തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ, കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായാണ് കേരളത്തിൽ പ്രവേശിക്കുക. ഇതോടൊപ്പം ശക്തമായ മഴക്കുള്ള മുന്നറിയിപ്പും നൽകിയിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

ചെയ്യേണ്ടതും ചെയ്യരുതാത്തതും
കിംവദന്തികൾ അവഗണിക്കുക. പരിഭ്രാന്തരാകരുത്.

1. കണക്ടിവിറ്റി ഉറപ്പുവരുത്താൻ മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യുക.

2. കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങൾ ശ്രദ്ധിക്കുക.

3. സർട്ടിഫിക്കറ്റുകൾ, പ്രമാണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള രേഖകൾ വാട്ടർ പ്രൂഫ് ബാഗിൽ സൂക്ഷിക്കുക.

 

4. സുരക്ഷയ്ക്കും നിലനിൽപ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഒരു അടിയന്തിര കിറ്റ് തയ്യാറാക്കാം.

5. അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികൾ നടത്തി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.

6. കന്നുകാലികളെയും മറ്റ് മൃഗങ്ങളും അവയുടെ സുരക്ഷയ്ക്കായി അഴിച്ചുവിടുക.

7. മത്സ്യബന്ധനത്തിന് വേണ്ടിയുള്ള ബോട്ടുകൾ, റാഫ്റ്റുകൾ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.

 

8. ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ ഒരു കാരണവശാലും ഇറങ്ങരുത്.

9. അധിക ബാറ്ററിയുള്ള ഒരു റേഡിയോ സെറ്റ് കരുതുക.

ചുഴലിക്കാറ്റിന്റെ സമയത്തും ശേഷവും.

1. ഇലക്ട്രിക്ക് മെയിൻ, ഗ്യാസ് കണക്ഷൻ ഓഫ് ചെയ്യുക.

2. വാതിലും ജനലും അടച്ചിടുക.

 

3. വീട് സുരക്ഷിതമല്ലെങ്കിൽ ചുഴലിക്കാറ്റിന് മുൻപ് തന്നെ സുരക്ഷിതമായ സ്ഥലത്ത് മാറി താമസിക്കുക.

4. റേഡിയോ ശ്രദ്ധിക്കുക. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.

5. തിളപ്പിച്ച/ശുദ്ധീകരിച്ച വെള്ളം കുടിക്കുക.

പുറത്താണെങ്കിൽ

1. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ പ്രവേശിക്കരുത്.

 

2. തകർന്ന തൂണുകൾ, കേബിളുകൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.

3. എത്രയും വേഗം സുരാസുക്ഷിതമായ സ്ഥലത്ത് അഭയം തേടുക.

4. അടിയന്തിര സഹായത്തിന് 1077, 112 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.