രു മൊബൈൽ ഗെയിം കളിച്ചുകളിച്ച് നടന്ന് സ്വന്തം രാജ്യത്തിന്റെ അതിർത്തി കടന്ന് മറ്റൊരു രാജ്യത്തെത്തുന്ന കാര്യം സങ്കൽപിക്കാനാകുമോ? പിടികിട്ടാപ്പുള്ളി ഗെയിം കളിച്ച് പരിസരബോധമില്ലാതെ പൊലീസ് സ്റ്റേഷനിലെക്ക് കയറിച്ചെന്നാലോ! കേൾക്കുന്നവർ ആരായാലും അതൊരു കെട്ടുകഥയാണെന്നു പറയും. പക്ഷേ, അതാണ് പോകിമോൻ. ലോകത്തെങ്ങും ആരാധാകരെ വെട്ടിൽവീഴ്‌ത്തുന്ന കൊച്ചുകുട്ടിച്ചാത്തൻ! 

20 വർഷമായി പോകിമോൻ ലോകത്തിന്റെ ഇഷ്ടക്കാരനായിട്ട്. ടിന്റുമോനെ ജോക്‌സുകളുടെ കൂടെ ചേർത്തുനിർത്തി മലയാളി ആരാധിച്ചതുപോലെയാണ് പോകിമോൻ കാർട്ടൂണുകളിലൂടെയും വീഡിയോ ഗെയിമുകളിലൂടെയും ഇപ്പോൾ മൊബൈൽ കളിയായും ലോകമെങ്ങും ഗെയിമിങ് ആസ്വാദകരുടെ മനസ്സു കീഴടക്കുന്നത്.

പോകിമോൻ ആദ്യമെത്തുന്നത് ജപ്പാനിലെ അനിമേഷൻ പരമ്പരയായിട്ടാണ്. പിന്നീട് മംഗ ഗെയിമും വീഡിയോ ഗെയിമും ഒക്കെയായി. ആഷ് എന്ന കൊച്ചു കുട്ടിച്ചാത്തനും അവന്റെ കൂട്ടുകാരും നടത്തുന്ന സാഹസിക യാത്രകളാണ് പോകിമോൻ കഥകൾ. എന്നാൽ ഇത് ആസ്വാദനത്തിന്റെ പരിധികളെല്ലാം കടന്ന് വർച്വൽ ഗെയിമിംഗിന്റെ പുതിയ തലത്തിലെത്തി. ഇപ്പോൾ പോകിമോൻ ഗോ എന്ന മൊബൈൽ ഗെയിം ആദ്യം യുഎസിലും പിന്നീട് മറ്റുരാജ്യങ്ങളിലും എത്തിയതോടെ ഗെയിമിന്റെ സൃഷ്ടാക്കൾപോലും അന്തംവിട്ടുപോകുന്ന പ്രതികരണമാണ് ലഭിക്കുന്നത്.

ജനജീവിതത്തിൽ ഓരോ രാജ്യത്തും പോകിമോൻ ഗോ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് പഠനങ്ങൾപോലും ആരംഭിച്ചുകഴിഞ്ഞു. അപകടത്തിന് കാരണമാകുന്നുവെന്നും അഡിക്ഷൻ ഉണ്ടാക്കുന്ന ഗെയിമാണെന്നുമെല്ലാം എതിർപ്പുമായി ചിലരെത്തുന്നു. പോകിമോൻ കളിക്കാർ തമ്മിൽ പുതിയ സൗഹൃദബന്ധങ്ങളുണ്ടാകുന്നതായും മൊബൈൽ കയ്യിൽപ്പിടിച്ച് നടന്നുകൊണ്ടേ ഗെയിം കളിക്കാനാകൂ എന്നതിനാൽ ഗെയിമിൽ അഡിക്ഷൻ വരുന്നതോടെ പലർക്കും നടത്തം നല്ലൊരു വ്യായാമമായി മാറുന്നുണ്ടെന്ന് മറുപക്ഷവും വാദിക്കുന്നു.

ഇരുന്നു കളിക്കാമെന്ന് മോഹിക്കേണ്ട, അറിയാതെ നടന്നുപോകും

കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്ന പോകിമോൻ കഥാപാത്രങ്ങൾ മുന്നിലെത്തുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമായാണ് പോകിമോൻ ഗോ. മറ്റു വീഡിയോ-മൊബൈൽ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ മൊബൈൽ ക്യാമറയും ഗ്‌ളോബൽ പൊസിഷനിംഗും (ജിപിഎസ്) ഓൺചെയ്തുവച്ചാണ് ഗെയിം കളിക്കേണ്ടത്. അതിനാൽത്തന്നെ കളിക്കുന്ന സ്ഥലം നിങ്ങളുടെ പരിസരമായി മാറും. നിങ്ങളുടെ പരിസരം ദൃശ്യമാകുന്ന സ്‌ക്രീനിലാണ് കളിയിലെ കഥാപാത്രങ്ങൾ വരുന്നത്.

