തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദീലീപിനെതിരെ കുരുക്ക് മുറുകുകയാണ്.പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് നടനെതിരെ ഒരോ ദിവസം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.അതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ വണ്ടിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസും വരുന്നത്.ഇപ്പോഴിതാ സമാന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്.തന്നെയും വണ്ടി കയറ്റിക്കൊല്ലാൻ അവർ പദ്ധതിയിട്ടിരുന്നുവെന്ന് അഷറഫ് ആരോപിച്ചു.ഫേസ്‌ബുക്ക് കുറിപ്പിലുടെയായിരുന്നു പ്രതികരണം.

'ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു.....ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച'കുട്ടനാടൻ മാർപാപ്പ 'എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് സംഭവമെന്നും അദ്ദേഹം കുറിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം

ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു.....
ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച'കുട്ടനാടൻ മാർപാപ്പ 'എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആലപ്പുഴയിൽ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടൻ .അയാൾ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലർ എന്നെ തുരുതുരാ ഫോണിൽ വിളിച്ച് ' അഷ്‌റഫിക്കാ... സൂക്ഷിക്കണെ.. ' എന്ന്.

ഞാനോ... എന്തിന് ...?.
ഷൂട്ടിങ് സെറ്റിൽ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവർത്തകർ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമർശിച്ചു.എന്റെ പേരു കേട്ടതും അയാൾ ക്ഷുഭിതനായ് .
'ആലപ്പി അഷറഫ്
അവനെ ലോറി കേറ്റി കൊല്ലണം'.
ഇതായിരുന്നു അയാളുടെ ഭീഷണി
ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി.
അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു
സൂക്ഷിക്കാൻ മുന്നറിയിപ്പ് നല്കിയത്.

അന്ന് ഞാനതത്ര കാര്യമാക്കിയില്ല ...ഇന്നിപ്പോൾ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു.ഇതൊക്കെ കേട്ട് പിൻതിരിഞ്ഞോടാൻ ചോദ്യം ചെയ്യുമ്പോൾ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാൻ.ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും. മരണം വരെ നീതിക്കായ് അവൾക്കൊപ്പം.

ആലപ്പി അഷറഫ്