ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പിനിടയിലുണ്ടായ വെടിവെപ്പിൽ പോളിങ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സാണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൻഖ്വ മേഖലയിലെ പോളിങ് സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായത്.

പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആളുകൾ പോളിങ്ങ് ബൂത്തിലേക്ക് എത്തുന്നതിടിയിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച വൈകുന്നേരം തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ രണ്ട് രാഷ്ട്രീയ ഓഫീസുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു.

പതിനായിരക്കണക്കിന് പൊലീസുകാരെയും അർദ്ധസൈനികരെയും പോളിങ് സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടിയുടെ ഭാഗമായി എന്ന് മൊബൈൽ ഫോൺ സേവനവും രാജ്യത്തുടനീളം താൽക്കാലികമായി റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.

പാർലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിർമ്മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 കോടി വോട്ടർമാരാണ് 16ാമത് പാർലമെന്റിലേക്കുള്ള 266 എംപിമാരെ തിരഞ്ഞെടുക്കുന്നത്.