ന്യൂഡൽഹി: കോവിഡ് രോഗിയിൽനിന്ന് ആംബുലൻസ് ചാർജായി അമിതനിരക്ക് ഈടാക്കിയ ആംബുലൻസ് ഓപ്പറേറ്റർ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. 350 കിലോമീറ്റർ ദൂരത്തിന് 1.20 ലക്ഷം രൂപയാണ് ചാർജായി ഈടാക്കിയത്.

ഗുരുഗ്രാം സ്വദേശിനിയായ അമൻദീപ് കൗറിന്റെ മാതാവ് സതീന്ദർ കൗറിന് കോവിഡ് പോസീറ്റീവായിരുന്നു. ആരോഗ്യനില വഷളായതോടെ ഗുരുഗ്രാമിൽനിന്ന് ലുധിയാനയിലെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസ് വിളിച്ചു. 350 കിലോമീറ്ററാണ് ഗുരുഗ്രാമിൽനിന്ന് ലുധിയാനയിലേക്കുള്ള ദൂരം. എന്നാൽ ആംബുലൻസ് ഓപ്പറേറ്റർ 1.20ലക്ഷം ചാർജായി ഈടാക്കുകയായിരുന്നു. ആംബുലൻസ് ഓപ്പറേറ്ററെ കൂടതെ എം.ബി.ബി.എസ് ഡോക്ടർ കൂടിയാണ് ഇയാൾ.

'1.40 ലക്ഷമാണ് ഡ്രൈവർ ചോദിച്ചത്. എന്നാൽ എന്റെ കൈയിൽ ഓക്‌സിജൻ സൗകര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോൾ 20,000 രൂപ കുറച്ചുനൽകി. നിരക്ക് അമിതമാണെന്ന് വാദിച്ചിട്ടും കുറക്കാൻ അയാൾ തയാറായില്ല. അമ്മയുടെ ആരോഗ്യം വഷളായതിനാൽ മറ്റു വഴികളില്ലാതെ പണം നൽകി' -അമൻദീപ് പറഞ്ഞു.

ലുധിയാനയിലെ ദുഗ്രിയിലെ ആശുപത്രിയിൽ മാതാവിനെ പ്രവേശിപ്പിച്ചതിന് ശേഷം അമൻദീപ് ആംബുലൻസ് ബിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ആംബുലൻസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ആംബുലൻസ് ഡ്രൈവർ അമൻദീപിന് പണം മടക്കിനൽകിയിട്ടുണ്ട്. ആവശ്യമുള്ള കോവിഡ് രോഗികൾക്ക് ഈ പണം നൽകുമെന്നും അവർ പറഞ്ഞു.