ന്യൂഡല്‍ഹി: സന്ധിവേദനയുമായി പോരാടുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ ബാഡ്മിന്റണില്‍ തന്റെ ഭാവി തീരുമാനിക്കേണ്ടിവരുമെന്നും വെളിപ്പെടുത്തി ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നെഹ്വാള്‍. തന്റെ കരിയര്‍ അതിന്റെ അവസാന ഘട്ടത്തിലാണെന്ന് സൈന പറയുന്നു.

'മുട്ടിന് അത്ര സുഖമില്ല. എനിക്ക് ആര്‍ത്രൈറ്റിസ് ഉണ്ട്. തരുണാസ്ഥി മോശമായ അവസ്ഥയിലേക്ക് പോയി. എട്ടും ഒമ്പതും മണിക്കൂര്‍ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് -ഗഗന്‍ നാരംഗിന്റെ ഷൂട്ടിംഗ് സംഘടിപ്പിച്ച 'ഹൗസ് ഓഫ് ഗ്ലോറി' പോഡ്കാസ്റ്റില്‍ നെഹ്വാള്‍ പറഞ്ഞു. ഇത്തരമൊരു അവസ്ഥയില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ എങ്ങനെ വെല്ലുവിളിക്കും ഉയര്‍ന്ന തലത്തിലുള്ള കളിക്കാരുമായി കളിക്കാനും ആഗ്രഹിച്ച ഫലം നേടാനും രണ്ട് മണിക്കൂര്‍ പരിശീലനം ഇപ്പോള്‍ പര്യാപ്തമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് ആലോചിക്കുന്നു. അത് സങ്കടകരമാണ്.

ഒരു കായികതാരത്തിന്റെ കരിയര്‍ എപ്പോഴും ഹ്രസ്വമാണ്. 9 വയസ്സില്‍ ഞാനിതാരംഭിച്ചു. ഇനി അടുത്ത വര്‍ഷമാവുമ്പോള്‍ 35 ആവുമെന്നും അവര്‍ പറഞ്ഞു. എനിക്ക് ഒരു നീണ്ട കരിയര്‍ ഉണ്ടായിരുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു -അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ബി.ജെ.പി അംഗം കൂടിയായ താരം ഒരു വര്‍ഷം മുമ്പ് സിംഗപ്പൂര്‍ ഓപ്പണിലാണ് അവസാനമായി കളിച്ചത്. അവിടെ ഓപ്പണിംഗ് റൗണ്ടില്‍ പരാജയപ്പെട്ടു.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഈ 34കാരി 2012ല്‍ ലണ്ടനില്‍ വെങ്കലത്തോടെ ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ഷട്ടില്‍ താരമായി. പരിക്കുകള്‍ മൂലം തടസ്സപ്പെടുന്നതിന് മുമ്പ് ഗെയിംസിന്റെ മൂന്ന് പതിപ്പുകളില്‍ പങ്കെടുത്തു. ഒളിമ്പിക്സില്‍ മത്സരിക്കുക എന്നത് തന്റെ ബാല്യകാല സ്വപ്നമായിരുന്നുവെന്നും തുടര്‍ച്ചയായി രണ്ട് പതിപ്പുകള്‍ നഷ്ടമായത് വേദനാജനകമാണെന്നും എന്നാല്‍, ഗെയിംസിലെ തന്റെ കളി അഭിമാനത്തോടെയാണ് തിരിഞ്ഞുനോക്കുന്നതെന്നും നെഹ്വാള്‍ പറഞ്ഞു.