കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വർഗീയ ശക്തികളോട് കൂട്ടുകൂടുന്നു എന്നാരോപിച്ച് പറവൂരിലെ എംഎൽഎ ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്. കേരളത്തിൽ വി ഡി സതീശനെയും വി ഡി സവർക്കറെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. ആർ വി ബാബുവിന്റെ ആരോപണങ്ങൾക്ക് എതിരെ എന്തുകൊണ്ട് സതീശൻ നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസ് വേദി പങ്കിട്ടെന്നുള്ള ആർഎസ്എസ് നേതാവ് ആർ വി ബാബുവിന്റെ വെളിപ്പെടത്തലുകൾ മതേതര കേരളം ഞെട്ടലോടെയാണ് കേട്ടത്. ആർഎസ്എസിന്റെ നിരവധി പരിപാടികളിൽ വിഡി സതീശൻ പങ്കെടുത്തിട്ടുണ്ടന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആരോപണം ഉന്നയിച്ച് ഇത്ര ദിവസം പിന്നിടുമ്പോഴും ആരോപണ ഉന്നയിച്ചവർക്ക് എതിരെ ഒരു മാനനഷ്ടകേസ് കൊടുക്കാൻ പോലും വിഡി സതീശൻ തയ്യാറാകാതിരിക്കുന്നത് ആരോപണം ശരിയായതുകൊണ്ടാണെന്ന് ജിസ്മോൻ ആരോപിച്ചു.

മതേതരത്വം പറഞ്ഞ് വോട്ട് പിടിച്ച വിഡി സതീശൻ വർഗീയ ശക്തികളുമായി ചേർന്ന് കേരള ജനതയെ വഞ്ചിച്ചിരിക്കയാണ്. ആർഎസ്എസിനോടുള്ള അമിത വിധേയത്വംമൂലം വിഡി സവർക്കറെയും വിഡി സതീശനേയും നിലപാടുകൾ കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കേരള ജനത എത്തിയിരിക്കുകയാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും റിക്യൂട്ടിങ്ങ് ഏജൻസിയായി കോൺഗ്രസ് മാറിയിരിക്കുകയാണന്നും അതിന്റെ സിഇഒയുടെ ജോലിയാണ് വിഡി സതീശൻ ചെയ്യുന്നതെന്നും ജിസ്മോൻ ആരോപിച്ചു.

രമേശ് ചെന്നിത്തലയോട് ഈ വിഷയത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതിപക്ഷ നേതാവിനോട് തന്നെ ചോദിക്കാൻ പറഞ്ഞത് ആർഎസ്എസ് ബന്ധമുണ്ടെന്ന ബോധ്യം ഉള്ളതിനാലാണ്. ധാർമ്മികമായ എന്തെങ്കിലും മൂല്യങ്ങൾ വിഡി സതീശനിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ച് മതേതര കേരളത്തോട് മാപ്പ് പറയണമെന്നും ജിസ്മോൻ ആവശ്യപ്പെട്ടു.