തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ അനന്യകുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും, ട്രാൻസ്‌ജെൻഡർ വിഭാഗം പൊതുവേ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ട്രാൻസ്‌ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജൂലൈ 23 ന് വിളിച്ചു ചേർക്കുമെന്ന് ഉന്നത വിദ്യാഭ്യാസവും, സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും, പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കും.സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ചു ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസീകവും ആയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ അനുവർത്തിച്ചു വരുന്ന ചൂഷണവും, വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

അനന്യയുടെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നേരത്തെ അനന്യയുടെ മരണത്തിൽ അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ട്രാൻസ്‌ജെൻഡർ സംഘടനയുൾപ്പെടെ പരാതി നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

ലിംഗമാറ്റ ശസ്ത്രക്രിയയിൽ പാളിച്ച സംഭവിച്ചു എന്നും ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചെന്നും നേരത്തെ അനന്യ പരാതി ഉന്നയിരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനൈ മെഡിസിറ്റിയിൽ തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും അതിന്റെ കഷ്ടതകൾ ഏറെയാണെന്നുമായിരുന്നു അനന്യയുടെ പരസ്യ പ്രതികരണം. ചികിൽസ രേഖകൾ പോലും കൈമാറാതെ തന്റെ തുടർ ചികിൽസ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള വിഷയങ്ങളാണോ മരണത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് അനന്യയുടെ സുഹൃത്തായ ദയ ആരോപിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം അനന്യ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്നെന്നും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോൾ വീണ്ടും പഠിച്ചിട്ട് താൻ തന്നെ ശസ്ത്രക്രിയ ചെയ്യാമെന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും അവർ വ്യക്തമാക്കി.

'കഴിഞ്ഞ വർഷം ജൂണിൽ ശസ്ത്രക്രിയ നടന്നതിനുശേഷം ഒരു വർഷത്തോളമായി രക്തസ്രാവമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതോടെ മാനസികമായി തകർന്നു. വീണ്ടും ശസ്ത്രക്രിയ ചെയ്തുതരണമെന്നു മാത്രമാണ് ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നത്. ഡോക്ടർ പറഞ്ഞതിന്റെ തെളിവുകൾ അനന്യ റെക്കോഡ് ചെയ്തിരുന്നു.', സുഹൃത്ത് ദയ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ട്രാൻസ്‌ജെൻഡർ സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകും. അനന്യയുടെ മരണം ആത്മഹത്യയല്ലെന്ന് സുഹൃത്തും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ഹൈദി സന്ധ്യ ആരോപിച്ചു.

കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ട്രാൻസ് ജെണ്ടർ വിഭാഗത്തിലെ ആദ്യ റേഡിയോ ജോക്കിയായിരുന്നു മരിച്ച അനന്യ കുമാരി അലക്‌സ്. അന്യന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി അനന്യയുംടെ ഫ്‌ളാറ്റിൽ പൊലീസ് വീണ്ടും പരിശോധന നടത്തും.

ആരോപണ വിധേയനായ ഡോക്ടറിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തിൽ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്‌നങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ഇതിനു ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.