കാസർകോട്: ജോലിക്കിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കാസർകോട് ചെങ്കള പഞ്ചായത്തിലെ കൃഷിഭവനിലെ കൃഷി ഓഫീസർ അജി പി.ടി യാണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലൻസിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘം ഇയാളിൽ നിന്ന് അയ്യായിരം രൂപയും പിടിച്ചെടുത്തു. വിജിലൻസ് ഡി.വൈ.എസ്‌പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെങ്കള മേഖലയിലുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കൈക്കൂലി സംബന്ധിച്ച പരാതിയുമായി എത്തിയത്. പിടികൂടിയപ്പോൾ തനിക്കൊന്നും അറിയില്ല എന്ന രീതിയിലാണ് ഇയാൾ പെരുമാറിയത്. എന്നാൽ രാസപരിശോധനയിൽ ഇയാൾ കുടുങ്ങി. പ്രതിക്കെതിരെ എല്ലാ തെളിവുകളും പരാതിക്കാരൻ വിജിലൻസിന് നേരത്തെ കൈമാറിയിരുന്നു

പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട ഒരുമാസത്തെ തുക ഓഫീസർക്ക് നൽകണം എന്നായിരുന്നു ആവശ്യം. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തിൽ നിന്ന് ഒരു മാസത്തെ പണമായ ഏഴായിരം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിൽ അയ്യായിരം രൂപ വാങ്ങിയത് കമ്പ്യൂട്ടർ വർക്കുകൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്. ബാക്കി രണ്ടായിരം രൂപ ഉടനെ എത്തിക്കണമെന്ന് നിർദേശവും നൽകിയിരുന്നു. ഒരു കാരണവശാലും പണം നൽകരുതെന്ന് പാടശേഖരം സെക്രട്ടറി പറഞ്ഞുവെന്നും മറ്റൊരാളിൽ നിന്ന് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും പരാതിക്കാരൻ പറയുന്നു.

എസ്എൽആർ പി ആയ എടനീർ അഞ്ചാംപര പാടി, എം. ഗോപിനാഥന്റെ പരാതിയിലാണ് വിജിലൻസ് നടപടി. വിജിലൻസ് ഡിവൈഎസ്‌പി . കെ.വി.വേണുഗോപാലും സംഘവുമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഘത്തിൽ കോ-ഓപ്പറേറ്റീവ് അസിസ്റ്റന്റ് ഡയറക്ടർ .സുരേഷ് ആർ, ഓഡിറ്റ് ഓഫീസർ സുധീഷ്.എംപി, പൊലീസ് ഇൻസ്‌പെക്ടർ സിബി തോമസ്, എസ്‌ഐ മാരായ മധു.പി.പി,ശശിധരൻ പിള്ള, രമേശൻ കെ. എഎസ്‌ഐ മാരായ സതീശൻ.പി.വി. സുഭാഷ് ചന്ദ്രൻ.വി.ടി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രിയ കെ.നായർ, സുരേശൻ.കെ.വി. .സതീശൻ.എം, ദിലീപ് കുമാർ, പി.കെ. രഞ്ജിത്ത്കുമാർ.പി.കെ, മനോജ് എൻ, രാജീവൻ.വി. സന്തോഷ് പി.വി. പ്രദീപ്.പി, സുധിഷ് പി.വി. ജയൻ കെ.വി. .ഷീബ.കെ.പി. എഎസ്ഐ ഡ്രൈവർ .ശ്രീനിവാസൻ കെ.വി. എസ്.സി.പി. ഡ്രൈവർ ശ്രീകൃഷ്ണൻ ടി, സി.പി.ഒ ലൈവർ രതീഷ്.എ.വി എന്നിവർ പങ്കെടുത്തു.