കൂത്തുപറമ്പ്: എടയന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി ആശുപത്രി വിട്ടു .ഇന്ന് വൈകുന്നേരമാണ് ആകാശ് ആശുപത്രി വിട്ടത്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നീർവേലിയിൽ അപകടത്തിൽപ്പെടുകയായിരുന്നു. ആകാശ് ഉൾപ്പെടെ നാലു പേർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഞായറാഴ്‌ച്ച പുലർച്ചെ ഒന്നോടെ നീർവേലി അളകാപുരിയിൽ വച്ചാണ് അപകടമുണ്ടായത്. ആകാശ് തില്ലങ്കേരി(28)ക്ക് പുറമേ അശ്വിൻ(27), അഖിൽ(28), ഷിബിൻ(27) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അശ്വിന്റെ നില ഗുരുതരമാണ്. നിസാര പരിക്കേറ്റ ആകാശ് ആശുപത്രി വിടുക യാ യിരുന്നു.

നിയന്ത്രണം വിട്ട കാർ റോഡരികിൽ അടുക്കിവച്ചിരുന്ന സിമന്റ് കട്ടയിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡിന് കുറുകെയാണ് കാറുണ്ടായിരുന്നത്. വിവരമറിഞ്ഞ് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് അലക്ഷ്യമായി അമിത വേഗതയിൽ വാഹനമോടിച്ചതിന് അശ്വിന് എതിരെയാണ് കേസെടുത്തത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും ഭക്ഷണപദാർഥങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അപകടത്തിൽ പെട്ട കാറിനൊപ്പം മറ്റൊരു കാറും ഉണ്ടായിരുന്നു. ഈ കാറിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മദ്യസത്ക്കാര പാർട്ടിയിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു മാസങ്ങൾക്കു മുൻപ് നടന്ന സ്വർണക്കടത്തു കേസിൽ പ്രതിയായ അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന സംശയത്താൽ ആകാശിനെ കസ്റ്റംസ് കൊച്ചിയിലെ ഓഫിസിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മുഴക്കുന്നിലുള്ള വീട്ടിലും കസ്റ്റംസും പൊലിസും കൂടുതൽ തെളിവുകൾക്കായി റെയ്ഡു നടത്തിയിരുന്നു. എന്നാൽ തെളിവുകൾ ലഭിക്കാത്തതിനാൽ അറസ്റ്റു ചെയ്തിരുന്നില്ല.

ടി.പി വധക്കേസിലെ പ്രതിയായ കൊടി സുനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആകാശ് തില്ലങ്കേരി അർജുൻ ആയങ്കിയുമായി വിവാഹച്ചടങ്ങിൽ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതിനെ തുടർന്നാണ് സ്വർണക്കടത്തുകേസിൽ കുറ്റാരോപിതനായത്. എന്നാൽ അർജുനുമായി തനിക്കു വെറും പരിചയം മാത്രമേയുള്ളുവെന്നാണ് ആകാശ് തില്ലങ്കേരി പിന്നീട് പറഞ്ഞത്. സി.പി. എം സൈബർപോരാളിയും പി.ജയരാജന്റെ കടുത്ത ആരാധകനുമായ ആകാശ് തില്ലങ്കേരിയെ സ്വർണക്കടത്ത്-ക്വട്ടേഷൻ വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് സി.പി. എമ്മും ഡി.വൈ. എഫ്. ഐയും തള്ളിപ്പറഞ്ഞിരുന്നു.

അതിനു ശേഷം പാർട്ടിയുമായി അകൽച്ചയിലാണ് ആകാശ് തില്ലങ്കേരി. പാർട്ടി നേതൃത്വത്തിനെതിരെ സോഷ്യൽമീഡിയയിൽ പരസ്യവിമർശനം ഉന്നയിച്ചിരുന്ന ആകാശ് തില്ലങ്കേരിയെ പരസ്യമായി ഡി.വൈ. എഫ്. ഐ ജില്ലാസെക്രട്ടറി എം. ഷാജർ തള്ളിപ്പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി ഷാജറും ആകാശും സോഷ്യൽമീഡിയയിൽ വാക്‌പോരും നടന്നിരുന്നു. അർജുൻ ആയങ്കിയെയും ആകാശിനെയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്തത് സി.പി. എം മുൻജില്ലാസെക്രട്ടറി പി.ജയരാജനാണെന്നു പാർട്ടിക്കുള്ളിൽ ആരോപണമുയർത്തിയതിന് പി.ജയരാജനും സി. ഐ.ടി.യു നേതാവായ കെ.പി സഹദേവനും കൊമ്പു കോർത്തിരുന്നു.

സ്വർണക്കടത്ത്-ക്വട്ടേഷൻ മാഫിയവിവാദം ചർച്ച ചെയ്യാൻ ചേർന്ന സി.പി. എം ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജനെതിരെ ആരോപണമുയർന്നത്. ഇതിനെ തുടർന്നു ഇരു നേതാക്കളും നടത്തിയ വാക് പോര് മേൽകമ്മിറ്റി പ്രതിനിധിയായ എം.വി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ടു ചെയ്യുകയും പാർട്ടി ഇരുവരെയും ശാസിക്കുകയും ചെയ്്തിരുന്നു.