ന്യൂഡൽഹി: എയർ ഇന്ത്യ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് കേന്ദ്ര സർക്കാർ. കമ്പനി സ്വകാര്യവൽക്കരിച്ചാലും തുടർന്നുള്ള രണ്ട് വർഷത്തേക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ, സമർപ്പിക്കപ്പെട്ട താൽപര്യപത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കമ്പനികൾക്ക് നൽകിയ റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിന്റെ (ആർഎഫ്പി) കരടിൽ കമ്പനി ജീവനക്കാർക്കുള്ള തൊഴിൽ സുരക്ഷ ഒരു വർഷമായി ചുരുക്കി. ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളോട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് ആർഎഫ്പി നൽകിയിട്ടുള്ളത്.

ഇനി സ്വകാര്യവൽക്കരണത്തിലേക്ക് പോകാനിരിക്കുന്ന സ്ഥാപനങ്ങളിലും കമ്പനികളിലും സമാന നിലപാടാകും കേന്ദ്ര സർക്കാർ സ്വീകരിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുള്ള നിക്ഷേപകരുമായി നടത്തിയ ചർച്ചയിലാണ് നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് സൂചന. ഏറ്റെടുക്കുന്ന നിക്ഷേപകന് കമ്പനിയെ ലാഭത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകരമായ നയ സമീപനം എന്ന തരത്തിലാണ് ജീവനക്കാർക്കുള്ള തൊഴിൽ സുരക്ഷ ഒരു വർഷമായി വെട്ടിക്കുറച്ചതെന്നാണ് റിപ്പോർട്ട്.