കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് എതിരാണെന്ന് വ്യക്തമായതോടെ ഇനി ഏവരുടേയും കണ്ണ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക്. അപകടദിവസം ഫോർട്ടുകൊച്ചി 'നമ്പർ 18' ഹോട്ടലിൽ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥൻ എത്തിയെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥനെതിരേ നടപടിക്ക് സാധ്യതയുണ്ട്. മോൻസൺ മാവുങ്കലിനെ കൈവിട്ട് സഹായിച്ച ഐജി ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതേ മാതൃകയിലെ നടപടിയുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ലക്ഷ്മണയെ പോലെ തലസ്ഥാനത്താണ് ഇപ്പോൾ ജോലിയെന്നാണ് സൂചന. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടർച്ചയായുള്ള കൊച്ചി സന്ദർശനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഒക്ടോബർ 31-ന് കൊച്ചിയിൽ എന്തിനാണ് എത്തിയതെന്നടക്കം ഉന്നത ഉദ്യോഗസ്ഥൻ വിശദീകരിക്കേണ്ടിവരും. എന്നാൽ ഭരണ സംവിധാനവുമായി അടുത്ത ബന്ധം ഈ ഉദ്യോഗസ്ഥനുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നിലപാടാകും നിർണ്ണായകം. മോൻസൺ കേസു പോലെ നമ്പർ 18 ഹോട്ടലിനെതിരെ തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഐപിഎസുകാരനും നടപടി നേരിടേണ്ടി വരില്ല.

അപകടത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥൻ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്ന് ഇന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഹാർഡ് ഡിസ്‌കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണിത്. ഇതോടെ ഹാർഡ് ഡിസ്‌ക് കണ്ടെത്തുന്നതിൽ പൊലീസ് ഉഴപ്പി. ഹാർഡ് ഡിസ്‌ക് പരിശോധിച്ചാൽ താൻ ഹോട്ടലിൽ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്.

ഹോട്ടലുടമ റോയിയും ഉന്നതനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പൊലീസുദ്യോഗസ്ഥർക്കെല്ലാം അറിയാം. റോയിക്കുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിനൽകിയത് ഈ ബന്ധം മൂലമായിരുന്നു. അന്വേഷണത്തെ ഈ ഉദ്യോഗസ്ഥൻ സ്വാധീനിച്ചുവെന്നും സൂചനകൾ പുറത്തു വരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് സൂചനയുണ്ട്. മരട്, നെട്ടൂർ ഭാഗങ്ങളിൽ ബിനാമി പേരിൽ പല ഉന്നത ഉദ്യോഗസ്ഥരും ഭൂമി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

പനങ്ങാട് ചാത്തമ്മ ജങ്ഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ളവർ ചേർന്ന് അടുത്തിടെ ഭൂമി നികത്തിയിരുന്നു. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ കൊടുത്തെങ്കിലും നികത്തൽ തുടർന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമിയാണെന്ന് അറിഞ്ഞതോടെ പൊലീസ് നടപടിയെടുക്കാതെ മാറിനിന്നു. മുമ്പ് ഇത്തരത്തിൽ ഈ ഉദ്യോഗസ്ഥനെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും പൊലീസ് തലപ്പെത്തെ മറ്റൊരു ഉന്നതന്റെ സംരക്ഷണം ലഭിച്ചിരുന്നു. സർക്കാരുമായുള്ള അടുപ്പവും നിർണ്ണായകമാണ്. എന്നാൽ പൊലീസ് മേധാവി അനിൽ കാന്ത് കടുത്ത നിലപാടിലാണ്.

പൊലീസ് മേധാവിയുടെ ഓഫീസ്തന്നെ നേരിട്ട് ഇടപെട്ടതിനാൽ അപകടം സംബന്ധിച്ച കേസിൽ ഇനിയുള്ള അന്വേഷണം അതീവ ഗൗരവത്തിലാകും. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണം പൊലീസ് ആസ്ഥാനത്തെ ഉന്നതർ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. സർക്കാർ നിലപാടുകൾ എതിരായില്ലെങ്കിൽ നമ്പർ 18 ഹോട്ടലുടമ പിടിക്കപ്പെടുമെന്നാണ് സൂചനകൾ.