കൊൽക്കൊത്ത: ബിജെപി- ത്രിണമൂൽ രാഷ്ട്രീയ സംഘർഷം കത്തി നിൽക്കവെ ബംഗാളിനെ പിടിച്ചു കുലുക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലി. മിഡ്‌നാപൂരിൽ നടന്ന ബിജെപി റാലിയിൽ എട്ട് തൃണമൂൽ അംഗങ്ങൾ, ഒരു സിപിഎം എംഎൽഎ, മുന്മന്ത്രി സുവേന്ദു അധികാരി, തൃണമൂൽ എംപി സുനിൽ മൊണ്ഡൽ എന്നിവരുൾപ്പെടെ നിരവധിപ്പേർ ബിജെപിയിൽ ചേർന്നു. എല്ലാവർക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗത്വം നൽകി. തപ്സി മൊണ്ഡൽ ആണ് ബിജെപിയിൽ ചേർന്ന സിപിഎം എംഎൽഎ.

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ വലംകൈയായിരുന്ന മുതിർന്ന നേതാവ് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതായിരുന്നു ഈ ചടങ്ങിന്റെ ഏറ്റവും വലിയ സവിശേഷത്. വേദിയിൽ സുവേന്ദു ബിജെപിയുടെ പതാക ഉയർത്തി. തുടർന്ന് സംസാരിച്ച അദ്ദേഹഒ പാർട്ടിയിലേക്ക് സ്വീകരിച്ചതിന് ബിജെപിയോടും അമിത് ഷായോടും നന്ദി പറഞ്ഞു. തന്നെ തൃണമൂൽ കോൺഗ്രസ് അപമാനിച്ചു. അതേ തൃണമൂൽ കോൺഗ്രസ് ആണ് ഇപ്പോൾ പിന്നിൽനിന്നും കുത്തുന്നവൻ എന്ന് വിളിക്കുന്നത്. മമതാ ബാനർജി ആരുടെയും അമ്മയല്ല. ഒരേയൊരു അമ്മയേ ഉള്ളൂ, അത് ഭാരത മാതാവാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുവേന്ദു അധികാരിയെ കൂടാതെ 10 എംഎൽഎമാരും എംപിയും മുൻ എംപിയും റാലിയിൽ ബിജെപിയുടെ ഭാഗമായി. അടുത്തിടെ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവച്ചതു മുതൽ ബിജെപിയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നന്ദിഗ്രാം സമരനായകനായി അറിയപ്പെടുന്ന ഇദ്ദേഹം പാർട്ടിവിട്ടയ് മമതാ ബാനർജിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റുകൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബിജെപിക്ക് അറുപത് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും സ്വീധീനം ചെലുത്താൻ കഴിയുന്ന സുവേന്ദു അധികാരിയുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നന്ദിഗ്രാം മുന്നേറ്റത്തിൽ സുവേന്ദു അധികാരി വഹിച്ച പങ്കാണ് പിന്നീട് തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്. മമതയുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ശനിയാഴ്ചയാണ് ബംഗാളിലെത്തിയത്. അമിത് ഷായുടെ സന്ദർശനത്തിനെതിരെ ഗോ ബാക്ക് പോസ്റ്ററുകളും ബംഗാളിലെ മിഡ്നാപുരിൽ ഉയർന്നിട്ടുണ്ട്. കർഷക നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്‌ച്ച നടത്തും. ആറ് കേന്ദ്രമന്ത്രിമാർക്കാണ് ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചുമതല നൽകിയിയിരിക്കുന്നത്. ശനി പുലർച്ചെ 1.30 ന് കൊൽക്കത്തയിലെത്തിയ അമിത് ഷാ രാവിലെ 10.30 ന് രാമകൃഷ്ണ ആശ്രമത്തിലെത്തി, സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാ ദേവി എന്നിവരുടെ ഛായാചിത്രങ്ങൾക്കു മുൻപിൽ പ്രാർത്ഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്. സ്വാമി വിവേകാനന്ദൻ ആധുനികതയേയും ആത്മീയതയേയും യോജിപ്പിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമെന്നും ബിജെപിയുടെ ചോര വീണ മണ്ണിൽ മമതയുടെ അന്ത്യം കുറിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കുക ലക്ഷ്യമിട്ട് ബിജെപി ദേശീയ നേതാക്കളുടെ വൻനിരയാണ് ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. അമിത് ഷാ മടങ്ങിയ ശേഷം 6 കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി എത്തും.