കവരത്തി: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടിയും സംവിധായകയുമായ ഐഷാ സുൽത്താന. ലക്ഷദ്വീപ് സന്ദർശനം നടത്തിയ അബ്ദുള്ളക്കുട്ടിയുടെ നടപടിയെ ആണ് ഐഷാ സുൽത്താന ചോദ്യം ചെയ്തത്. ദ്വീപിലെ ജനതയെ തീവ്രവാദികളാക്കിയും ഗുണ്ടാ ആക്ട് നടപ്പാക്കണമെന്നും പറഞ്ഞ അബ്ദുള്ളക്കുട്ടി ദ്വീപിൽ തെണ്ടാനിറങ്ങിയിരിക്കുകയാണെന്ന് ഐഷാ സുൽത്താന പറഞ്ഞു.

''മിസ്റ്റർ അബ്ദുള്ള കുട്ടി... താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം? ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നത് ലക്ഷദ്വീപിൽ നിന്നും പിടിച്ച എ.കെ 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ എ.കെ47?

കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ...? ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ...?

ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോന്റെ മനസ്സാണ്... ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ മുന്നിലുള്ള ജനതയാണ് ലക്ഷദ്വീപ്ക്കാർ,'' അവർ ഫേസ്‌ബുക്കിൽ എഴുതി. ദ്വീപിൽ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് ലക്ഷദ്വീപിൽ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ എന്നും 'ഗപ്പ്' ഇപ്പോൾ ഗുജ്‌റാത്തുകൊണ്ടുപോയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ് എന്നും ഐഷാ സുൽത്താന പരിഹസിച്ച് ചോദിച്ചു.