കുവൈത്ത് സിറ്റി: സ്വന്തം പേരില്‍ ഗള്‍ഫില്‍ നിയമക്കുരുക്കില്‍ പെട്ട് പ്രവാസി മലയാളി. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് സുഹൃത്തിന്‍രെ ചതിയില്‍ നിയമക്കുരുക്കില്‍ അകപ്പെട്ടത്. മലയാളിയായ സഹപ്രവര്‍ത്തകന് സിവില്‍ ഐ ഡി കോപ്പി നല്‍കിയത് മൂലമാണ് നിയമക്കുരുക്കില്‍പ്പട്ടിരിക്കുന്നത്. മൂന്നു കോടിയിലേറെ രൂപ കബളിപ്പിച്ച സാമ്പത്തിക ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ടതിനാല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവരികയും കഴിഞ്ഞ രണ്ട് വര്‍ഷമായി നാട്ടിലേക്ക് വരാന്‍ കഴിയാതെ വിഷമസന്ധിയിലാകുകയും ചെയ്തു.

2020 -ലാണ് സംഭവത്തിന്റെ തുടക്കം. കുവൈത്ത് ഓയില്‍ കമ്പനി നിന്ന് യൂസ്ഡ് കംപ്യൂട്ടര്‍ വാങ്ങാനാണ് ഗേറ്റ് പാസ് ഉണ്ടാക്കുന്നതിനുവേണ്ടി മലയാളിയായ സഹപ്രവര്‍ത്തകന്‍ തോമസിന്റെ സിവില്‍ ഐ ഡിയുടെ കോപ്പി നല്‍കിയത്. വാട്‌സ്ആപ്പ് വഴി ഐ ഡിയുടെ കോപ്പി നല്‍കി. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിനിപ്പുറം തോമസ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് ചെല്ലാന്‍ വേണ്ടി കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അധികൃതര്‍ വിളിച്ചപ്പോഴാണ് താന്‍ ചതിയില്‍പ്പെട്ട കാര്യം തോമസ് ജോസഫ് അറിയുന്നത്.

തുടര്‍ന്ന് സി ഐ ഡിക്ക് മുന്നില്‍ ഹാജരായപ്പോള്‍ തോമസിന്റെ പേരില്‍ ഒപ്പിട്ട ചെക്കും ചില രേഖകളും അധികൃതര്‍ കാണിച്ചുകൊടുത്തു. ചെക്ക് തന്റേതല്ലെന്നും കുവൈത്തില്‍ ബാങ്ക് ചെക്ക് സ്വന്തമായി ഇല്ലെന്നും തോമസ് വ്യക്തമാക്കിയെങ്കിലും പ്രശ്‌നം അവിടം കൊണ്ട് തീര്‍ന്നില്ല. വ്യാജരേഖകള്‍ ഉപയോഗിച്ചു മറ്റ് ചിലരോടെപ്പം 1.2 ലക്ഷം കുവൈത്ത് ദിനാര്‍ തട്ടിയെടുത്തു എന്നതാണ് കേസ്.

കുവൈത്ത് പൗരന്‍ നല്‍കിയ കേസിലാണ് തോമസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയുടെ സമാന പേരുള്ള മറ്റൊരു കമ്പനിയിലെ തോമസ് ഉള്‍പ്പെട്ട കേസ് ആണിത്. അതിലാണ് തോമസ് ജോസഫിന്റെ സിവില്‍ ഐ ഡി കോപ്പി അറ്റാച്ച് ചെയ്തിരിക്കുന്നത്. തട്ടിപ്പ് നടത്തിയ തോമസ് രാജ്യം വിടുകയും ചെയ്തു. തോമസ് ജോസഫിന്റെ കമ്പനിയിലെ സഹപ്രവര്‍ത്തകന്റെ സുഹൃത്താണ് നാടുവിട്ട തോമസ്. സിവില്‍ ഐ ഡി കോപ്പി മേടിച്ച തട്ടിപ്പുകാരന് കൊടുത്ത സുഹൃത്ത് സംഭവശേഷം കുടുംബസമ്മേതം ന്യൂസീലന്‍ഡിലേക്കും കടക്കുകയും ചെയതതോടെ തോമസ് കുടുങ്ങി. കേസില്‍ നിന്ന് രക്ഷനേടാന്‍ തോമസ് ജോസഫ് പല വഴികളും തേടി. ഇന്ത്യന്‍ എംബസിയിലും പരാതിപ്പെട്ടു.

എംബസി മുഖേന സി ഐ ഡി അധികൃതരെ ഇദ്ദേഹം 2020 ഒക്ടോബര്‍ 26 ന് വാട്‌സ്ആപ്പ് വഴി സിവില്‍ ഐഡി കോപ്പി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തു. യാത്രാവിലക്കും ഏര്‍പ്പെടുത്തി. ഒപ്പം, കസ്റ്റഡിയിലും കഴിയേണ്ടി വന്നു. മൂന്നു കോടിയിലേറെ രൂപ കബളിപ്പിച്ച് കേസായതിനാല്‍ 100 കുവൈത്ത് ദിനാര്‍ ജാമ്യത്തിലാണ് തോമസ് ജോസഫ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഒമ്പത് വര്‍ഷത്തിലെറെയായി ജോലി ചെയ്തു വരുന്ന കമ്പിനിക്ക് തോമസ് ജോസഫിനെ വിശ്വാസമായതിനാല്‍ ജോലി സുരക്ഷിതമാണ്. കൂടാതെ, താമസ രേഖയായ ഇഖാമയും നിയമപരം. എങ്കിലും, മനസ്സറിയാതെ താന്‍ കുടുങ്ങിയ കേസില്‍ നിന്ന് എങ്ങനെ കരകയറുമെന്ന ആശങ്ക കുവൈത്തില്‍ കുടുംബവുമൊത്ത് കഴിയുന്ന തോമസ് ജോസഫിനെ വിട്ടൊഴിഞ്ഞിട്ടില്ല.