തിരുവനന്തപുരം: ഭാര്യയുടെ പരപുരുഷബന്ധത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാക്കുറ്റത്തിന് ഭാര്യ അറസ്റ്റിലാകുമ്പോൾ വിജയത്തിലെത്തുന്നത് പൊലീസിന്റെ ചടുല നീക്കം. പാങ്ങോട് കാണിക്കര വട്ടക്കരിക്കകത്തുനിന്നും ശ്രീകാര്യം മടത്തുനട ലെയ്ൻ സുരേഷ്നിലയത്തിൽ വാടകയ്ക്കു താമസിക്കുന്ന എസ്.അഖില (30)യെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ ഭർത്താവ് മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ കെ.ശിവപ്രസാദി(35)ന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് ഭാര്യയെ പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.

ബന്ധുവെന്ന് പരിചയപ്പെടുത്തി സ്വന്തം വീട്ടിൽ അമിതാധികാരം നൽകിയ സുഹൃത്ത് ഭാര്യയുടെ രഹസ്യകാമുകനായിരുന്നെന്ന് അറിഞ്ഞതോടെയാണ് രണ്ട് വർഷം മുമ്പ് മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ കെ.ശിവപ്രസാദ് (35) ആത്മഹത്യചെയ്തത്. 2019-സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാല പുറ്റുമേൽക്കോണം ചാക്കിയോടുള്ള വീട്ടിൽ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഭാര്യ അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്നു. അവിടത്തെ ജീവനക്കാരനായ വിഷ്ണുവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

എന്നാൽ വിഷ്ണു തന്റെ ബന്ധുവാണെന്നാണ് അഖില, ഭർത്താവിനെ പരിചയപ്പെടുത്തിയത്. അതിനാൽ അഖിലയുടെയും ശിവപ്രസാദിന്റെയും വീട്ടിൽ ഇയാൾക്ക് അമിതസ്വാതന്ത്ര്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപ്രതീക്ഷിതമായി സുഹൃത്തിന്റെ ഫോണിൽ അഖിലയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരിൽ, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു. ആത്മഹത്യയായി കണ്ട് പൊലീസ് എഴുതിത്തള്ളാനൊരുങ്ങിയ കേസിൽ ശിവപ്രസാദിന്റെ അമ്മയുടെ പരാതിയെ തുടർന്നാണ് അന്വേഷണം ഊർജിതമായത്. അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്. കേസിൽ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ 10-ന് ഒളിവിലായിരുന്ന വിഷ്ണുവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വിഷ്ണുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രീകാര്യത്തെ വീട്ടിലെത്തുമ്പോൾ കേസിലെ ഒന്നാം പ്രതിയായ അഖില അവിടെ ഉണ്ടായിരുന്നില്ല. വിഷ്ണു രണ്ടാം പ്രതിയാണ്. വിഷ്ണുവിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് അഖില വീട്ടിലെത്തുകയായിരുന്നു.

അഖില വീട്ടിൽ നിന്നും മാറാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് വിളപ്പിൽശാല സ്റ്റേഷൻ എസ്.എച്ച്.ഒ. എൻ.സുരേഷ്‌കുമാർ, എസ്ഐ. വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്രീകാര്യത്തെത്തി ഇവരെയും അറസ്റ്റുചെയ്തത്. പ്രതിയെ കോടതി14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.