കവരത്തി: ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് താൽക്കാലിക ആശ്വാസം. മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്‌ച്ചയും ലക്ഷദ്വീപ് പൊലീസ് ഹാജരാകാൻ പറഞ്ഞെങ്കിലും ഐഷക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നിയമനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.ഇത് മൂന്നാം ദിവസമാണ് രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.

ഇന്ന് രാവിലെ 9.45നാണ് ഹാജരാകാൻ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ എല്ലാം പരിശോധിച്ചതാണെന്നും ഇന്ന് എന്തിനാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും ആയിഷ സുൽത്താന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം എട്ട് മണിക്കൂർ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ഐഷ സുൽത്താന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഐഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺകോളുകളെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം രാവിലെ 10.30ന് ഹാജരാകാനായിരുന്നു കവരത്തി പൊലീസ് നോട്ടീസ് നൽകിയിരുന്നത്. തുടർന്ന് ചോദ്യം ചെയ്യൽ വൈകുന്നേരം 6.30 വരെ നീണ്ടു. സോഷ്യൽമീഡിയ അക്കൗണ്ടുകളടക്കമുള്ളവ പരിശോധിച്ചിരുന്നു.

തനിക്ക് മറ്റേതെങ്കിലും രാജ്യമായിട്ട് ബന്ധമുണ്ടോയെന്നാണ് പൊലീസ് ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതെന്നും ആയിഷ സുൽത്താന പറഞ്ഞു.കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ആയിഷ സുൽത്താന ഇടക്കാല മുൻകൂർ ജാമ്യം നേടിയിരുന്നു. തുടർന്നാണ് ഇവർ ലക്ഷദ്വീപ് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്.

അതിനിടയിൽ ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്‌തെന്നും ദ്വീപ് ഭരണകൂടം കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചു.

ലക്ഷദ്വീപിലെ കോവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനൽ ചർച്ചയിൽ ഐഷ പറഞതാണ് കേസിനാസ്പദമായ സംഭവം. ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് കേസെടുത്തത്. ബോധപൂർവം നടത്തിയ പ്രസ്താവനയെല്ലെന്നും പിന്നീട് തെറ്റ് തിരുത്തി രംഗത്തെത്തിയെന്നുമായിരുന്നു ഐഷ സുൽത്താനയുടെ വാദം.