ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളെ എണ്ണിപ്പറഞ്ഞും തനിക്കെതിരെ ഉണ്ടാകുന്ന ട്രോളുകളെ വിമർശിച്ചും അമിത് ഷ.മോദി അധികാരത്തിൽ 20 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി നടന്ന ഒരു ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കവെ ആയിരുന്നു അമിത് ഷ മോദിയെ വാനോളം പുകഴ്‌ത്തി സംസാരിച്ചത്. മോദിയുടെ കൈകളിലെത്തിയില്ലായിരുന്നുവെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതി തന്നെ തകർന്നേനെയെന്ന് അമിത് ഷ അഭിപ്രായപ്പെട്ടു. ഒപ്പം തനിക്കെതിരെ വരുന്ന ട്രോളുകളെ വിമർശിക്കാനും അമിത ഷ മറന്നില്ല.

'1960-കൾക്ക് ശേഷവും 2014-ലും ബഹുകക്ഷി ജനാധിപത്യ സംവിധാനം വിജയകരമാകുമോ എന്ന് ആളുകൾ സംശയിച്ചിരിക്കുകയായിരുന്നു. ഗുണപരമായ ഫലങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഈ സിസ്റ്റം പരാജയപ്പെട്ടോ എന്ന് ആളുകൾ സംശയിച്ചു. വളരെ ക്ഷമയോടെ ആളുകൾ കാത്തിരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേവലഭൂരിപക്ഷത്തോടെ അധികാരം നൽകുകയും ചെയ്തു', ഷാ പറഞ്ഞു.

2014-ൽ എൻഡിഎ അധികാരത്തിൽ വരുന്നതിന് മുമ്പ് നമ്മുടെ ജനാധിപത്യ സംവിധാനം എപ്പോൾ വേണമെങ്കിലും തകരുമെന്ന അവസ്ഥയിലായിരുന്നു. നയപരമായ ദൗർബല്യമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇന്ത്യയ്ക്കു ലഭിച്ചിരുന്ന ബഹുമാനം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. 12 ലക്ഷം കോടിയുടെ അഴിമതി, ആഭ്യന്തര സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങൾ- നമ്മുടെ ജനാധിപത്യ സംവിധാനം എപ്പോൾ വേണമെങ്കിലും തകരാമെന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് ബിജെപി ഗുജറാത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രംഗത്തിറക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

'2014-പൊതു തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ അധികാരത്തർക്കത്തിൽ ആടിയുലയുകയായിരുന്നു. ഒരു പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി പരിഗണിക്കാത്ത കാബിനറ്റ് മന്ത്രിമാരുള്ള ഒരു സർക്കാരായിരുന്നു അന്നുണ്ടായിരുന്നത്. എല്ലാവരും തങ്ങളാണ് പ്രധാനമന്ത്രി എന്ന നിലക്കാണ് പ്രവർത്തിച്ചത്', ഷാ കൂട്ടിച്ചേർത്തു.

തനിക്കെതിരെ ഉയരുന്ന ട്രോളുകളേയും അമിത് ഷാ വിമർശിച്ചു. 'ഞാൻ ട്രോളുകൾക്ക് വിധേയനാകുന്നുണ്ട്. എന്നാൽ, നിരക്ഷരരേക്കൊണ്ട് ഒരു രാജ്യത്തിനും വികസിക്കാനാവില്ലെന്ന് വീണ്ടും ആവർത്തിക്കുന്നു. അവരെ പഠിപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അറിയാത്ത ഒരാൾക്ക് രാജ്യത്തിന് വേണ്ടത്ര സംഭാവന ചെയ്യാൻ കഴിയില്ല', അമിത് ഷാ വ്യക്തമാക്കി.