പാരീസ്: ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്‌സിന് വര്‍ണ്ണാഭമായ തുടക്കം.പാരാലമ്പിക്സിന്റെ 17 ാം പതിപ്പിനാണ് പാരീസില്‍ തുടക്കമായത്.ഇതാദ്യമായാണ് പാരീസ് പാരാലമ്പിക്സിന് ആതിഥ്യമരുളുന്നത്.ഇതിഹാസതാരം ജാക്കി ചാന്‍ ആയിരുന്നു ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തിയത്.ദീപശിഖയേന്തിയെത്തിയ താരത്തെ ആയിരക്കണക്കിന് ആരാധകരാണ് വരവേറ്റത്.ആവേശഭരിതരായ ആള്‍ക്കൂട്ടം അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുത്തും ചിത്രങ്ങളെടുത്തും ആഘോഷത്തില്‍ പങ്കുകൊണ്ടു.

ജാക്കി ചാന്റെ വരവ് പാരീസിനെ പുളകമണിയിച്ചു.വെള്ള ജഴ്‌സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം.ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍,നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു. പിന്നാലെയാണ് മൂന്ന് മണിക്കൂര്‍ നീണ്ട പാരലിമ്പിക്‌സ് ഉദ്ഘാടന ആഘോഷങ്ങള്‍ക്ക് തുടക്കമായത്.ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരലിമ്പിക്‌സിന് തുടക്കമായത്.രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ നീണ്ടു.

വര്‍ണാഭമായ കലാവിസ്മയങ്ങളുടെ നിറക്കൂട്ടിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, പാരാലിംപിക്സിന് തുടക്കമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പാരാ അത്ലീറ്റുകളായ സുമിത് അന്റിലും ഭാഗ്യശ്രീ യാദവും ഇന്ത്യന്‍ പതാകയേന്തി.2021 ടോക്കിയോ പാരാലിംപിക്സില്‍ ജാവലിന്‍ത്രോയില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു സുമിത്.

182 രാജ്യങ്ങളില്‍ നിന്നായി 4,400 കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസില്‍ 22 ഇനങ്ങളിലായി 549 മെഡല്‍ മത്സരങ്ങളാണുള്ളത്. അംഗപരിമിതിയുടെ തോതനുസരിച്ചാണു പാരാലിംപിക്സില്‍ വിവിധ മത്സരവിഭാഗങ്ങള്‍ തീരുമാനിക്കുന്നത്.ഇനിയുള്ള 11 നാള്‍ ശരീരത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിന്റെ ചിറകിലേറി പൊരുതിത്തോല്‍പിച്ചവരുടെ കായികനേട്ടങ്ങള്‍ക്ക് ലോകം കയ്യടിക്കും.

ഇന്ത്യന്‍ പ്രതീക്ഷകള്‍

ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഇത്തവണ പാരിസ് പാരാലിംപിക്സില്‍ മത്സരിക്കുന്നത്.ടീം ഇന്ത്യയുടെ ലക്ഷ്യം എക്കാലത്തെയും മികച്ച മെഡല്‍നേട്ടമാണ്.ഇന്ത്യയുടെ 84 അത്‌ലീറ്റുകളില്‍ മലയാളിയായ പാരാ ഷൂട്ടര്‍ സിദ്ധാര്‍ഥ ബാബുവുമുണ്ട്.2021 ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളാണ് ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഉയര്‍ന്ന നേട്ടം.

54 താരങ്ങളുമായി ടോക്കിയോയില്‍ മത്സരിച്ച ഇന്ത്യ മെഡല്‍പ്പട്ടികയില്‍ 24ാം സ്ഥാനത്തെത്തി കരുത്തുകാട്ടിയിരുന്നു. പാരിസിലെ 22 മത്സരയിനങ്ങളില്‍ 12 ഇനങ്ങളിലാണ് ഇന്ത്യയ്ക്കു പ്രാതിനിധ്യം.മത്സരങ്ങള്‍ സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും തല്‍സമയം കാണാം.