തിരുവനന്തപുരം: വടകര റസ്റ്റ്ഹൗസിൽ മിന്നൽ പരിശോധന നടത്തിയ പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരിഹസിച്ചു അഡ്വ. ജയശങ്കറിന്റെ പോസ്റ്റ്. ടിവി ക്യാമറകളുടെ അകമ്പടിയോടെ സഖാവ് റസ്റ്റ് ഹൗസും പിന്നാമ്പുറവും പരിശോധിച്ചു കാര്യം ചൂണ്ടിക്കാട്ടിയാണ് ജയശങ്കർ വിമർശനം ഉന്നയിച്ചത്.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

വീണ്ടും മിന്നൽ...
ഇത്തവണ വടകര റസ്റ്റ് ഹൗസിലാണ് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം നടന്നത്. ടിവി ക്യാമറകളുടെ അകമ്പടിയോടെ സഖാവ് റസ്റ്റ് ഹൗസും പിന്നാമ്പുറവും പരിശോധിച്ചു, കുപ്പയിൽ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറിൽ യാത്രയായി. തുലാവർഷ കാലമാണ്. മിന്നലും ഇടിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക.

ഇന്ന് രാവിലെയായിരുന്നു മന്ത്രി റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഫേസ്‌ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വീഡിയോയും ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.

നവീകരണപ്രവർത്തനങ്ങൾ പരിശോധിക്കാനാണ് വടകര റസ്റ്റ് ഹൗസിൽ സന്ദർശനം നടത്തിയതെന്നാണ് മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.