വീട്ടിനുപരിസരത്ത് കളി തുടങ്ങിയാൽ വാതിലിനു പിന്നിലോ, കർട്ടന്റെ മറവിലോ, കസേരയുടെ അടിയോലെ ഒക്കെ കഥാപാത്രങ്ങൾ ഒളിച്ചിരിക്കും, എത്തിനോക്കും. അവരെ പിടിക്കാനുള്ള നീക്കം തുടങ്ങുമ്പോൾ നിങ്ങൾ അറിയാതെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുപോകും. കഥാപാത്രങ്ങൾ വാതിലിനുപുറത്തേക്കോ റോഡിലേക്കോ നീങ്ങുകയായി. കൂടെ നിങ്ങളും കഥാപാത്രങ്ങളെ പിടികൂടി നിശ്ചിത ലൊക്കേഷനുകളിൽ സ്ക്രീനിൽ തെളിയുന്ന ജിമ്മുകളിലെത്തിച്ച് അവയെ പരിശീലിപ്പിക്കുകയാണ് കളിക്കാർ ചെയ്യേണ്ടത്. ഇതിനിടയിൽ അവരുടെ ചാടിപ്പോക്കും, പിൻതുടർന്നു പിടികൂടലുമെല്ലാമാകുമ്പോൾ ബഹുരസം.

കൂടുതൽ പോകിമോന്മാരെ പിടിക്കാനും സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി നിങ്ങൾ കളിതുടങ്ങുന്ന സ്ഥലത്തിന് ചുറ്റും പോക് സ്‌റ്റോപ്പുകൾ തേടി അലഞ്ഞുനടക്കേണ്ടിവരും. മൊബൈൽ സ്‌ക്രീനിൽ കണ്ണുനട്ട് ആവേശംകയറി കളിതുടങ്ങുന്ന നിങ്ങൾ ക്ഷീണിക്കുമ്പോൾ ഒരുപക്ഷേ, കിലോമീറ്ററുകൾ പിന്നിട്ടിരിക്കും. ഇതിനിടയിൽ സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.

യുഎസിൽ തുടങ്ങി ലോകമാകെ പടരുന്ന പോക്‌മോൻ ഫീവർ

ഇക്കഴിഞ്ഞ ജൂലായ് ആറിന് യുഎസിലും ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമാണ് പോകിമോൻ ഗോ ആദ്യമായി റിലീസ് ചെയ്തത്. പിന്നീടുള്ള ദിവസങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിലും എത്തി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ എത്തിയിട്ടില്ലെങ്കിലും പോകിമോന്റെ ജന്മനാടായ ജപ്പാനിലും കഴിഞ്ഞദിവസം ഗെയിം റിലീസ് ചെയ്തു. ആദ്യം ലോകമെമ്പാടും ഒറ്റദിവസം റിലീസ് ചെയ്യാനിരുന്ന അധികൃതർ സെർവറുകൾ സ്ഥിരമായി പണിമുടക്കുന്നതിനാൽ പോകിമോന്റെ ഗ്ലോബൽ റിലീസ് മാറ്റിവച്ചതാണ് ഇന്ത്യൻ ആരാധകർക്ക് തിരിച്ചടിയായത്.

പക്ഷേ, ഇന്ത്യക്കാരും ചൈനക്കാരുമെല്ലാം അങ്ങനെ അടങ്ങിയിരിക്കുമോ? വ്യാജ ബില്ലിങ് അഡ്രസ്സും മറ്റും നൽകി പോകിമോന്റെ എപികെ ഫയൽ നെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പലരും ഇവിടങ്ങളിൽ കളി തുടങ്ങിക്കഴിഞ്ഞു. ജിപിഎസ് അത്രയ്ക്ക് ആക്റ്റീവല്ലാത്ത സ്ഥലങ്ങളിൽ കളിക്കാനാകില്ലെങ്കിലും നഗരങ്ങളിലും മറ്റും കളിക്കാനാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഒഫീഷ്യലായി കളി ഇപ്പോൾ എത്തിയ രാജ്യങ്ങളിൽ ഗെയിം ക്രാഷായതായി പോക്‌മോൻ ഗോയുടെ നിർമ്മാതാക്കളായ നിയാൻടിക്‌സ് ലാബ്‌സ് പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് പോക്‌മോന്റ് അണിയറ പ്രവർത്തരായ സെർവർ വിദഗ്ദ്ധർ.

