ആര്യനാട്: നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ എ.സി മെക്കാനിക്കായ അരുൺ (36) ആണ് കൊല്ലപ്പെട്ടതിന് പിന്നിൽ ഭാര്യയുടെ പക തന്നെ. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉഴമലയ്ക്കൽ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിലാണ് സംഭവം. അരുണിന്റെ ഭാര്യ അഞ്ജു (27),കാമുകനും അരുണിന്റെ സുഹൃത്തുമായ ആനാട് ചന്ദ്രമംഗലം എസ്.എസ്.നിവാസിൽ ശ്രീജു (ഉണ്ണി-36) എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.

കൈയാങ്കളിക്കിടെ കൊല നടക്കുകയായിരുന്നു. അതിനിടെ ശ്രീജുവിന്റെ കൈയിലുണ്ടായിരുന്ന കത്തി നിലത്തുവീണു. താഴെ വീണ കത്തി അഞ്ജുവാണ് ശ്രീജുവിന് എടുത്തുകൊടുത്തത്. തുടർന്നാണ് അരുണിന്റെ നെഞ്ചിൽ ശ്രീജു കുത്തിയത്. ഈ കുത്താണ് മരണ കാരണമായത്. അരുണിനോട് അഞ്ജുവിനുള്ള പകയായിരുന്നു ഇതിനെല്ലാം കാരണം. ശ്രീജുവുള്ളപ്പോൾ ഭർത്താവ് എത്തുമെന്നും പ്രശ്‌നമാകുമെന്നും അഞ്ജു തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ശ്രീജു കൈയിൽ കത്തി കരുതിയിരുന്നത്. ഇതാണ് കൊലപാതകത്തിന് വഴിവച്ചത്.

ശ്രീജുവിന് ഭാര്യയും മകളുമുണ്ട്. അരുണിന്റെ പ്രണയ വിവാഹത്തിന് മുൻകൈ എടുത്തതും ശ്രീജുവായിരുന്നെന്ന് മാതാപിതാക്കളും ബന്ധുക്കളും പറയുന്നു. 18 വയസ് പൂർത്തിയായ ദിവസമാണ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഞ്ജുവിനെ അരുൺ വിവാഹം കഴിച്ചത്. പ്രണയവിവാഹത്തിന് പിന്നാലെ അഞ്ജുവിന് ബന്ധുക്കളുമായി അകലേണ്ടി വന്നു. അരുണിന്റെ നെഞ്ചിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു. സംഘർഷത്തിനിടെ ശ്രീജുവിന്റെ വലതുകൈയ്ക്കും പരിക്കേറ്റു.ബൈക്കിൽ കുളപ്പടയിലെ വീട്ടിൽ എത്തിയ ശ്രീജു സംഭവശേഷം നടന്നാണ് ആനാട്ടെ വീട്ടിലേക്കു പോയത്.

10 വർഷം മുൻപ് കോളേജിൽ പഠിക്കുകയായിരുന്ന അഞ്ജുവിനെ പ്രേമിച്ചാണ് അരുൺ വിവാഹംകഴിച്ചത്. അരുണിന്റെ സുഹൃത്ത് ലോറി ഡ്രൈവറായ ശ്രീജുവുമായി അഞ്ജു നാലു വർഷമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ അരുണും ശ്രീജുവുമായി വഴക്കുണ്ടാവുകയും ആനാട് നിന്ന് അഞ്ജു തന്റെ വലിയമ്മ സരോജത്തിന്റെ വീടായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിൽ താമസമാക്കുകയും ചെയ്തു. ശ്രീജുവുമായുള്ള ബന്ധം ഇല്ലാതാകുമെന്ന് അരുണും പ്രതീക്ഷിച്ചു. അരുൺ ഇടയ്ക്കിടെ അവിടെ എത്തി മകളെ കാണുകയും മകൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തിരുന്നു. എട്ടുവയസുള്ള ശിഖയാണ് മകൾ.

പക്ഷേ അരുണിന്റെ പ്രതീക്ഷകൾ വെറുതെയായി. ശ്രീജുവും അഞ്ജുവും അടുത്ത ബന്ധം തുടർന്നു. ശ്രീജുവുമായി ബന്ധം ഉണ്ടെന്നതിനെച്ചൊല്ലി ദിവസങ്ങൾക്ക് മുമ്പും അഞ്ജുവും അരുണും തമ്മിൽ വഴക്കുണ്ടായി. കുളപ്പടയിലെ വീട്ടിൽ ശ്രീജു എത്തുന്നതിനെച്ചൊല്ലിയും അരുൺ നിരവധി തവണ അഞ്ജുവിനെ വഴക്കുപറഞ്ഞിരുന്നു. എന്നാൽ കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താത്പര്യമെന്ന നിലയിലായിരുന്നു അഞ്ജു. സമ്മതിക്കില്ലെന്ന് അരുണും പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ കുളപ്പടയിലെത്തിയ അരുൺ അഞ്ജുവിന്റെ വീട്ടിലുണ്ടായിരുന്ന ശ്രീജുവിനെ കാണുകയും ഇവർ തമ്മിൽ അടിയാവുകയുമായിരുന്നു. ഇതിനിടെയായിരുന്നു നെഞ്ചിലെ കുത്ത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ പ്രദേശവാസികൾ ആര്യനാട് ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കു മരിച്ചിരുന്നു.