ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ കർഷകരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക സമരം അതിശക്തമായി തുടരുന്നതിനിടെ കാർഷിക നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രം​ഗത്ത്. കർഷകരെ ശാക്തീകരിക്കാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും പുതിയ നിയമം കർഷകർക്ക് കൂടുതൽ വിപണികൾ തുറന്നു കൊടുക്കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. ഇതോടെ കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. ഫിക്കി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

രാജ്യത്തെ കർഷകർ ശക്തിപ്പെടുമ്പോൾ രാജ്യം ശക്തിപ്പെടും. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു.
കർഷകരുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന കാര്യങ്ങളെ പുതിയ നിയമങ്ങൾ മറികടക്കുന്നു എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. പുതിയ വിപണി ലഭിക്കുന്നതോടെ പുതിയ അവസരങ്ങളും നിക്ഷേപങ്ങളും വരും. ചന്തകൾ ആധുനീകരിച്ചു. വരുമാനം കൂട്ടാനും നടപടികൾ സ്വീകരിച്ചു. കാർഷിക മേഖലയിൽ മതിയായ സ്വകാര്യവൽക്കരണം നടന്നിട്ടില്ല. പരിഷ്‌കരണങ്ങളുടെ ലക്ഷ്യം കൃത്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യസംസ്‌കരണം, ശേഖരണം തുടങ്ങിയവയിൽ നേരിട്ടിരുന്ന പ്രതിബന്ധങ്ങൾ നീക്കി. കോൾഡ് സ്‌റ്റോറേജ് സൗകര്യങ്ങൾ ആധുനികവൽക്കരിച്ചു. ഇത് കർഷകർക്ക് ഏറെ പ്രയോജനകരമാകും.

രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ രാജ്യം വിജയിച്ചു. ഭാവിയിലെ വെല്ലുവിളികൾ നേരിടാനും പഠിച്ചു.മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗം ഉണരുന്നു. സാമ്പത്തിക സൂചനകൾ പ്രതീക്ഷ നൽകുന്നു. രാജ്യത്ത് നിക്ഷേപം കൂടി. ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പുരോഗതിക്കായുള്ള പാത തയ്യാറെന്നും ഫിക്കി കൺവെൻഷനിൽ പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി ബുരാരി സന്ത് നിരാങ്കരി സമാഗം മൈതാനത്തും ഡൽഹി സംസ്ഥാന അതിർത്തികളിലുമാണ് കർഷക സമരം നടക്കുന്നത്. സമരം ചെയ്യുന്ന കർഷക സംഘടനകളുടെ നേതാക്കൾ നിരവധി തവണ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടു. നേരത്തെ നടത്തിയ ചർച്ചകളും പരാജയമായിരുന്നു.നിയമം പിൻവലിക്കാതെ സമരം നിർത്താനാവില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. നിയമം പിൻവലിക്കുമോ ഇല്ലയോ എന്ന ഒറ്റ കാര്യമാണ് തങ്ങൾക്കറിയേണ്ടതെന്നും കർഷക സംഘടനകൾ പറയുന്നു. യെസ് ഓർ നൊ എന്ന് എഴുതിയ പ്ലക്കാർഡുകളുമായാണ് കർഷകർ പല ചർച്ചയ്ക്കും ഹാജരായത്.

