ന്യൂഡൽഹി: കോവിഡ് ബാധിച്ചുള്ള മരണങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിനായി 7274. 4 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 23 സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിലേക്കാണ് തുക നൽകിയത്. കേന്ദ്ര വിഹിതത്തിന്റെ രണ്ടാം ഗഡുവാണിത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്തത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം 1,599.20 കോടി രൂപ 5 സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിരുന്നു. ഇതോടെ 202122 സാമ്പത്തിക വർഷത്തിൽ 23,186.40 കോടി സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽ ലഭ്യമാണ്.

കോവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ദുരന്തനിവാരണ അഥോറിറ്റി ഇതിനകം മാർഗരേഖ തയാറാക്കിയിരുന്നു. കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം നടക്കുന്ന മരണം ഇത്തരത്തിൽ കോവിഡ് മരണമായി കണക്കാക്കുകയും അവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരത്തിനുള്ള അർഹത ഉണ്ടാവുകയും ചെയ്യും.

അതുപോലെ കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്യുന്നവർക്കു കൂടി ഇത്തരത്തിൽ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമുണ്ട്. ജില്ലാ ഭരണകൂടത്തിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജില്ലാ കലക്ടർ വിശദാംശങ്ങൾ പരിശോധിച്ച ശേഷം തുക അനുവദിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ ഇതിനായി മാർഗരേഖ തയാറാക്കുകയും ഈ മാസം പത്തിനകം അപേക്ഷ നൽകാനുള്ള അവസരം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.