കണ്ണൂര്‍: മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് ഭീഷണിയായി സി.പി. എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജന്റെ മൗനം തുടരുന്നു. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായ എം.വി ഗോവിന്ദനുമായി പോരുമൂത്തതോടെ എല്‍. ഡി. എഫ് കണ്‍വീനര്‍സ്ഥാനത്തു നിന്നും പുറത്തുപോകേണ്ടി വന്ന ഇ.പി ജയരാജന്‍ വരും ദിവസങ്ങളില്‍ എന്തെല്ലാം രാഷ്ട്രീയ ബോംബുകളാണ് പൊട്ടിക്കുകയെന്ന ആശങ്ക എം.വി ഗോവിന്ദനും സംഘത്തിനുമുണ്ട്. പാര്‍ട്ടി സമ്മേളനകാലയളവില്‍ ഇത്തരത്തില്‍ ഗൗരവകരമായ വെളിപ്പെടുത്തലുകളുണ്ടായാല്‍ അതിനെ നേരിടുകയെന്നത് ഏറെ ദുഷ്‌കരമാണ്.

അതുകൊണ്ടു തന്നെ കണ്ണൂരിലെ ചില പ്രമുഖ നേതാക്കള്‍ തങ്ങളുടെ വിശ്വസ്തരുടെ സെല്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കണ്ണൂരിലെ രണ്ടു നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയത്. ചില മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി സഹയാത്രികരായ ബിസിനസുകാരും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇ.പി ഉന്നയിക്കാന്‍ പോകുന്ന ആരോപണങ്ങള്‍ എങ്ങനെയൊക്കെ ചെറുക്കാമെന്നാണ്് ഇത്തരം രഹസ്യയോഗങ്ങളുടെ അജന്‍ഡ. പാര്‍ട്ടി ഏരിയാസമ്മേളനത്തിന് മുന്‍പായി വമ്പന്‍ പ്രത്യാക്രമണം പ്രതീക്ഷിക്കുന്നുണ്ട്. ചിലരുടെ മക്കളെ ടാര്‍ജറ്റു ചെയ്തും ആരോപണമുണ്ടായേക്കാമെന്ന സൂചനയുണ്ട്.

ഇതിനിടെ ഇടതു മുന്നണി കണ്‍വീനര്‍സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ കണ്ണൂരിലെ നേതൃത്വം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിയര്‍ക്കുന്നുവെന്നാണ് വിവരം. മുട്ടാപ്പോക്കു ന്യായങ്ങളും വിശദീകരണങ്ങളും നല്‍കി നേതാക്കള്‍ തടിയൂരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇ.പിക്കെതിരായി എന്തുകൊണ്ടു നടപടിയെടുത്തുവെന്നു വിശദീകരിക്കാനാവാതെ കുഴങ്ങുകയാണ് ജില്ലയിലെ നേതാക്കള്‍.

നടപടിയുണ്ടായ കഴിഞ്ഞ സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിനു പിറ്റേദിവസം നടന്ന സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഇ.പിയെ എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിയ വിഷയത്തില്‍ സമ്മേളനത്തില്‍ ചോദ്യങ്ങളുണ്ടായാല്‍ പാര്‍ട്ടി അണികളോട് എന്തുമറുപടി പറയണമെന്നു ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയില്ലെന്നാണ് വിവരം. ഇതോടെയാണ് ഇ.പി വിഷയത്തില്‍ കണ്ണൂരിലെ പാര്‍ട്ടിയിലും ആശങ്കയുണ്ടായത്.

പാര്‍ട്ടി നടപടിക്കു ശേഷം ഇ.പി ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അരോല്‍യിലെവീട്ടില്‍ തന്നെകഴിയുകയാണ് അദ്ദേഹം. അടുപ്പമുളളവരുമായി മാത്രമേ കൂടിക്കാഴ്ച്ച നടത്തുന്നുളളൂ. പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വെറുതെ വിവാദങ്ങളില്‍ ചെന്നുചാടേണ്ടെന്ന നിലപാടിലാണ് ഇ.പി. എന്നാല്‍ കേന്ദ്രകമ്മിറ്റിയംഗമായി തുടരുന്ന അദ്ദേഹം ചില കേന്ദ്ര നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. പാര്‍ട്ടി ചെയ്തുവിട്ട കാര്യങ്ങളില്‍ വീണ്ടും നടപടിയുണ്ടായത് തനിക്കെതിരെ നടന്ന അനീതിയാണെന്ന് ഇ.പി കരുതുന്നുണ്ട്.

