കോട്ടയം: അഭയ കൊലക്കേസിലെ മുഖ്യ സാക്ഷിയായ രാജുവിന് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയിയൽ വലിയ പിന്തുണയാണ് കിട്ടുന്നത്. ഇതിനിടെ സൈബർ ഇടത്തിൽ രാജുവിന് കിട്ടിയ താരപരിവേഷത്തിൽ ദുഃഖതരായ ചിലരുമുണ്ട്. യേശു ക്രിസ്തുവിന്റെ ചിത്രമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനെതിരെ പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യൻ ഫെഡറേഷൻ രംഗത്തെത്തി. ക്രിസ്തുവിന്റെ മുഖത്തിന് പകരം രാജുവിന്റെ മുഖം വെച്ചത് മതവിദ്വേഷം പടർത്തുമെന്നാരോപിച്ചാണ് ജയ കുമാർ എന്നയാൾക്കെതിരെ ഫെഡറേഷൻ ചങ്ങനാശ്ശേരി ഡി.വൈ.എസ്‌പിക്ക് പരാതി നൽകിയത്.

ക്രിസ്ത്യൻ ഫെഡറേഷന് വേണ്ടി സ്വരൂപ് എബ്രഹാം എന്ന വ്യക്തിയാണ് പരാതി നൽകിയത്. 'ഒരു ക്രിമിനലിന്റെ ചിത്രം ഞങ്ങളുടെ ദൈവമായ ക്രിസ്തുവിന്റെ ചിത്രത്തിന് പകരം നൽകി. ഇത് എല്ലാ ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കും അപമാനകരമാണ്,' പരാതിയിൽ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ ലിങ്കും പരാതിക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജയകുമാറിനെതിരെ ഉടൻ നടപടിയെടുക്കണമെന്നും സ്വരൂപ് പരാതിയിൽ ആവശ്യപ്പെടുന്നു. 'രണ്ടായിരം വർഷങ്ങൾക്ക് ശേഷം മിശിഹ ഭൂമിയിലേക്ക്....ഞാൻ നീതിമാന്മാരെ തിരഞ്ഞല്ല വന്നത്...പാപികളെ തിരഞ്ഞാണ് ഞാൻ വന്നത്...

ഈ ക്രിസ്മസാണ് കേരളത്തിൽ യഥാർത്ഥ ക്രിസ്മസ്.. നീതിയുടെ പരിപാലകനായ നസ്രേത്ത്കാരൻ പുഞ്ചിരിക്കുന്ന ക്രിസ്മസ്,' എന്ന കുറിപ്പോടുകൂടെയായിരുന്നു ജയ കുമാർ ഫേസ്‌ബുക്കിൽ രാജുവിനെ ക്രിസ്തുവിന് സമാനമായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അഭയാ കേസിൽ വഴിത്തിരിവായ സാക്ഷിമൊഴിയായിരുന്നു രാജുവിന്റെത്. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയപ്പോഴും രാജു തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.

അഭയാ കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയതിന് പിന്നാലെ രാജുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.