പത്തനംതിട്ട: വീട്ടുകാരുമായി പിണങ്ങി യുവാവ് നടത്തിയ ആത്മഹത്യാ ശ്രമം നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചു. അത്ര സാരമല്ലാത്ത പരുക്കുകളോടെ യുവാവ് രക്ഷപ്പെട്ടു.

കോന്നി സെൻട്രൽ ജങ്ഷനിൽ അസി ഹോട്ടൽ നടത്തുന്ന കോന്നി മങ്ങാരം കരിമ്പിലായ്ക്കൽ പി.എൻ.നാസറിന്റെ മകൻ അനസ് (20)ആണ് ഇന്നലെ രാവിലെ കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടിയത്. കാറും എൻജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസ് അത്ര കൂഴപ്പമില്ല. കാലിന് ചെറിയ ഓടിവുകളോടെ തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ചികിൽസയിലാണ്.

വീട്ടിൽ നിന്നും വഴക്കിട്ടാണ് ഇയോൺ കാറുമായി അനസ് ഇറങ്ങിയത്. തുടർന്ന് അമിത വേഗതയിൽ കാർ ഓടിച്ചു പോകും വഴി മറ്റു വാഹനങ്ങളിൽ തട്ടുകയും ഉരസുകയുമൊക്കെ ഉണ്ടായി. നേരെ പോയത് വി-കോട്ടയം വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലാണ്. പാറപൊട്ടിച്ച അഗാധമായ കുഴിയാണിത്. നെടുമ്പാറ പാറയ്ക്കൽ റെജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.

150 അടി താഴ്ചയിലേക്ക് വീണ കാർ നിശേഷം തകർന്നുവെങ്കിലും അനസ് സുരക്ഷിതനായി. വലിയ അപകട മേഖലയാണ് ഈ പ്രദേശം. പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ പെട്ട സ്ഥലമാണ് ഇത്. കോന്നി പൊലീസും,ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വിനോദ സഞ്ചാര മേഖലാ ആണെങ്കിലും ഈ പ്രദേശത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല.നിരവധി സഞ്ചാരികളാണ് ഈ പ്രദേശത്ത് ദിനംപ്രതി എത്തുന്നത്.അടിയന്തരമായി സുരക്ഷ വേലികൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

മലമുകളിൽ എത്തുമ്പോൾ ചുറ്റും പത്തനംതിട്ട , ചന്ദനപള്ളി ,കല്ലേലി , വള്ളിക്കോട് , കോന്നിയുടെ കിഴക്കൻ മേഖലകൾ കാണാം . സൂര്യാസ്തമയം കാണുവാൻ ആണ് കൂടുതൽ ആളുകൾ എത്തുന്നത് . എന്നാൽ ഒരു സുരക്ഷയും ഇവിടെ ഇല്ല . ഒരു ഭാഗം വലിയ പാറ കുഴിയാണ്.