മൊബൈലിനുള്ളിലേക്ക് ഒതുങ്ങിയിരിക്കാതെ യഥാർഥ്യത്തോട് ചേർന്നുനിന്ന് കളിക്കുന്നവയാണ് ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമുകൾ. ഈ വിഭാഗത്തിൽപ്പെട്ട പോകിമോൻ ഗെയിമിൽ പോകിമോൻ കഥാപാത്രമായ പിക്കാച്ചുവിനെ തേടി കുന്നിലും മലയിലും കയറിപ്പോകാനും ക്ഷമയോടെ കാത്തിരിക്കാനും തയ്യാറായി ലക്ഷക്കണക്കിന് ആരാധകരാണ് ഗെയിം പുറത്തിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ ലോകമെമ്പാടും ഗെയിം കളിക്കുന്നത്.

കളിയിൽ മുഴുകി രാജ്യാതിർത്തി കടന്നവരും ജയിലിലായ പിടികിട്ടാപ്പുള്ളിയും

പരിസരബോധമില്ലാതെ കളിയിൽ മുഴുകി പോകിമോൻ കഥാപാത്രങ്ങളെ തേടിയിറങ്ങിയ രണ്ടു പയ്യന്മാർ കഴിഞ്ഞദിവസം കാനഡയിൽനിന്ന് അതിർത്തി കടന്ന് യുഎസിലെത്തി. മൊൺടാനയിലെത്തിയ ഇവർ അമേരിക്കൻ കസ്റ്റംസ്, അതിർത്തി പട്രോളിങ് സംഘങ്ങളുടെ പിടിയിലായി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ശ്രദ്ധമുഴുവൻ കയ്യിലെ മൊബൈൽ സ്‌ക്രീനിലായതിനാൽ കാനഡയുടെ അതിർത്തി കടന്ന് അമേരിക്കയിലെത്തിയത് ഇരുവരും അറിഞ്ഞില്ലത്രെ. ചോദ്യംചെയ്തപ്പോൾ സത്യാവസ്ഥയറിഞ്ഞ അധികൃതർ ഇരുവരെയും വീട്ടിലേക്ക് തിരികെവിടുകയായിരുന്നു.

അമേരിക്കയിലെ മിഷിഗണിലാണ് പൊലീസുകാരെ പോലും ഞെട്ടിച്ച മറ്റൊരു സംഭവം. പോകിമോൻ കളിച്ച് ഒരു പിടികിട്ടാപ്പുള്ളിയുണ്ട് സ്റ്റേഷനിലേക്ക് കയറിവരുന്നു. സ്‌ക്രീനിൽത്തന്നെ ശ്രദ്ധിച്ച് കളിച്ചുകൊണ്ട് മുന്നേറവെ കളിയിലെ ജിം ആയി മുന്നിൽ തെളിഞ്ഞതായിരുന്നു സ്റ്റേഷൻ. അതറിയാതെ പോകിമോൻ കഥാപാത്രങ്ങളെ അവിടെ വിടാനായി നേരെ കയറിച്ചെന്നു.

വില്യം വിൽഫോക്‌സ് എന്നയാളാണ് പൊലീസ് സ്റ്റേഷനിൽ കയറി കൂടുതൽ പോയിന്റുകൾ കൂട്ടാൻ ശ്രമിച്ചത്. തേടിയ പുള്ളി കയ്യിൽ വന്നതോടെ പൊലീസുകാർ അറസ്റ്റുചെയ്തു. അറസ്റ്റിലായതിനേക്കാൾ കളി തടസപ്പെട്ടതിലാണ് വിൽകോക്‌സിന് അരിശം വന്നതെന്നാണ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ലിൻഡ്ബർഗ് പറയുന്നത്.

ഇതുപോലെ നിരവധി പൊല്ലാപ്പുകളാണ് പോകിമോൻ രംഗത്തിറങ്ങി മൂന്നാഴ്ചയ്ക്കകം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ടുചെയ്യുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ സ്വീകരിച്ച പോകിമോൻ കളിക്കാൻ ജോലി രാജിവച്ചവരെപ്പറ്റിയും കളിച്ചുനടന്ന് ഓടകളിൽ വീണവരെപ്പറ്റിയും മുതൽ റോഡ് കുറുകെക്കടന്ന് അപകടത്തിൽപ്പെട്ടവരെപ്പറ്റിവരെ നിരവധി വാർത്തകൾ. പോകിമോന് പിന്നാലെ അസമയത്ത് കറങ്ങി നടന്ന കൗമാരക്കാരെ കണ്ട് കള്ളന്മാരെന്ന് കരുതി വെടിവയ്പുമുണ്ടായി. പോകിമോൻ കഥാപാത്രങ്ങളെ തേടി കാറിൽ കറങ്ങിയവർക്കുനേരെയാണ് വെടിവയ്പുണ്ടായത്. അതും പുലർച്ചെ ഒന്നരയോടെ.

