അടിമാലി: ഫേസ്‌ബുക്കിലൂടെയായിരുന്നു അരുൺ എന്ന തിരുവനന്തപുരത്തെ യുവാവിനെ ഷീബ പരിചയപ്പെടുന്നത്. ഈ ബന്ധം തുടക്കത്തിൽ വെറും സൗഹൃദം മാത്രമായിരുന്നു. എന്നാൽ, പിന്നീട് തിരുവനന്തപുരത്ത് ഷീബ ജോലിക്കെത്തിയപ്പോഴാണ് ഇത് പ്രണയമായി വളർന്നത്. തന്റെ ഇഷ്ട കാമുകനെ നഷ്ടമാകാതിരിക്കാൻ വേണ്ടി ഷീബ താൻ വിവാഹിതയാണെന്ന കാര്യവും മറച്ചുവെച്ചു.

2 വർഷം മുൻപാണ് ഇവർ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒരു വർഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സമയത്ത് ബന്ധം ശക്തിപ്പെട്ടു. ഇതിനിടെയാണ് ഷീബ വിവാഹിതയാണെന്നറിഞ്ഞ് അരുൺ ബന്ധത്തിൽ നിന്നു പിന്മാറിയത്. ഇത് സഹിക്കാൻ ഷീബക്ക് സാധിച്ചിരുന്നില്ല. അത്രയ്ക്ക് അവർ കാമുകനെ ഇഷ്ടപ്പെട്ടിരുന്നു.

കാമുകനെ നഷ്ടാമാകുമെന്ന ഘട്ടം വന്നതോടെ ഭീഷണികളുമായി ഷീബ രംഗത്തുവന്നു. തനിക്ക് മാത്രം കിട്ടിയിരുന്ന പ്രണയം മറ്റൊരാൾക്ക് അരുൺ ഷെയർ ചെയ്യുന്നത് ഷീബക്ക് സഹിക്കാൻ കഴിയുന്നത് ആയിരുന്നില്ല. അതുകൊണ്ട് തന്നെ താനുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടി യുവതി രണ്ട് ലക്ഷം ചോദിച്ചു അരുണിനെയും വീട്ടുകാരെയും വരുതിയിൽ നിർത്താൻ ശ്രമിച്ചു. 2,14,000 രൂപ ആവശ്യപ്പെട്ടെങ്കിലും നൽകാൻ അരുൺ തയാറായില്ല. പിന്നീട് 14,000 രൂപ മതിയെന്നു പറഞ്ഞാണ് ഷീബ അരുണിനെ വിളിച്ചുവരുത്തിയത്.

അരുൺകുമാറിനെ കഴിഞ്ഞ 16ന് രാവിലെ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിക്കു സമീപത്തേക്കു വിളിച്ചു വരുത്തിയ ശേഷം സംസാരിക്കുന്നതിനിടെയാണ് കൈവശം കരുതിയിരുന്ന ആസിഡ് ഷീബ മുഖത്തേക്ക് ഒഴിച്ചത്. ഷീബയ്ക്കും പൊള്ളലേറ്റു. ഒരു കണ്ണിനു സാരമായി പരുക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച സുഹൃത്തിനും ബന്ധുക്കൾക്കും ഒപ്പമാണ് അരുൺകുമാർ ഇരുമ്പുപാലത്ത് എത്തിയത്. ഇവരെ മാറ്റിനിർത്തിയ ശേഷം ഒറ്റയ്ക്കു സംസാരിക്കുന്നതിനിടെയാണ് ആക്രമണം. ഇതോടെ യുവാവ് ഓടി ഒപ്പം ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവർ വന്ന കാറിൽ തന്നെ യുവാവിനെ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. പിന്നീട് തിരുവനന്തപുരത്തെത്തിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബർ ഉറയൊഴിക്കുമ്പോൾ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.