അടൂർ: അപമര്യാദയായി സംസാരിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിനെതിരേ യുവതി നൽകിയ പരാതി പൊലീസ് പൂഴ്‌ത്തി. യുവതിയുടെ ഭർത്താവിനെതിരേ ലോക്കൽ കമ്മറ്റി അംഗം നൽകിയ കള്ളപരാതിയിൽ കേസ് എടുക്കുകയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ജാമ്യം നൽകി വിടുകയും ചെയ്ത്. പ്രതി സിപിഎമ്മുകാരനായതിനാൽ തനിക്ക് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ യുവതി പ്രധാനമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പൊലീസ് വീട്ടിൽ ഓടിപ്പാഞ്ഞു വന്നു. എന്നിട്ടും പ്രതിക്കെതിരേ കേസെടുക്കാതെ ഒത്തുതീർപ്പാക്കാനുള്ള നീക്കം സജീവം.

ഒരു വനിത തന്നെ ജില്ലാ പൊലീസ് മേധാവിയായിരിക്കുന്ന പത്തനംതിട്ടയിലാണ് സംഭവം. എസ്‌പിക്ക് നൽകിയ പരാതി അടൂർ ഡിവൈഎസ്‌പി, ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ എന്നിവർ ചേർന്നാണ് പൂഴ്‌ത്തിയത്. പരാതിയിൽ നടപടിയുണ്ടാകാതെ വന്നതിനെ തുടർന്ന് എസ്‌പിക്ക് റിമൈൻഡർ അയച്ചെങ്കിലും അതു പൊലീസ് സ്റ്റേഷനിൽ പൂഴ്‌ത്തി വച്ചു.

കടമ്പനാട് വടക്ക് നെല്ലിമുകൾ സ്വദേശിനിയാണ് പരാതിക്കാരി. സ്ഥലത്തെ ലോക്കൽ കമ്മറ്റി അംഗമായ അനീഷിനെതിരേയാണ് യുവതി പരാതി നൽകിയിരുന്നത്. ഇയാൾക്കെതിരേ മുൻപും സ്ത്രീകൾക്കെതിരായ അതിക്രമത്തിന് കേസെടുത്തിട്ടുള്ളതായി പറയുന്നു. ഒരു പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്ന ഇയാളെ സിപിഎം നേതൃത്വം സംരക്ഷിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

വീടിന് മുന്നിലൂടെ കടന്നു പോകുമ്പോൾ പ്രതി തന്നോട് അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും അപമര്യാദയായി പെരുമാറുന്നതും പതിവായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവരം അറിഞ്ഞ യുവതിയുടെ ഭർത്താവ് പ്രതിയെ ചോദ്യം ചെയ്തു. അന്ന് കൈയേറ്റത്തിന് മുതിർന്നുവെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. താൻ പാർട്ടിക്കാരനാണെന്നും ഭരണകക്ഷിയിൽപ്പെട്ട തനിക്ക് എന്തും ചെയ്യാൻ സാധിക്കുമെന്നും ഭീഷണി മുഴക്കി. ഇതേ തുടർന്ന് ഭയന്നു പോയ യുവതിയും കുടുംബവും കേസിന് പോയില്ല. കഴിഞ്ഞ ജൂൺ രണ്ടിന് ഉച്ച കഴിഞ്ഞ് 2.30 ന് പ്രതി പിക്അപ്പ് ജീപ്പിൽ വരികയും റോഡിൽ കിടന്ന കരിങ്കൽ കഷണം ഇടിച്ച് വീട്ടുമുറ്റത്തേക്ക് തെറിപ്പിക്കുകയും ചെയ്തു.

