ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ.ഭരണതലത്തിൽ ഒരു മുൻപരിചയവുമില്ലാത്ത കപിൽ സിബലിനെ കേന്ദ്രമന്ത്രിയാക്കിയത് സോണിയയാണെന്നത് മറക്കരുതെന്ന് മാക്കൻ പറഞ്ഞു.ഹൈക്കമാന്റിനും സോണിയ ഗാന്ധിക്കുമെതിരെ സിബൽ നടത്തിയ പ്രതികരണത്തിനെതിരെയായിരുന്നു മാക്കന്റെ വിമർശനം

'നിങ്ങളെയൊക്കെ നാലാളുകൾ തിരിച്ചറിയാൻ കാരണമായ സംഘടനയെ താഴ്‌ത്തിക്കെട്ടരുത്. സംഘടനാപരമായോ ഭരണതലത്തിലോ ഒരു പരിചയവുമില്ലാത്ത നിങ്ങൾക്ക് മന്ത്രിസ്ഥാനം നൽകിയത് സോണിയാജിയാണ്,' അജയ് മാക്കൻ കൂട്ടിച്ചേർത്തു.

പഞ്ചാബ് മുൻ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്, പി.സി.സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു തുടങ്ങിയവരുടെ രാജിയും വി എം. സുധീരൻ ഉയർത്തിയ പ്രശ്‌നങ്ങളും മുൻനിർത്തിയാണ് കപിൽ സിബൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നത്.പാർട്ടിയുടെ നിലവിലെ സ്ഥിതിയിൽ വളരെയധികം ദുഃഖിതനാണെന്നും രാജ്യം കടുത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഓരോരുത്തരായി പാർട്ടി വിട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പാർട്ടി ഈ നിലയിലെത്തിയതിൽ ദുഃഖിതനാണ്. രാജ്യം വെല്ലുവിളി നേരിടുമ്പോൾ പാർട്ടി ഈ സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണ്. പാർട്ടി വിട്ട് ഓരോരുത്തരായി പോകുന്നു. വി എം. സുധീരൻ പാർട്ടി പദവികൾ രാജിവച്ചു. എന്തുകൊണ്ട് ഈ സ്ഥിതിയെന്ന് അറിയില്ല,' സിബൽ പറഞ്ഞു.അടിയന്തരമായി പ്രവർത്തക സമിതി ചേരണം. പാർട്ടിക്ക് കുറെ നാളായി പ്രസിഡന്റില്ല. കോൺഗ്രസ് വിട്ടവരെ ഉടൻ തിരിച്ചു കൊണ്ടുവരണം. തുറന്ന ചർച്ച പാർട്ടിയിൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം പാർട്ടിയിൽ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സിബൽ അടക്കമുള്ള നേതാക്കൾ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇവരുടെയടക്കം അഭിപ്രായമാണ് വാർത്താസമ്മേളനം വിളിച്ച് താൻ പങ്കുവെക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു.

കോൺഗ്രസിന് അധ്യക്ഷനും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തക സമിതിയുമാണ് ഉടനടി ഉണ്ടാവേണ്ടത്. നിലവിലുള്ള സ്ഥിതിഗതികൾ പാക്കിസ്ഥാനെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളു.പറയുന്ന കാര്യങ്ങൾ അവഗണിച്ച് തള്ളാതെ കേൾക്കാനുള്ള സന്മനസ്സ് നേതൃത്വം കാണിക്കണമെന്നും തുറന്ന സംവാദങ്ങൾക്ക് കോൺഗ്രസ് തയ്യാറാകണമെന്നുമായിരുന്നു കപിൽ സിബൽ പറഞ്ഞത്.