ബി.ജെ.പി നേതാവ് പ്രകാശ് ജാവേദക്കറുമായ തിരുവനന്തപുരം ആക്കുളത്തെ മകന്റെ വീട്ടില്‍ നിന്നും കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുളളവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അതാണ് നടപടിക്ക് അടിസ്ഥാനമായി എം.വി ഗോവിന്ദന്‍ സ്വീകരിച്ചതെന്നാണ് പരാതി. പാര്‍ട്ടി തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തത് ഏതെങ്കിലും ഘടകത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അല്ലെന്നും ഇതില്‍ അനീതിയുടെ വശമുണ്ടെന്നാണ് ജയരാജന്‍ കരുതുന്നത്്. അതുകൊണ്ടു തന്നെ വരുന്നകേന്ദ്രകമ്മിറ്റിയോഗത്തില്‍ ഈക്കാര്യം ഉന്നയിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളന നടപടികളിലേക്ക് കടക്കുന്നതിന്റെ തലേ ദിവസം തനിക്കെതിരെ നടപടിയുണ്ടായത് ആസൂത്രിതമാണെന്നാണ് ഇ.പി ജയരാജന്‍കരുതുന്നത്.

എല്‍.ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ നീക്കം ചെയ്യുന്നതിന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയെ പ്രേരിപ്പിച്ചത് സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്റെ പരാതിയാണെന്ന് വിവരം. വൈദേകം റിസോര്‍ട്ടിനെ മറയാക്കി ഇ.പി ജയരാജന്‍ കളളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ചു ഒന്നരവര്‍ഷം മുന്‍പാണ് പി.ജയരാജന്‍ സി.പി. എം സംസ്ഥാന സമിതിക്ക് കത്തു നല്‍കിയത്. അന്നത് ഏറെ വിവാദമുണ്ടാക്കുകയും ചെയ്തു. ഇ.പി ജയരാജനും കുടുംബവും കമ്യൂണിസ്റ്റ് ശൈലിക്ക് ചേരാത്ത വിധത്തില്‍ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്നായിരുന്നു പി.ജയരാജന്റെ ആരോപണം.

എന്നാല്‍പരാതി പരിഗണിക്കണമെങ്കില്‍ എഴുതി തരണമെന്നാണ് യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. ഇതുപ്രകാരം പരാതി എഴുതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. അന്ന് ഇ.പി ജയരാജനെ ന്യായീകരിച്ചു കൊണ്ടാണ് എം.വി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയുടെ നിലപാടെന്ന രീതിയില്‍ സംസാരിച്ചത്. എന്നാല്‍ പിന്നീട് പി.ജയരാജന്റെ പരാതി ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കുകയും ജയരാജനെ അടിക്കാനുളളവടിയാക്കി മാറ്റുകയുമായിരുന്നു.

ഇ.പി ജയരാജനെ എല്‍.ഡി. എഫ് കണ്‍വീനര്‍സ്ഥാനത്തു നിന്നും നീക്കിയ കാര്യം പാര്‍ട്ടിക്കുളളില്‍ എം.വിഗോവിന്ദന്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ഈക്കാര്യം പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ ജയരാജന്റെ പരാതി പ്രകാരമല്ല തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു വിശദീകരണം. ഇ.പിയെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്താന്‍ എം.വി ഗോവിന്ദനും പി.ജയരാജനും ഒത്തുകളിച്ചുവെന്ന ആരോപണം സി.പി. എമ്മിനുളളില്‍ ശക്തമാണ്. വ്യക്തിപൂജയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്കിരയായ പി.ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ തിരിച്ചവരാനുളള മാര്‍ഗമായാണ് ഇ.പി ജയരാജനെതിരെയുളള കരുനീക്കങ്ങളെ കാണുന്നത്.

ഗോവിന്ദനാകട്ടെ തന്റെ പരമ്പരാഗത വൈരിയായ ഇ.പി ജയരാജനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയെന്ന ലക്ഷ്യമാണുളളത്. എന്നാല്‍കണ്ണൂരിലെ അതികായകനായ ഇ.പി ജയരാജന്‍ പാര്‍ട്ടി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ്. ഇതില്‍ ചിലതു പുറത്തുവിട്ടാല്‍ പലരെയും വീഴ്ത്താന്‍ ഇ.പി ജയരാജന്കഴിയുമെന്നു വിശ്വസിക്കുന്നവരുണ്ട്. പാര്‍ട്ടി സമ്മേളനം നടന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വെളിപ്പെടുത്തലുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിമാറിയേക്കാം. അതിന്റെ ഭയം ഇ.പിക്കെതിരെ അണിയറ നേതാക്കളില്‍ പലര്‍ക്കുമുണ്ട്. ചുരുക്കത്തില്‍ ഭയമാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.