കോഴിക്കോട്: സ്ഥാപക ദിനത്തെ ചൊല്ലി എസ് എഫ് ഐ - എ ഐ എസ് എഫ് സൈബർ പോര് ശക്തമാകുന്നു. കേരളം ഒറ്റമനസോടെ കോവിഡ്-19 എന്ന മഹാമരിക്കെതിരെ പ്രതിരോധം തീർക്കുന്ന ഈ കാലഘട്ടത്തിൽ എഐഎസ്എഫ് സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ദേശീയ നേതാക്കൾ ചരിത്രം വളച്ചൊടിച്ച് തങ്ങളുടേതാകാൻ ശ്രമിച്ചതിനെതിരെ പ്രതികരിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത എഐഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ ആവളയ്ക്കെതിരെ എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാർ നടത്തിയ അക്രമത്തിൽ പ്രതിഷേധിക്കാൻ എ ഐ എസ് എഫ് ആഹ്വാനം നൽകി. സംഭവത്തിൽ അശ്വിൻ ആവള പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 12 ന് എഐഎസ്എഫ് 85ാം സ്ഥാപക ദിനത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ 85ാം സ്ഥാപകദിനം എന്ന കുറിപ്പും, എസ്എഫ്ഐ കൊടിയും ചേർത്ത് എസ്എഫ്ഐ ദേശീയ നേതാക്കൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് ചരിത്രം വളച്ചൊടിക്കലാണ് എന്ന് ചൂണ്ടിക്കാട്ടിയതിനാണ് കേട്ടാലറക്കുന്ന വാക്കുകളുപയോഗിച്ച് സഖാവിനെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിൽ നിരവധി ഫേക്ക് ഐഡികളിൽ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളിൽ അസഭ്യവർഷം നടത്തിയത്. അക്രമത്തിനെതിരെ സഖാവ് അശ്വിൻ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകുകയും പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എതിരാളികളെയും എതിർ ആശയപ്രചരണങ്ങളെയും കയ്യൂക്കിന്റെ ബലത്തിൽ അടിച്ചമർത്തുക എന്ന ഇവരുടെ സ്ഥിരം ശൈലി ഈ കോവിഡ് കാലത്ത് അന്യം നിന്നുപോവാതിരിക്കാനും അവരുടെ കൈത്തരിപ്പ് തീർക്കാനുമാണ് ഇത്തരത്തിൽ അക്രമങ്ങൾ നടത്തി വരുന്നതെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.

നിന്റെ തള്ളയുടെ........... ബാക്കിയൊന്നും എഴുതാനാവില്ല. അത്രയ്ക്ക് മോശമായ രീതിയിലാണ് തുടർന്നുള്ള വാക്കുകൾ. അശ്വിനെ മാത്രമല്ല അശ്വിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും സൈബർ പോരാളികൾ വെറുതെ വിട്ടിരുന്നില്ല. ഇതിനെത്തുടർന്നാണ് അശ്വിൻ മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

എസ് എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദിപ്സിത ജോയിയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ചരിത്ര നിഷേധമാണെന്ന് അറിയിച്ചതാണ് അശ്വിൻ അറിയിച്ചതാണ് അധിക്ഷേപിക്കാൻ കാരണം. ഓഗസ്റ്റ് 12 ന് 'സംഘടിത വിദ്യാർത്ഥി മുന്നേറ്റത്തിന്റെ 85 വർഷങ്ങൾ' എന്ന വിധത്തിൽ ദിപ്സിത ജോയി പോസ്റ്റ് ഇട്ടിരുന്നു. എസ് എഫ് ഐയുടെ പതാകയാണ് അതിൽ ഉപയോഗിച്ചത്.

യഥാർഥത്തിൽ 1936 ഓഗസ്റ്റ് 12 ന് സിപിഐ വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫാണ് രൂപീകൃതമായത്. എസ് എഫ് ഐ രൂപീകരിച്ചതാവട്ടെ പിന്നെയും വർഷങ്ങൾ കഴിഞ്ഞ് 1970 ലാണ്. ഈ വസ്തുത ചൂണ്ടിക്കാട്ടിയതാണ് സൈബർ പോരാളികളെ പ്രകോപിതരാക്കിയത്. മായ നാദാപുരം, ശ്രീജിത്ത് പുതുശ്ശേരി, ഷിജിന തില്ലങ്കേരി, അമ്മു സഖാവ്, ചെകുത്താൻ ലാസർ തുടങ്ങിയ പേരുകളിലുള്ള ഫേസ് ബുക്കുകളിൽ നിന്നാണ് സൈബറാക്രമണമെന്ന് അശ്വിൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. യാതൊരു മാന്യതയുമില്ലാത്ത ആക്രമണത്തിനെതിരെ സിപിഐ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിച്ച സി പി എം സൈബർ പോരാളികളുടെ മനസ്സിന്റെ വികൃത രൂപമാണ് പോസ്റ്റുകളിലൂടെ പുറത്തുവന്നതെന്ന് സിപിഐ പ്രവർത്തകർ വ്യക്തമാക്കുന്നു.

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം കയ്യോടെ പിടിച്ചതോടെ എ ഐ എസ് എഫ് പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണം നടക്കുന്നത് മറുനാടൻ നേരത്തെ വാർത്ത നൽകിയിരുന്നു. എഐഎസ് എഫ് സ്ഥാപക ദിനത്തിൽ എ ഐ എസ് എഫിന്റെ സമരത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം എസ് എഫ് ഐ ദേശീയ നേതൃത്വത്തിന്റെ ഫേസ് ബുക്ക് പേജിൽ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു.