എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചിത്രം ആട്ടമാണ്. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. ആട്ടത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? എം റിജുവിന്റെ നിരൂപണം വായിക്കാം:

ടൈറ്റില്‍ ഡിസൈനിങ്ങില്‍ തുടങ്ങി എഡിറ്റിങ്ങില്‍ വരെ അടിമുടി വ്യത്യസ്തതകള്‍ തീര്‍ക്കുന്ന ഒരു ചിത്രം. ആനന്ദ് ഏകര്‍ഷി എന്ന ( ഏകര്‍ഷിയെന്ന പേരും ആദ്യമായിട്ട് കേള്‍ക്കയാണ്) നവാഗത സംവിധായകന്റെ, 12 പുരുഷന്മാരും ഒരു സ്ത്രീയുമുള്ള ഒരു നാടക അരങ്ങിലുടെ സഞ്ചരിക്കുന്ന 'ആട്ടം' എന്ന സിനിമ തീര്‍ന്നപ്പോള്‍ അറിയാതെ ഇരുകൈകളും കൂട്ടിയടിച്ചുപോയി. ഈര്‍ച്ചവാള്‍ ചേര്‍ച്ചയുള്ള കഥാപാത്രങ്ങള്‍, ഒരു ത്രില്ലര്‍ പോലെ ആസ്വദിക്കാവുന്ന ഒരു സെക്കന്‍ഡ് പോലും ലാഗടിക്കാത്ത കുറ്റമറ്റ സംവിധാനം, അതിഗംഭീരമായ ശബ്ദവിന്യാസം… ഇതിനൊക്കെ ഉപരിയായി കൃത്യമായ ഒരു പൊളിറ്റിക്കല്‍ പ്ലോട്ടും ചിത്രത്തിനുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമകാലീന കേരളത്തിന്റെ ഒരു പരിച്ഛേദമാണ് ആട്ടത്തിലെ 12 പരുഷന്മാരും.

മലയാളത്തിലെ ഏക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി വിശേഷിക്കപ്പെടുന്ന, കെ ജി ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത യവനികക്കുശേഷം തീയേറ്റര്‍ എന്ന സങ്കേതത്തെ ഇത്ര നന്നായി ഉപയോഗപ്പെടുത്തിയ ചലച്ചിത്രം വേറെ കണ്ടിട്ടില്ല. ഡയലോഗുകളാല്‍ പ്രധാനമാണ് സിനിമ. ഒരു റേഡിയോ നാടകം പോലെയും നിങ്ങള്‍ക്ക് ഇത് ആസ്വദിക്കാന്‍ കഴിയും. മനോഹരമാണ് ചിത്രത്തിന്റെ സൗണ്ട് ട്രാക്കും. സിനിമയില്‍ ഒരാളും അഭിനയിക്കുന്നില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് ആരോ ഒരു ഹിഡന്‍ ക്യാമറ വെച്ച് പകര്‍ത്തിയതാണെന്ന് മാത്രമേ തോന്നുകയുള്ളൂ. അത്രക്ക് ഹൃദയഹാരിയും റിയലിസ്റ്റിക്കുമാണ് ഈ ചിത്രം.

ഹരി (സിനിമയില്‍ കലാഭവന്‍ ഷാജോണ്‍), വിനയ് ( വിനയ് ഫോര്‍ട്ട്), അഞ്ജലി (സെറിന്‍ ശിഹാബ്) എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളും നാടകത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചവരും. ബാക്കിയുള്ളവരില്‍ പലരുടേയും പേരുപോലും അറിയില്ല. പക്ഷേ എന്തൊരു സ്വാഭാവികതയാണ്, എന്തൊരു പെര്‍ഫെക്ഷനാണ് അവരുടെ കഥാപാത്രങ്ങള്‍ക്ക്.

നാടക ട്രൂപ്പിന്റെ ഒരുക്കവും, കൊച്ചുകൊച്ച് തമാശകളും തര്‍ക്കങ്ങളും, അതിഗംഗീരമായ നാടക അവതരണവുക്കെയായാണ് ചിത്രം തുടങ്ങുന്നത്. നാടകത്തില്‍ ആകൃഷ്ടരായ വിദേശികളായ ദമ്പതികള്‍, തങ്ങളുടെ ഫോര്‍ട്ട്‌കൊച്ചിയിലെ റിസോര്‍ട്ടില്‍ നാടകസംഘത്തിനു സൗജന്യ താമസം ഓഫര്‍ ചെയ്യുന്നു. ആട്ടവും പാട്ടും മദ്യവുമൊക്കെയായി അരങ്ങിലെ അംഗങ്ങള്‍ ആ രാവ് ആഘോഷമാക്കി മാറ്റുന്നു. അതോടൊപ്പം അവിടെ ഒരു ഗുരുതര കുറ്റകൃത്യവും നടക്കുന്നു. താന്‍ ഏറ്റവും സുരക്ഷിതമായ ഇടം എന്ന് കരുതിയിടുന്നിടത്ത്, ഈ 12 പുരുഷന്മാര്‍ക്കിടയിലെ ഏക വനിതയായ അഞ്ജലി ലൈംഗികാതിക്രമത്തിന് വിധേയയാവുന്നു. തുറന്നിട്ട ജനലിലുടെ രാത്രി ആരോ അവളെ കയറിപ്പിടിച്ച് ഓടി മറയുന്നു.

അത് ചെയ്തത് ഹരിയാണെന്നാണ് അഞ്ജലിക്ക് സംശയം. അവനെ പുറത്താക്കണമെന്നായി വിനയ്. അഞ്ജലിയും വിനയും പ്രണയത്തിലാണെന്ന് മാത്രമല്ല, തന്റെ നായകവേഷം തട്ടിയെടുത്ത, സിനിമാ നടന്‍ കൂടിയായ ഹരിയോട് വിനയ്ക്ക് നല്ല ദേഷ്യവുമുണ്ട്. പക്ഷേ ഹരിയുടെ നടന്‍ എന്ന പ്രശസ്തിയിലാണ് ട്രൂപ്പിന്റെ സാമ്പത്തിക നിലനില്‍പ്പ്. ഈ അതിക്രമത്തിന്റെ പേരില്‍ ഹരിയെ പുറത്താക്കാന്‍ വിനയുടെ നിര്‍ബന്ധപ്രകാരം, ഹരി ഒഴികെയുള്ള ട്രൂപ്പ് അംഗങ്ങളുടെ യോഗം ഏറ്റവും സീനിയര്‍ അംഗമായ മദന്‍ വിളിച്ചുചേര്‍ക്കുന്നു. അവിടുന്നങ്ങോട്ട് കഥ മാറുകയാണ്. ഒരേ സമയം ഇമോഷണല്‍ ഡ്രാമയായും, ക്രൈം ത്രില്ലറായും, സോഷ്യല്‍ സറ്റയറായും ഇത് മാറിമറിയുകയാണ്. അത് കണ്ട് അനുഭവിക്കേണ്ടതുതന്നെയാണ്. സിനിമക്കുള്ളിലെ സിനിമ, എന്നു പറയുന്നതുപോലെ നാടകത്തിനുള്ളിലെ നാടകമായി ഈ ചിത്രം മാറുന്നു.

ഒരു ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ മലയാളികളുടെ പൊതുബോധം എന്തായിരിക്കുമെന്ന് ഈ ചിത്രം കൃത്യമായി കാണിച്ചുതരുന്നുണ്ട്. ഇരയെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും, സംശയിക്കുന്നവരും ട്രൂപ്പിലുണ്ട്. കുറ്റവിചാരണ വേളയില്‍ ഓരോരുത്തരും അവരവരുടെ വേഷങ്ങള്‍ മാറി മാറി ആടുന്നു. സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഏറ്റവും ശുദ്ധര്‍ എന്നും നന്മമരങ്ങള്‍ എന്നും നമ്മള്‍ കരുതുന്നവര്‍ പോലും എങ്ങനെ മാറുന്നുവെന്ന് ചിത്രം കൃത്യമായി കാണിച്ചുതരുന്നു.

പീഡനത്തിനിരയായ ഒരു സ്ത്രീ ജീവിതത്തില്‍ നേരിടുന്ന നിരവധി ചോദ്യങ്ങള്‍ ഇവിടെയുമുണ്ട്. അവളുടെ ഡ്രസ്സിങ്ങ് ശരിയല്ല, പുരുഷന്മാരോടെപ്പം മദ്യപിച്ചത് എന്തിനാണ്, അയാള്‍ക്ക് അതിന്റെ ആവശ്യമുണ്ടാവുമോ, തെളിവ് എവിടെ, തുടങ്ങിയ നിരവധി ചോദ്യങ്ങള്‍. ഇരയോടൊപ്പം എന്ന് പറയുന്നവര്‍, സാഹചര്യങ്ങള്‍ മാറുമ്പോള്‍ വേട്ടക്കാരന് ഒപ്പമാവുന്നു.അവസരവാദം, ആര്‍ത്തി, ഭീരുത്വം, യാഥാസ്ഥികത്വം, പാട്രാണൈസിങ്ങ്, തുടങ്ങിയ വിവിധ വിഷയങ്ങള്‍ എത്ര മനോഹരമായാണ് ചിത്രം സിങ്ക് ചെയ്തത് എന്ന് കാണുക. അവസാനം വിനയുടെ ഇരട്ടത്താപ്പുകണ്ട്, അഞ്ജലിയുടെ ഒരു പൊട്ടിച്ചിരിയുണ്ട്.

ക്ലാസിക്ക് എന്ന് പറയാം. സൗണ്ട് ട്രാക്ക് നിശബ്ദമാക്കിക്കൊണ്ടുള്ള ആ ഒറ്റ ഷോട്ടിലുണ്ട്, സംവിധായകന്റെയും ക്യമാറാമാന്റെയും കൈയൊപ്പ്. മദന്റെ വീട്ടില്‍നിന്ന് എല്ലാം തകര്‍ന്ന് അവള്‍ പോകുന്ന സീനിലുമുണ്ട് ക്ലാസ്. പീഡകന്‍ ആര് എന്ന ചോദ്യങ്ങള്‍ക്ക് ഒരു അവസാന ഉത്തരം സിനിമയിലില്ല. ആരാണ് പീഡകന്‍ എന്ന് കാണിക്കയല്ല സിനിമയുടെ ലക്ഷ്യവും. ഈ 12പേരും എനിക്കിനി ഒരുപോലെയാണെന്ന അഞ്ജലിയുടെ നിലപാടില്‍ എല്ലാമുണ്ട്.

ഈ ചിത്രത്തില്‍ ഏറ്റവും, ഗംഭീരമായത് സിനിമയില്‍ പുതുമുഖങ്ങളായ ഒരുപാട് നാടക ആര്‍ട്ടിസ്റ്റുകളുടെ അഭിനയമാണ്. ഒരു മലയാളി സൗഹൃദ സദസ്സില്‍ സിസിടവി ക്യാമറ വെച്ചപോലെ റിയലിസ്റ്റിക്കാണ് ഇവരുടെ രംഗങ്ങള്‍. കലാഭവന്‍ ഷാജോണും, വിനയ്‌ഫോര്‍ട്ടും വെള്ളിത്തിരയില്‍ കഴിവു തെളിയിച്ച താരങ്ങളാണ്. പക്ഷേ നാടകത്തില്‍നിന്ന് വന്ന മറ്റുള്ളവര്‍ ഒട്ടും നാടകീയതയില്ലാതെ പൊളിക്കയാണ്. ഒരു സംശയവും വേണ്ട ഇവരില്‍ പലരും മലയാള സിനിമയിലെ ഭാവി പ്രതീക്ഷകളാണ്. വളരെ കോംപ്ലക്‌സ് ആയ ഒരു ബന്ധത്തില്‍ നില്‍ക്കുന്ന, പൊതുബോധത്തെ അവഗണിക്കുന്ന, സ്വന്തമായി അഭിപ്രായങ്ങളുള്ള, ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ നായിക സെറിന്‍ ശിഹാബ് ചെയ്തിരിക്കുന്നത്. അത് അവള്‍ ഗംഭീരമാക്കുന്നുണ്ട്.

സിങ്ക് ശബ്ദം ഉപയോഗിച്ചതും നന്നായി. ശബ്ദ വിന്യാസം ഇത്ര മികച്ചുനില്‍ക്കുന്ന ഒരു പടം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ട്രൂപ്പംഗങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടെ ഒരു തേങ്ങ ടെറസില്‍ വീഴുന്ന ശബ്ദമുണ്ട്. അതുപോലെ ഇടക്ക് ഇന്‍വേര്‍ട്ടര്‍ കേടായി വരുന്ന ശബ്ദം. ഇതൊക്കെ ചേരുമ്പോഴാണ് ചിത്രത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യപ്പെടുന്നത്.

നാടകത്തിലും വീട്ടിലുമായി ഏറെ സമയം ക്യാമറ ഒതുങ്ങുന്ന ട്രീറ്റ്‌മെന്റ് ശരിക്കും ഞാണിന്മ്‌മേല്‍ കളിയാണ്. ഏത് നിമിഷവും പ്രേക്ഷകന്റെ ശ്രദ്ധ പാളാം. പക്ഷേ അവിടെയാണ് ഒരു സെക്കന്‍ഡ് പോലും ബോറടിപ്പിക്കാതെ ചിത്രം മുന്നോട്ടുപോവുന്നത്. സിനിമ സംവിധായകന്റെ കലയാണെന്നല്ലോ പൊതുവേ പറയുക. തീര്‍ച്ചയായും ആനന്ദ് ഏകര്‍ഷി എന്ന ഈ അത്യപൂര്‍വപേരുള്ള സംവിധായകന്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് ഉറപ്പാണ്.