ലണ്ടന്‍: സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ട സ്‌കോട്ട്‌ലാന്‍ഡ് പൊതുചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നു.500 മില്യന്‍ പൗണ്ടിന്റെ ചെലവുകള്‍ വെട്ടിച്ചുരുക്കുമെന്നാണ് സ്‌കോട്ടിഷ് ഫിനാന്‍സ് സെക്രട്ടറി ഷോണ റോബിന്‍സണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുന്ന 800 മില്യന്‍ പൗണ്ടിന്റെ അധിക ചെലവും കൂടി ഉള്‍പ്പെടുമ്പോള്‍ രാജ്യം അതി തീവ്രമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

പൊതു മേഖലയിലെ ശമ്പളം, ദീര്‍ഘകാലമായുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ അവഗണന, പണപ്പെരുപ്പം, കോവിഡ് പ്രതിസന്ധി, റഷ്യ- യുക്രെയിന്‍ യുദ്ധം എന്നിവയൊക്കെയാണ് രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നും അവര്‍ പറഞ്ഞു.പൊതുചെലവുകളില്‍ നേരിട്ടുള്ള വെട്ടി ചുരുക്കലുകള്‍ വരുത്തുന്നതിനൊപ്പം, സീബെഡ് പ്ലോട്ടുകള്‍ ലേലം ചെയ്ത വകയില്‍ ലഭിച്ച 460 മില്യന്‍ പൗണ്ട് കടല്‍തീരപദ്ധതികള്‍ക്കായി ചെലവഴിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തുക നേരത്തെ കാലാവസ്ഥ പ്രതിസന്ധിയെ നേരിടാനുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കുവാനായിരുന്നു തീരുമാനം.

ബജറ്റില്‍ സന്തുലനം വരുത്താന്‍ 933 മില്യന്‍ പൗണ്ട് പ്രഖ്യാപിച്ച ഫിനാന്‍സ് സെക്രട്ടറി പറഞ്ഞത് രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറക്കാന്‍ കഴിയില്ല എന്നും പറഞ്ഞു. സാമ്പത്തിക ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ എന്ന നിലയില്‍, കഴിഞ്ഞ 17 വര്‍ഷക്കാലമായി തുടരുന്നത് പോലെ ഈ വര്‍ഷവും ബജറ്റ് സന്തുലനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, പൊതുജനങ്ങള്‍ക്ക് മേല്‍ വന്ന സാമ്പത്തിക സമ്മര്‍ദ്ദം പ്രധാനമായും സ്‌കോട്ടിഷ് സര്‍ക്കാരിന്റെ സ്വന്തം തീരുമാനങ്ങള്‍ മൂലമാണെന്ന സ്‌കോട്ടിഷ് ഫിസ്‌കല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ ഊര്‍ജ്ജ നിയന്ത്രണം കൊണ്ടു വന്ന സ്‌കോട്ടിഷ് സര്‍ക്കാര്‍, കഴിഞ്ഞ മാസം പുതിയ നിയമനങ്ങള്‍ നടത്തുന്നതും മരവിപ്പിച്ചിരുന്നു. കൗണ്‍സില്‍ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, ട്രെയിന്‍ ഡ്രൈവര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍ എന്നിവരുടെയൊക്കെ വേതനവര്‍ദ്ധനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമ്പോള്‍ മറുഭാഗത്ത് ചെലവ് ചുരുക്കല്‍ പദ്ധതി അനിവാര്യമാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

പുതിയ നിയമനങ്ങള്‍, ഓവര്‍ടൈം, ട്രാവല്‍, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ കൊണ്ടു വന്ന നിയന്ത്രണങ്ങള്‍ വഴി പൊതു മേഖലയിലെ ചെലവ് 60 മില്യന്‍ പൗണ്ട് വരെ ലാഭിക്കാന്‍ ആകും എന്നാണ് കണക്കാക്കുന്നത്. അതുപോലെ നേരത്തേ വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റ്‌സിനായി നീക്കി വെച്ചിരുന്ന 160 മില്യന്‍ പൗണ്ട് വകമാറ്റി ചെലവാക്കാനും സാധ്യതയുണ്ട്.