കൊച്ചി: ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ അധിക്ഷേപിക്കും വിധം ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കേരളാ ഹൈക്കോടതി പ്ലീഡർ രശ്മിത രാമചന്ദ്രനെതിരെ നടപടി വരുന്നു. വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ രശ്മിത രാമചന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. അഡ്വക്കേറ്റ് രശ്മിതക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും സ്വാഭാവിക നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയ എ.ജി ഗോപാലകൃഷ്ണ കുറുപ്പ് എന്താകും നടപടിയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിശദീകരിച്ചു.

ബിപിൻ റാവത്തിനെതിരായ പോസ്റ്റമായി ബന്ധപ്പെട്ട് രശ്മിത രാമചന്ദ്രനെതിരെ വിമുക്ത ഭടന്മാരാണ് കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പന് പരാതി നൽകിയത്. മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾ. എജി രശ്മിതയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാർ രംഗത്തെത്തിയത്. കരസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സുന്ദരൻ കെ, രംഗനാഥൻ ഡി, വ്യോമ സേനയിൽ നിന്ന് വിരമിച്ച സാര്ജന്റ് സഞ്ജയൻ എസ്, സോമശേഖരൻ സി ജി എന്നിവരാണ് എജിയെ സമീപിച്ചത്.

ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ രാജ്യമൊന്നായി കേഴുമ്പോഴാണ് സർക്കാർ പ്ലീഡറുടെ അപമര്യാദാപരമായ പ്രസ്താവനയെന്നാണ് കത്തിലെ പരാമർശം. ഉത്തരവാദിത്തമുള്ള പദവിയിലുള്ള ജീവനക്കാരിയുടെ ഇത്തരം പരാമർശങ്ങൾ തെറ്റായ സന്ദേശം നൽകുന്നതാണെന്നും എജിക്കുള്ള കത്തിൽ വിമുക്തഭടന്മാർ ചൂണ്ടികാട്ടിയിരുന്നു.

ഇന്ത്യൻ സേനകളുടെ പരമോന്നത കമാൻഡർ രാഷ്ട്രപതിയാണെന്ന സങ്കൽപം മറികടന്നാണ് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും കശ്മീരി പൗരനെ ജീപ്പിൻ മുന്നിൽ കെട്ടിയ ഉദ്യോഗസ്ഥൻ മേജർ ലിതുൽ ഗൊഗോയിക്ക് കമൻഡേഷൻ കാർഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത വിമർശനമുയർത്തിയിരുന്നു. സൈനികർ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പിൽ പറഞ്ഞിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയിൽ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റിൽ കുറ്റപ്പെടുത്തിയിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായപ്പോഴും പിൻവലിക്കാൻ അവർ തയ്യാറായിരുന്നില്ല.

ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയുടെ സുരക്ഷാഭടന്മാർ അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.