തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണം നടന്ന സ്ഥലത്തുനിന്നു പൊലീസ് ശേഖരിച്ച തൊണ്ടിമുതലുകളടക്കം നശിപ്പിക്കപ്പെട്ട അവസ്ഥയിൽനിന്നാണ് അന്വേഷണം സിബിഐ. ഏറ്റെടുത്തത്. ഇതിനെല്ലാം വഴിയൊരുക്കിയത് ജോമോൻ പുത്തൻപുരയ്ക്കിലിന്റെ നിയമ പോരാട്ടം. ഫാദർ തോമസ് കോട്ടൂരുമായി ആത്മബന്ധം ഉണ്ടായിരുന്ന സെഫി 'തോമസ് കുട്ടി'യെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഈ വഴിവിട്ട ബന്ധം തെളിയിക്കാൻ ഈശ്വര നിശ്ചയം പോലെ അടയ്ക്കാ രാജുവുമെത്തി. വെറുമൊരു മോഷ്ടാവ് കൊലപാതകത്തെ ഗൗരവത്തോടെ കണ്ടപ്പോൾ ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും കുടുങ്ങി.

കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. വധിക്കുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധിക പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികൾ രണ്ട് പേരും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി കെ.സനൽകുമാറാണ് ശിക്ഷ വിധിച്ചത്.ഇരുപത്തിയെട്ടു വർഷം നീണ്ട അന്വേഷണ പരീക്ഷണങ്ങളും അട്ടിമറി നാടകങ്ങളും കടന്ന് ഇന്നലെയാണ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

സംഭവം നടന്ന് 16 വർഷം കഴിഞ്ഞ് അറസ്റ്റിലായ മൂന്നു പ്രതികളിൽ രണ്ടു പേർക്ക് ഇനി ജീവപര്യന്തം. പട്ടുമെത്തിയിൽ ഉറങ്ങിയ ഇവർക്ക് അടയ്ക്കാ രാജുവും ജോമോൻ പുത്തൻപുരയ്ക്കലും ചേർന്ന് ശിക്ഷ വാങ്ങി കൊടുക്കുകയായിരുന്നു. കേസ് അട്ടിമറിക്കാൻ ലോക്കൽ സ്റ്റേഷനിലെ പൊലീസുകാർ മുതൽ ഉന്നത പദവികൾ അലങ്കരിക്കുന്നവർ വരെ ഇടപെട്ടെന്ന് ആരോപണമുള്ള കേസാണു ക്ലൈമാക്‌സിൽ പ്രതികൾക്ക് ജയിൽ വാസമൊരുക്കുന്നത്. രണ്ടു പേർക്കും ഇനി ജീവിതാവസാനം വരെ ജയിലിൽ കിടക്കാം. ജീവപര്യന്തത്തിന് കോടതി നൽകുന്ന ഭാഷ്യം ജീവിതാവസാനം വരെ ജയിലിൽ എന്നാണ്.

നാർക്കോ അനാലിസിസ് ഫലം തെളിവായി സ്വീകരിക്കരുതെന്ന മറ്റൊരു കേസിലെ സുപ്രീം കോടതിവിധിയും സിബിഐക്കു വെല്ലുവിളിയായിരുന്നു. രാസപരിശോധനാ റിപ്പോർട്ടിലെ തിരുത്തലുകളടക്കം നിരവധി കാര്യങ്ങൾ മേൽക്കോടതികളിലേക്കു വലിച്ചിഴയ്ക്കപ്പെട്ടതും കേസ് വിചാരണയ്ക്കു വരുന്നതിനു തടസങ്ങളായി. പൊലീസിന്റെ എഫ്.ഐ.ആർ. പോലും തിരുത്തപ്പെട്ടതിനു മൃതദേഹം കിണറ്റിൽനിന്നു കരയ്ക്കെത്തിച്ച ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ മൊഴികൾ തെളിവായി.

കൊല്ലപ്പെടുമ്പോൾ കോട്ടയം പയസ് ടെൻത് കോൺവെന്റ് മഠത്തിലെ അന്തേവാസിയും കോട്ടയം ബി സി എം കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന അഭയ. വിശുദ്ധവസ്ത്രമിട്ട ഉന്നതരുടെ വഴിവിട്ട ജീവിതം നേരിൽ കണ്ടതിന്റെ ഇര. സിസ്റ്റർ അഭയയെ പ്രതികൾ കൊലപ്പെടുത്തി മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ തള്ളിയെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അസാന്മാർഗിക സ്വഭാവങ്ങളുള്ളവരായിരുന്നുവെന്നും ഇവർ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടായിരുന്നെന്നുമാണ് കണ്ടെത്തൽ.

സിസ്റ്റർ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ഒന്നാം പ്രതി 1992 മാർച്ച് 26 ന് അർദ്ധരാത്രി കോൺവെന്റ് മതിൽ ചാടി കടക്കുകയും മീത്തിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് ആ രാത്രി മുഴുവൻ അവിടെ തങ്ങുകയും ചെയ്തു. 27 ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റർ അഭയ കോൺവെന്റ് സെല്ലാറിൽ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നിലയിൽ കാണുകയും ചെയ്തു. സംഭവം പുറം ലോകമറിയുമെന്ന ഭയത്താൽ ഒന്നും രണ്ടും പ്രതികൾ അഭയയെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

ഇക്കാര്യം ആലോചിച്ചുറച്ച് വെളുപ്പിന് 4.15 മണിക്കും 5 മണിക്കും ഇടക്കുള്ള സമയം അപകടകരമായ കോടാലി കൊണ്ട് അഭയയുടെ പുറം തലയിൽ അടിച്ചു. അടിയുടെ ആഘാതത്തിൽ അഭയ ബോധരഹിതയായി വീണു. പിന്നീട് തെളിവു നശീകരണം. മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപൽസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചു. ഇത് തെളിയിക്കാൻ കഴിഞ്ഞത് കേസിൽ നിർണ്ണായകമായി.

ദൃക്സാക്ഷി അടയ്ക്ക രാജു അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോൺവെന്റിന്റെ സ്റ്റെയർകേസിൽ കണ്ട് എന്ന കാര്യം സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തിരുന്നു. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ പ്രോസിക്യൂഷനാണ് അപ്പീൽ ഫയൽ ചെയേണ്ടതെന്നും സിബിഐ അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടില്ലെന്നുമുള്ള കാരണം പറഞ്ഞാണ് ജോമോന്റെ ഹർജി ഹൈക്കോടതി തള്ളിയത്. ഇപ്പോൾ സിബിഐയും നിയമ പോരാട്ടത്തിന് തയ്യാറെടുക്കുന്നുണ്ട്.