മുംബൈ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ പുരസ്‌കാര ജേതാവുമായ അമർത്യ സെൻ. കേന്ദ്രസർക്കാറിന്റെ കോവിഡ് പ്രതിരോധത്തിലെ വീഴ്്ചകൾക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കോവിഡ് വ്യാപനം തടയുന്നതിന് പകരം ക്രെഡിറ്റ് ഏറ്റെടുക്കാനാണ് കേന്ദ്രം ഉത്സാഹം കാണിച്ചതെന്ന് അമർത്യ സെൻ വിമർശിച്ചു.രാഷ്ട്രസേവ ദൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരുന്ന് നിർമ്മാണ മേഖലയിലെ വൈദഗ്ധ്യവും ഉയർന്ന പ്രതിരോധശേഷിയും കണക്കിലെടുത്താൽ ഇന്ത്യയ്ക്ക് നല്ല നിലയിൽ ഈ മഹാമാരിക്കെതിരെ പൊരുതാൻ കഴിയുമായിരുന്നുവെന്ന് അമർത്യ സെൻ പറഞ്ഞു. സർക്കാരിനുള്ളിലെ ആശയക്കുഴപ്പം കാരണമാണ് ഇന്ത്യക്ക് കരുത്തോടെ മുന്നേറാൻ കഴിയാതിരുന്നതെന്നും അമർത്യ സെൻ അഭിപ്രായപ്പെട്ടു.കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് അമർത്യ സെന്നിന്റെ വിമർശനം.

പ്രതിദിനം 4 ലക്ഷത്തിലധികം കോവിഡ് കേസുകളും 4,500ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. മഹാമാരി പടരാതെ നിയന്ത്രിക്കുന്നതിന് പകരം ക്രെഡിറ്റ് ഏറ്റെടുക്കാനായിരുന്നു കേന്ദ്രത്തിന് ഉത്സാഹം. ഇതൊരുതരം ചിത്തഭ്രമത്തിലേക്ക് നയിച്ചെന്നും അമർത്യ സെൻ കുറ്റപ്പെടുത്തി.

നല്ല കാര്യങ്ങൾ ചെയ്താൽ അതിന്റെ ക്രെഡിറ്റ് ലഭിക്കുമെന്ന ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ ആഡം സ്മിത്തിന്റെ വാക്കുകൾ അമർത്യ സെൻ ഉദ്ധരിച്ചു. എന്നാൽ ക്രെഡിറ്റ് തേടുന്നത് നല്ലതല്ല. സർക്കാർ ചെയ്യാൻ ശ്രമിച്ചത് അതാണ്. ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന പ്രശംസ ലോകമെമ്പാടും സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നു. അതേസമയം ഇന്ത്യക്കാരുടെ മേൽ പിടിമുറുക്കാൻ രോഗത്തിന് അവസരമുണ്ടാക്കുകയും ചെയ്‌തെന്ന് അമർത്യ സെൻ വിമർശിച്ചു.

രാജ്യത്ത് സാമൂഹ്യ അസമത്വങ്ങൾ, വളർച്ചാ നിരക്കിലെ ഇടിവ്, തൊഴിലില്ലായ്മ എന്നിവ റെക്കോർഡ് ഉയരങ്ങളിലാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സാമ്പത്തികവും സാമൂഹ്യവുമായ നയങ്ങളിലും സൃഷ്ടിപരമായ മാറ്റം ഉണ്ടാവണമെന്ന് അമർത്യ സെൻ പറഞ്ഞു.