ഹൈദരാബാദ്: രാജ്യത്തെ കോവിഡ് പ്രതിരോധ വാക്സിനേഷനിൽ പുതിയ ചരിത്രം തീർത്ത് ആന്ധ്രാപ്രദേശ്. ഒരുദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ സംസ്ഥാനമായി ആന്ധ്ര മാറി. ഞായറാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേർക്ക് സംസ്ഥാനത്ത് വാക്സിൻ കുത്തിവെപ്പ് നൽകി.

മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരം നടന്ന മെഗാ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേർക്ക് ഒറ്റദിവസംകൊണ്ട് വാക്സിൻ നൽകിയത്. ആന്ധ്രാപ്രദേശിൽ ഇതിനോടകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിടുകയും ചെയ്തു.

13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണി മുതലാണ് മെഗാ വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. 45 വയസിന് മുകളിലുള്ളവർക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.

ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് വാക്സിനേഷനിൽ മുന്നിലുള്ളത്. നേരത്തെ ഒരുദിവസം ആറ് ലക്ഷത്തിലേറെ പേർക്ക് വാക്സിൻ നൽകിയും ആന്ധ്രാ റെക്കോർഡിട്ടിരുന്നു.

കോവിഡിനെ തടയാനുള്ള ഒരെയൊരു മാർഗം വാക്സിനേഷൻ ആണെന്ന ധാരണയോടെ ഈ നേട്ടം സാധ്യമാക്കിയതിന്റെ ബഹുമതി ഇതിനായി മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രയിൽ 5646 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 7772 പേർ രോഗമുക്തരായി. 50 പേർ മരണപ്പെടുകയും ചെയ്തിരുന്നു.