മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി അനന്യ പാണ്ഡെയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് നടി ഹാജരായിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടായേക്കുമെന്നായിരുന്നു സൂചന.

വ്യാഴാഴ്ച വൈകിട്ട് രണ്ട് മണിക്കൂറോളം എൻസിബി അനന്യയെ ചോദ്യം ചെയ്തിരുന്നു. ആര്യൻ ഖാൻ ഉൾപ്പടെയുള്ളവർ അറസ്റ്റിലായ ലഹരി മരുന്നുകേസുമായി ബന്ധപ്പെട്ട് അനന്യയുടെ മുംബൈയിലെ വീട്ടിൽ റെയ്ഡ് നടത്തുകയും ലാപ്‌ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എൻസിബിയുടെ തീരുമാനം.

മയക്കുമരുന്നു കേസിൽ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതും വീട്ടിൽ റെയ്ഡ് നടത്തിയതും വാട്ട്സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ്. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്ന് അനന്യ പറയുന്നു. എന്നാൽ നടി നിരോധിത ലഹരിപദാർഥങ്ങൾ ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

അനന്യ പാണ്ഡെ കേസിൽ നിർണായക കണ്ണിയാണെന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. എൻസിബി ഉദ്യോഗസ്ഥർ ആര്യൻ ഖാന്റെ വാട്സാപ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാൻ ബോളിവുഡിലെ യുവനടിയുമായി ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടൻ ഷാറുഖ് ഖാന്റെ വീട്ടിലുമെത്തിയിരുന്നു.

ബോളിവുഡ് സൂപ്പർ താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. അനന്യയുമായി ആര്യൻ ലഹരി ചാറ്റ് നടത്തിയെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ ഷൂട്ടിംഗിന് സമ്മതം നൽകരുതെന്ന് അനന്യ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആര്യന് പിന്നാലെ അനന്യയും അഴിക്കുള്ളിലാകുമോയെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ആര്യൻ ഖാന്റെയും സുഹാന ഖാന്റെയും ആത്മ മിത്രമാണ് അനന്യ. ഷാരുഖ് തന്റെ രണ്ടാം അച്ഛനാണ് എന്ന് അനന്യ മുൻപ് പറഞ്ഞിട്ടുണ്ട്. 'ഷാരൂഖ് ഖാൻ എന്റെ രണ്ടാമത്തെ അച്ഛനാണെന്ന് പറയാം. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അച്ഛനാണ് അദ്ദേഹം', അനന്യ മുൻപൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.

ആര്യന്റെ അറസ്റ്റോടെ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം വിറങ്ങലിച്ചിരിക്കുകയാണ്. ഒപ്പം അനന്യയെ കൂടി ചോദ്യം ചെയ്തതോടെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. ലഹരിക്കേസ് കൂടുതൽ പ്രമുഖരിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ് ബോളിവുഡ്