കർഷകരുമായുള്ള പ്രശ്‌ന പരിഹാരചർച്ചകൾ ഒന്നൂം ഫലം കാണാത്തതിന്റെ പശ്ചാത്തലത്തിൽ, സമരത്തിനിടയിൽ തീവ്രവാദികൾ നുഴഞ്ഞുകയറാമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിൽ കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷ അടിയന്തിര യോഗം വിളിച്ചു.മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരായുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി അതിർത്തിയിൽ അക്രമമുണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി അറിയുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോർട്ടുകൾ.പ്രതിഷേധം നടത്തുന്ന കർഷകർക്കിടയിൽ കുറഞ്ഞത് 10 തീവ്രവാദ ഗ്രൂപ്പുകളെങ്കിലും ഇത്തരത്തിൽ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെന്നാണ് സർക്കാരുമായി അടുത്തുനിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി അതിർത്തിയിൽ അക്രമമുണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി അറിയുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോർട്ടുകൾ.പ്രതിഷേധം നടത്തുന്ന കർഷകർക്കിടയിൽ കുറഞ്ഞത് 10 തീവ്രവാദ ഗ്രൂപ്പുകളെങ്കിലും ഇത്തരത്തിൽ ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെന്നാണ് സർക്കാരുമായി അടുത്തുനിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പ്രക്ഷോഭം നീട്ടുകയോ അക്രമത്തിലേക്ക് എത്തിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇത്തരം ഗ്രൂപ്പുകൾ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞ് കയറിയേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ അടിച്ചമർത്തൽ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സർക്കാരിന്റെ ഇത്തരം അഭ്യൂഹങ്ങൾ സമരത്തെ അടിച്ചമർത്താനുള്ള ഗൂഢ തന്ത്രമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പുതിയ കാർഷിക നിയമത്തിനെതിരെ സമാധാനപരമായി നടക്കുന്ന കാർഷിക പ്രതിഷേധം അടിച്ചമർത്താൻ തുടക്കംമുതൽ തന്നെ സർക്കാരും പൊലീസും ശ്രമിക്കുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.ചർച്ചയ്ക്ക് അപ്പുറത്തേക്ക് പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഒരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.നിയമം ഒരു കാരണവശാലും പിൻവലിക്കാൻ പറ്റില്ലെന്നും നിയമത്തിലെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക മാത്രമെ ചെയ്യാൻ കഴിയുകയുള്ളുവെന്ന് കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നേരത്തെ കർഷക സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തെന്ന ആരോപണങ്ങൾ ബിജെപി നേതാക്കൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം നടത്തുന്ന കർഷകർക്കിടയിൽ തീവ്ര ഇടതുപക്ഷം നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ രംഗത്തെത്തിയത്. കർഷകസമരത്തെ തകർക്കാനും ലഹളയുണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രി ഇത്തരത്തിലൊരു ആരോപണം ചർച്ചയാക്കുന്നത്.ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കവികളെയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്ന് കർഷക പ്രക്ഷോഭകർ ആവശ്യമുന്നയിക്കു ന്നുണ്ടെന്നും ഇത് കണക്കിലെടുക്കുമ്പോൾ ഇടതുപക്ഷ, മാവോയിസ്റ്റ് ഘടകങ്ങൾ പ്രക്ഷോഭകരിൽ നുഴഞ്ഞുകയറിയതായി വ്യക്തമാണെന്നും പിയൂഷ് ഗോയൽ പറയുന്നു.

കർഷക സംഘടനകളുടെ ചില നേതാക്കൾക്കും ഇത്തരത്തിലുള്ള ചരിത്രമുള്ളതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെന്നും പിയൂഷ് ഗോയൽ പറയുന്നു. യുഎപിഎ അടക്കമുള്ളവ ചുമത്തപ്പെട്ടവർക്കുവേണ്ടി സമരം നടക്കുന്ന ഇടങ്ങളിൽ പ്ലക്കാർഡുകൾ ഉയർത്തുകയും അത്തരത്തിലുള്ള പ്രസ്താവനകൾ സമരക്കാർ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്. കർഷക സമരത്തിൽ വിള്ളലുകളുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഗൗരവമായി കാണേണ്ട ചില കാര്യങ്ങൾ ഇതിലുണ്ടെന്നും പിയൂഷ് ഗോയൽ പറയുന്നു.

രാജ്യത്തെ കർഷകർക്ക് വളരെ പ്രയോജനപ്രദമായ നിയമമാണ് സർക്കാർ കൊണ്ടുവന്നത്. സമരക്കാർ പ്രഖ്യാപിച്ച ഭാരത് ബന്ദ് എവിടെയും ഒരു ചലനവും ഉണ്ടാക്കിയില്ല. രാജ്യത്തെ കർഷകരുടെ പിന്തുണ സമരക്കാർക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ കർഷകരൊക്കെ സന്തോഷവാന്മാരാണെന്നും കേന്ദ്ര മന്ത്രി പറയുന്നു. നിയമങ്ങൾ വളരെ ദോഷകരമെങ്കിൽ, കാർഷിക ഉൽപാദന വിപണന സമിതികൾ (എപിഎംസി) മാത്രമാണ് കർഷകർക്കുള്ള ഒരേയൊരു രക്ഷാമാർഗമെങ്കിൽ എന്തുകൊണ്ടാണ് ഇടതുപക്ഷവും കോൺഗ്രസും മാറിമാറി ഭരിക്കുന്ന കേരളത്തിൽ ഇതുവരെ എന്തുകൊണ്ടാണ് അത് നിയമമാക്കാത്തതെന്നും പിയൂഷ് ഗോയൽ ചോദിച്ചു.