ആലപ്പുഴ: മുൻ ഭരണ സമിതിയുടെ കാലത്തെ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളിന്മേൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ആലപ്പുഴ നഗരസഭാ കൗൺസിൽ തീരുമാനം. പല വിധ ആരോപണങ്ങൾ നേരിടുന്ന പ്രമുഖനാണ് ഈ അഴിമതിക്ക് പിന്നിലെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് പുതിയ മാനം ലഭിക്കുന്നത്.

സ്‌കൂൾ അദ്ധ്യാപകനെ പോക്‌സോ കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ടും ആലപ്പുഴയിലെ പ്രധാന കോൺഗ്രസ് നേതാവിനെതിരെ ആരോപണം ഉയർന്നിരുന്നു. വ്യാജ എൽ എൽ ബി സർട്ടിഫിക്കറുമായി കോടതിയെ പറ്റിച്ച സെസി സേവ്യറിന് ഒളിത്താവളം ഒരുക്കുന്നതും ഈ നേതാവാണെന്നാണ് നേരത്തെ ഉയർന്നിരുന്ന പരാതി. ഈ നേതാവിനും ആലപ്പുഴ നഗരസഭയിലെ ഈ തട്ടിപ്പുകളിൽ ബന്ധമുണ്ടെന്നാണ് സൂചന. ഇതെല്ലാം ആരോപണമായി ഉയരുന്ന സാഹചര്യത്തിലാണ് 2018-19 കാലത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ വേണ്ടി ചേർന്ന പ്രത്യേക കൗൺസിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത്. ഗുരുതര ആരോപണങ്ങളാണ് കൗൺസിൽ വിജിലൻസിന് മുമ്പിൽ അന്വേഷണത്തിനായി വയ്ക്കുക.

പർച്ചേസ് ഓർഡർ പോലുമില്ലാതെ സാധനങ്ങൾ വാങ്ങുക, ഹൈടെക് ക്ലാസ് റൂം അടങ്കലിനേക്കാൾ ഉയർന്ന തുക പിൻവലിച്ചതും നിർവ്വഹണ രേഖകൾ ഹാജരാക്കാത്തതും, ക്രമവിരുദ്ധമായി സ്വകാര്യ ഏജൻസികൾക്ക് ബില്ലുകൾ മാറി നൽകുക, നിർവ്വഹണ ഉദ്യോഗസ്ഥൻ രേഖകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതിരിക്കുക, സ്‌ക്കൂൾ ലൈബ്രറികൾക്ക് പുസ്തകം വാങ്ങിയതിലെ ക്രമക്കേട് , പട്ടികജാതി വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തതിലെ ക്രമക്കേട്, അലമാരി, ബെഞ്ച്, ഡെസ്‌ക് ഇവ വാങ്ങിയതിലെ ക്രമക്കേട്, ട്രഷറിയിൽ നിന്നും പിൻ വലിച്ച തുകകളുടെ ചെലവ് വിവരം സംബന്ധിച്ച ബില്ലുകളും വൗച്ചറുകളും ഹാജരാക്കാതിരിക്കൽ, കളർകോട് സ്‌കൂൾ ബസ് ഡ്രൈവർക്ക് പ്രതിമാസം 12000 രൂപ ശമ്പളം നൽകി എന്ന വ്യാജരേഖയുണ്ടാക്കിയത്, അർഹതാ മാനദണ്ഡം പരിഗണിക്കാതെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം, കുട്ടികൾക്കുള്ള തായ് കോണ്ട, കരാട്ടെ പരിശീലനം, യൂണിഫോം വിതരണം എന്നിവയിലെ ക്രമക്കേട്, സർവ്വ ശിക്ഷാ അഭിയാൻ ചെലവ് രേഖകൾ ഹാജരാക്കാത്തത് തുടങ്ങി കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തെ വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ പ്രവർത്തനങ്ങളിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അടിമുടി അഴിമതിയും ക്രമക്കേടും ഓഡിറ്റിൽ കണ്ടെത്തിയതിനാലും 2018- 19 വർഷം മാത്രം 1 കോടി 29 ലക്ഷം രൂപയുടെ ക്രമക്കേട് വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ പ്രവർത്തനത്തിൽ മാത്രം കണ്ടെത്തിയ സാഹചര്യത്തിൽ ഈ ആരോപണങ്ങൽ വിജിലൻസ് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. രേഖകളില്ലാതെ നടത്തിയ പദ്ധതികളിൽ വലിയ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ട് എന്നും കൗൺസിൽ യോഗത്തിൽ ആരോപണം ഉയർന്നു. ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതാൻ കൗൺസിൽ ഏക കണ്ഠമായി തീരുമാനക്കുകയായിരുന്നു.

എന്നാൽ ഓഡിറ്റ് പരാമർശത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് ചില പദ്ധതി നടത്തിപ്പുകൾ സുതാര്യമായിരുന്നില്ല എന്ന വാക്ക് ഉപയോഗിച്ചതിനെ അഴിമതിയായി വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.റീഗോ രാജു കൗൺസിലിൽ അഭിപ്രായപ്പെട്ടു. നഗരസഭ വക ആലിശ്ശേരി ലോറി സ്റ്റാൻഡ് വർഷം കേവലം 47,000 രൂപയ്ക്ക് വാടകയ്ക്ക് നൽകുന്നതായ ഓഡിറ്റ് പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വിയോജനം രേഖപ്പെടുത്തി.

നഗരസഭയുടെ തനതു വരുമാനം കുറയുന്നതിലുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇത്തരം രാഷ്ട്രീയ മേൽക്കോയ്മകളാണെന്ന് കോൺഗ്രസ് ആരോപിച്ചു.