തെറിച്ചു വന്ന കരിങ്കൽ കഷണങ്ങളിൽ നിന്ന് രണ്ടും അഞ്ചും വയസുള്ള തന്റെ മക്കൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുവതിയുടെ പരാതിയിലുണ്ട്. ഇത് ചോദ്യം ചെയ്തപ്പോൾ അശ്ലീലം വിളിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ യുവതിയുടെ ഭർത്താവ് ഇതേപ്പറ്റി ചോദിക്കാൻ ചെന്നപ്പോൾ ജീപ്പിടിച്ച് വീഴ്‌ത്താൻ ശ്രമിച്ചു. സ്‌കൂട്ടർ വെട്ടിച്ചു മാറ്റിയതു കൊണ്ടാണ് ഭർത്താവ് രക്ഷപ്പെട്ടത്. ജീപ്പിൽ നിന്ന് ഇറങ്ങിയ പ്രതി ഭർത്താവിനെ ക്രൂരമായി മർദിച്ചു. അതു കണ്ട് ഓടിച്ചെന്ന തന്നെ ശാരീരികമായി അപമാനിച്ചു. അസഭ്യം വിളിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്.

പിന്നീട് വീട്ടിൽ വന്ന വാർഡ് മെമ്പർ വഴക്കിന് പോകണ്ട കാര്യങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് യുവതി ചികിൽസ തേടുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്തിരുന്നില്ല. എന്നാൽ, രണ്ടു ദിവസത്തിന് ശേഷം യുവതിയുടെ ഭർത്താവിന് ഏനാത്ത് പൊലീസിൽ നിന്ന് വിളിയെത്തി. ലോക്കൽ കമ്മറ്റിയംഗത്തെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വന്ന് ജാമ്യമെടുക്കണമെന്നുമായിരുന്നു നിർദ്ദേശം. ഇതിൻ പ്രകാരം ജാമ്യമെടുത്തതിന് ശേഷമാണ് യുവതി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടി എസ്‌പി ആർ നിശാന്തിനിക്ക് പരാതി നൽകിയത്. പരാതി അടൂർ ഡിവൈഎസ്‌പിക്ക് കൈമാറിയെങ്കിലും നടപടി എടുക്കാതെ തിരിച്ചയച്ചു. വീണ്ടും യുവതി പരാതിപ്പെട്ടതോടെ ഏനാത്ത് പൊലീസിന് നടപടിയെടുക്കാൻ നിർദ്ദേശം നൽകി.

അവിടെ പരാതി പൂഴ്‌ത്തി വച്ചു. സിപിഎമ്മിന്റെ ജില്ലാ നേതാവും അടൂരിലെ തട്ടിപ്പ് കേസിൽ പ്രതിയായ നേതാവും ചേർന്ന് പൊലീസിനെ സ്വാധീനിച്ചുവെന്ന വിവരം മനസിലാക്കിയ യുവതി തന്റെ ദുരനുഭവങ്ങൾ വിവരിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തൊട്ടുപിന്നാലെ വീട്ടിലെത്തിയ പൊലീസുകാർ ഇന്ന് വൈകിട്ട് സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു കള്ളപ്പരാതിയിൽ തന്റെ ഭർത്താവിനെതിരേ എഫ്ഐആർ ഇട്ട പൊലീസുകാർ ഒരു സ്ത്രീയുടെ പരാതി എത്രമാത്രം ലാഘവത്തോടെ കാണുന്നുവെന്നതിന് തെളിവാണ് ഈ സംഭവമെന്ന് യുവതി പറയുന്നു.

പ്രതിയായ സിപിഎം നേതാവിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് തന്നോട് സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വനിത ജില്ലാ പൊലീസ് മേധാവിയായിരിക്കുമ്പോൾ അൽപ്പം കൂടി മനുഷ്യത്വവും അനുകൂല നടപടിയും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. പ്രതിക്കെതിരേ കേസ് എടുക്കുന്നില്ലെങ്കിൽ പൊലീസിലെ ഉന്നതരെ സഹിതം പ്രതിയാക്കി കോടതിയെ സമീപിക്കും. ഇതങ്ങനെ വിടാൻ താൻ തീരുമാനിച്ചിട്ടില്ല. നാട്ടിൽ പല സ്ത്രീകൾക്കും ഇയാളിൽ നിന്ന് ഉപദ്രവം ഉണ്ടാകുന്നുണ്ട്. ഇനി പാർട്ടിയുടെ പിൻബലത്തിൽ ഇയാൾ ആരോടും ഇത് ചെയ്യാൻ പാടില്ലെന്നും യുവതി പറയുന്നു.