അഹമ്മദാബാദ്: മുഖ്യമന്ത്രി പദമൊഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടർച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ. ലോക്‌സഭാ മണ്ഡലമായ ഗാന്ധിനഗറിനു കീഴിൽ 244 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച വികസനപ്രവർത്തനങ്ങൾ ഓരോന്നും ഷാ അക്കമിട്ടുനിരത്തി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലർ തോന്നിയസമയത്ത് പദ്ധതികൾ പൂർത്തിയാക്കുന്നു. എന്നാൽ, മോദിയെപ്പോലെ വികസനം ഉറപ്പാക്കാൻ അക്ഷീണ പരിശ്രമം നടത്തുന്ന നേതാക്കളുമുണ്ടെന്നും ഷാ പറഞ്ഞു. മോദിയുടെ 14 വർഷം നീണ്ട മുഖ്യമന്ത്രി ഭരണത്തിലൂടെ ഗുജറാത്തിന് ഏറെ നേട്ടങ്ങളുണ്ടായെന്നും ഷാ അവകാശപ്പെട്ടു.

സിവിക് സെന്റർ, ബോപലിൽ 150 വിദ്യാർത്ഥികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ സൗകര്യമുള്ള വായനാമുറി, ഖുമയിൽ കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാൾ തുടങ്ങിയവ അമിത് ഷാ ഉദ്ഘാടനം ചെയ്തു. വെസ്റ്റേൺ റെയിൽവേയുടെ വിവിധ വികസനപദ്ധതികൾക്കും ഷാ തുടക്കമിട്ടു.

വാക്‌സിനേഷനിലൂടെ കോവിഡിൽ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള സജീവ പദ്ധതികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ 45 വയസ്സിനു മുകളിലുള്ള 86 ശതമാനം പേർക്കും 18നും 45നും ഇടയിൽ പ്രായമുള്ള 32 ശതമാനം പേർക്കും വാക്‌സിൻ ലഭിച്ചു. മറ്റുള്ളവരും വൈകാതെ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും ഷാ അഭ്യർത്ഥിച്ചു.

ജനങ്ങളിൽ വാക്‌സിൻ ബോധവത്കരണം നടത്താനും ഭക്ഷ്യധാന്യം എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.