തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് വീണ്ടും വളർത്തുമൃഗത്തോടുള്ള ക്രൂരത. വിഴിഞ്ഞത്ത് വളർത്തു നായയെ ചൂണ്ടയിൽ കൊളുത്തി കെട്ടിത്തൂക്കി തല്ലിക്കൊന്നു.വിഴിഞ്ഞം അടിമലത്തുറയിൽ വളർത്തുനായയെ മൂന്നു യുവാക്കൾ ചേർന്നു തല്ലിക്കൊന്നു എന്ന വാർത്തയാണ് കേരളത്തിലെ ശ്വാനപ്രേമികളുടെ മനസുലച്ചത്. 3 യുവാക്കളാണ് ക്രൂരതയ്ക്ക് പിന്നിൽ. ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കിയശേഷം വലിയ മരത്തടി ഉപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. നായയെ ക്രൂരമായി മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

അടിമലത്തുറ സ്വദേശി സോണിയുടെ വീട്ടിലെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണ എന്ന നായയെയാണ് തിങ്കളാഴ്ച രാവിലെ ഇവർ ക്രൂരമായി കൊന്നത്. സോണിയുടെ സഹോദരൻ ക്രിസ്തുരാജാണ് നായയെ പരിപാലിക്കുന്നത്. എട്ടു വയസുള്ള നായ എല്ലാവരോടും അടുപ്പം കാണിച്ചിരുന്നതാണെന്ന് ഉടമ പറയുന്നു. നായയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ക്രൂരമായി കൊന്ന വിവരം ഉടമ അറിഞ്ഞത്.സംഘത്തോട് കാര്യം തിരക്കിയപ്പോൾ നിന്റെ നായയ്ക്കു വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലേ കിട്ടിയുള്ളോ എന്നായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണമെന്നും ഉടമ പറയുന്നു.

മീൻപിടിത്തത്തൊഴിലാളിയായ സുനിലിന്റെ, കടൽത്തീരത്ത് വച്ചിരിക്കുന്ന വള്ളത്തിനടിയിലാണ് പലപ്പോഴും നായ കിടക്കുന്നത്. നായ ഇവിടെ കിടക്കുന്നതിനെച്ചൊല്ലി സുനിൽ സോണിയുടെ വീട്ടുകാരോട് വഴക്കുണ്ടാക്കുമായിരുന്നു. ഒരാഴ്ചമുമ്പ് നായ വള്ളത്തിനടിയിൽ കിടന്നപ്പോൾ സുനിൽ സോണിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയശേഷം സ്രാവിനെ പിടിക്കുന്ന വലിയ ചൂണ്ടയുപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. നാട്ടുകാർ ഇടപെട്ടപ്പോഴാണ് ചൂണ്ടയിളക്കി നായയെ വിട്ടത്. ഇതേത്തുടർന്ന് നായയ്ക്ക് വലിയ മുറിവുപറ്റി.

തിങ്കളാഴ്ച വീട്ടുകാർ പുറത്തുപോയപ്പോൾ നായ കെട്ടഴിച്ചോടി സുനിലിന്റെ വള്ളത്തിനടിയിൽപ്പോയി കിടന്നു. ഇതുകണ്ട സുനിലും സംഘവും നായയെ വലിയ ചൂണ്ടയുപയോഗിച്ച് നെഞ്ചിൽ കൊളുത്തി വള്ളത്തിൽ കെട്ടിത്തൂക്കിയിട്ട് അടിച്ചുകൊന്നു. തുടർന്ന് ചൂണ്ടയോടെ നായയെ വലിച്ചിഴച്ച് കടലിൽ താഴ്‌ത്തിയെന്ന് ഇവർ പൊലീസിന് മൊഴി നൽകി. നായയുടെ ജഡം ഇതുവരെയും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. അടിമലത്തുറ സ്വദേശികളായ സുനിൽ (22), സിൽവസ്റ്റർ (20) എന്നിവരെയും ഇവർക്കൊപ്പമുണ്ടായിരുന്ന 17-കാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടർന്നാണ് സംഭവം വിഴിഞ്ഞം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിഴിഞ്ഞം ഇൻസ്പെക്ടർ ജി.രമേശ്, എസ്‌ഐ. സി.ബി. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അടിമലത്തുറയിൽ നിന്ന് മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്യുകയായിരുന്നു. ഇവർക്കെതിരേ മൃഗങ്ങൾക്കെതിരേ നടത്തുന്ന ക്രൂരതയ്ക്കെതിരേ വിഴിഞ്ഞം പൊലീസ് കേസെടുത്തു.