ന്യൂഡൽഹി: പഞ്ചാബിൽ തെരഞ്ഞെടുപ്പു ചൂട് മുറുകവേ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്‌ച്ച നടത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രശാന്ത് കിഷോറുമായി നടത്തിയ കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. സോണിയ ഗാന്ധി തന്നെ ക്യാപ്ടന്് മുന്നോട്ടു പോകാൻ പച്ചക്കൊടി കാട്ടിയെന്നാണ് സൂചനകൾ. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങൾ.

2017ൽ അമരീന്ദർ സിംഗിനു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചത് പ്രശാന്ത് കിഷോറായിരുന്നു. അന്ന് മികച്ച വിജയം നേടി കോൺ്ഗസ്. ഇക്കുറിയും മികച്ച വിജയമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പ്രശാന്ത് കിഷോർ തന്റെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം. ബംഗാളിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം താൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.

അതേസമയം പ്രശാന്തിന്റെ ഫുൾ ടീം ഇക്കുറി രംഗത്തിറങ്ങിയില്ലെങ്കിലും ഉപദേശവുമായി രംഗത്തിറങ്ങണം എന്നതാണ് ലക്ഷ്യം. നിലവിൽ പഞ്ചാബിലെ ഉൾപ്പാർട്ടിപ്പോരാണ് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം. നവ്ജ്യോത് സിങ് സിദ്ധുവും അമരീന്ദറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കുകയോ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് കോൺഗ്രസ് പാനൽ നിർദേശിച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഒന്നും അറിയില്ലെന്നും കോൺഗ്രസ് പ്രസിഡന്റ് എന്താണോ ആഗ്രഹിക്കുന്നത് അത് പിന്തുടരും എന്നാണ് അമരീന്ദർ പ്രതികരിച്ചത്. കോൺഗ്രസ് മികച്ച വിജയം നേടിയ സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന് നിർണായകമാണ്.