ബെംഗളൂരു: ബോളിവുഡ് നടൻ ആമിർ ഖാൻ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യം ഹിന്ദുമത വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന ആരോപമുന്നയിച്ച് കർണാടക ബിജെപി എംപി അനന്തകുമാർ ഹെഗ്ഡെ രംഗത്ത്. ഇത് സംബന്ധിച്ച് അദ്ദേഹം കമ്പനി സിഇഒ ആനന്ദ് വർധന് കത്തെഴുതി. പരസ്യത്തിൽ തെരുവിൽ പടക്കം പൊട്ടിക്കരുതെന്ന് ആമിർഖാൻ ഉപദേശം നൽകുന്നതാണ് ആരോപണ വിഷയം. റോഡിൽ വഴിമുടക്കി നമസ്‌കരിക്കരുതെന്ന് പറയാനും ബാങ്ക് വിളി സമയത്തെ പള്ളികളിൽ നിന്നുയരുന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്നോ പറയാൻ ധൈര്യപ്പെടുമായിരുന്നോയെന്നും എംപി ചോദിച്ചു.

ഹിന്ദുക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്ന പരസ്യം ശ്രദ്ധിക്കണമെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംപി കത്തിൽ വ്യക്തമാക്കി. ദീപാവലി വേളയിൽ പൊതു സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന സന്ദേശമാണ് എംപിയെ ചൊടിപ്പിച്ചത്.

നിങ്ങളുടെ കമ്പനി പുറത്തിറക്കിയ പരസ്യത്തിൽ തെരുവിൽ പടക്കം പൊട്ടിക്കരുതെന്ന് ആമിർ ഖാൻ ഉപദേശിക്കുന്നത് വളരെ നല്ല സന്ദേശമാണ്. കുറച്ച് ശ്രദ്ധ നൽകേണ്ട പ്രശ്നങ്ങൾകൂടി നിങ്ങളെ അറിയിക്കുകയാണ്. മുസ്ലീങ്ങളുടെ ആരാധനാ ദിവസമായ വെള്ളിയാഴ്ചയും മറ്റ് ആഘോഷ ദിവസങ്ങളിലും റോഡ് തടഞ്ഞ് നമസ്‌കരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഈ സമയം ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾ എന്നിവ റോഡിൽ കിടക്കുകയാണ്. നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൂടി പരസ്യത്തിൽ പരിഗണിക്കണം-അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ബാങ്ക് വിളിക്കുമ്പോഴുണ്ടാകുന്ന ശബ്ദ മലിനീകരണവും എംപി ചൂണ്ടിക്കാട്ടി. അനുവദനീയമാകുന്നതിലും കൂടുതൽ ശബ്ദത്തിലാണ് ബാങ്ക് വിളിയെന്നും ഇത് പലർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ഈ വിഷയങ്ങൾ കൂടി പരസ്യത്തിൽ ഉൾപ്പെടുത്തണമെന്നും എംപി പറഞ്ഞു. കർണാടകയിലെ ഉത്തരക്കന്നഡ എംപിയാണ് അനന്തകുമാർ ഹെഗ്ഡെ.