പക്ഷേ, കളിച്ചവരെല്ലാം സമ്മതിക്കുന്നത് ഒരേയൊരു കാര്യം. കളിച്ചുതുടങ്ങിയാൽ പിന്നെ നിറുത്താനാവില്ല. അത്രയ്ക്കാണ് പോകിമോന്റെ ലഹരി. അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന കാരണത്താൽ ചില രാജ്യങ്ങളിൽ നിരോധനങ്ങളും നിയന്ത്രണങ്ങളും ഇതിനകംതന്നെ പോക്‌മോനെ തേടിവന്നുകഴിഞ്ഞു. സൗദിയിൽ പോക്‌മോൻ വാഹനമോടിക്കുന്നതിനിടെ കളിക്കുന്നത് വ്യാപകമായതോടെ 300 റിയാൽ പിഴ ചുമത്തി അധികൃതർ ആദ്യഘട്ട മുന്നറിയിപ്പുമായി എത്തി. സൗദി പോക്‌മോനെതിരെ ഫത്‌വ പുറപ്പെടുവിച്ചതായി വാർത്തകൾ വന്നെങ്കിലും അത് അധികൃതർ നിഷേധിച്ചു. ഗെയിമുകളെ ഇസ്ലാമിക വിരുദ്ധമായി പ്രഖ്യാപിച്ച് 15 വർഷം മുമ്പ് പുറപ്പടുവിച്ച ഉത്തരവ് ഇപ്പോൾ പുതുക്കിയതായാണ് റിപ്പോർ്ട്ടുകൾ വ്ന്നത്. മറ്റു രാജ്യങ്ങളിലും പോകിമോന്റെ മുന്നേറ്റം നിരീക്ഷിച്ച ശേഷം നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചനകൾ.

വെറും കളിയല്ല പോകിമോൻ; മറിച്ച് കോടികളുടെ ബിസിനസ്

ജപ്പാനിലെ നിന്റൻഡോ എന്ന ഗെയിം കമ്പനി പുറത്തിറക്കിയ പോകിമോൻ വെറുമൊരു കളി മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇതൊരു വൻകിട ബിസിനസ് ബൂസ്റ്റർ പ്രോഗ്രാമായി മാറുകയാണ്. 30ദശലക്ഷം ഡൗൺലോഡുകൾ ഇതിനകം പിന്നിട്ട ഔദ്യോഗിക വേർഷനിലൂടെ ഉണ്ടായ വരുമാനം ഏതാണ്ട് 35 ദശലക്ഷം ഡോളറുകൾ വരുമെന്നാണ് ആദ്യ കണക്കുകൾ. പുറത്തിറങ്ങിയ രാജ്യങ്ങളിലെല്ലാം റോഡരികിലെ ഭക്ഷണശാലകളുടേയും ഷോപ്പുകളുടേയും മദ്യശാലകളുടേയും ഉടമകൾ ആഹ്ലാദത്തിലാണ്. സ്‌ക്രീനിൽ മുഖംപൂഴ്‌ത്തി കളിയിൽ ലയിച്ച് നടന്നുവരുന്നവർ പോകിമോനെ തേടി കടകളിൽ കയറുന്നതോടെ കച്ചവടം കൊഴുക്കുന്നു. തെരുവോര കച്ചവടക്കാർക്കും അതുതന്നെയാണ് പറയാനുള്ളത്. ജൂലായ് സാധാരണ കച്ചവടം കുറവുള്ള മാസമാണെങ്കിലും ഇക്കുറി അതു മാറിയെന്നാണ് യുഎസിലെ വിവിധ മേഖലകളിൽ എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും സമാനമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കളിയിൽ ശ്രദ്ധിച്ച് റോഡിലൂടെ നടക്കുന്നവർ നിരന്തരം അപകടം വരുത്തിവയ്ക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും പൊണ്ണത്തടിയന്മാരെ സംബന്ധിച്ച് പോകിമോൻ നൽകുന്നത് സന്തോഷവർത്തമാനമാണ്. നടന്നുകൊണ്ടേ കളിക്കാകൂ എന്നതിനാൽ ഒരു മണിക്കൂർ കളിച്ചാൽ നിങ്ങൾ നിരവധി കിലോമീറ്ററുകൾ നടന്നിരിക്കുമെന്നും അത് നല്ലൊരു വ്യായാമമായി മാറിയിരിക്കുമെന്നുമാണ്.

പോകിമോന്റെ വീഡിയോ കാണാം