തിരുവനന്തപുരം: അനീഷ് ജോർജിന്റെ വിയോഗം താങ്ങാനാകാതെ മാതാപിതാക്കൾ. മകൻ വീട്ടിലുണ്ടെന്ന വിശ്വാസത്തിലാണ് അച്ഛനും അമ്മയും ഉറക്കം എഴുന്നേറ്റത്. ആ പ്രതീക്ഷയിൽ മുമ്പോട്ടു പോവുകയും ചെയ്തു. അപ്പോഴാണ് പൊലീസ് എത്തിയത്. രാവിലെ പൊലീസെത്തി മരണവിവരം അറിയിച്ചപ്പോൾ മാത്രമാണ് യുവാവ് വീട്ടിലിലെന്ന് കാര്യം അമ്മയും അച്ഛനും അറിയുന്നത്.

കുറച്ച് നാളുകൾക്ക് മുൻപ് അനീഷിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. അസുഖം ഭേദമായി വീണ്ടും സജീവമാകുമ്പോഴാണ് വിയോഗം. കേസിലെ പ്രതിയായ സൈമൺ ലാലയുടെ മകളും അനീഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് അധികമാർക്കും അറിയുമായിരുന്നില്ല. അനീഷിന്റെ വീട്ടിൽ നിന്ന് വെറും 800 മീറ്റർ മാത്രമാണ് സൈമണിന്റെ വീട്ടിലേക്കുള്ള ദൂരം. പള്ളിയിലെ പരിചയക്കാർ.

പുലർച്ചെ മൂന്ന് മണിയോടെ ആരും അറിയാതെ അനീഷ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തും. സൈമണിന്റെ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സംഭവസമയത്ത് ഇവിടെ വാടകക്കാർ ഉണ്ടായിരുന്നില്ല. കൃത്യം നടത്തിയ ഉടൻ തന്നെ സൈമൺ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഉടൻ പൊലീസ് സ്ഥലത്തെത്തി, യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് യുവാവിന്റെ മാതാപിതാക്കളെയും അധികൃതർ വിവരമറിയിക്കുകയായിരുന്നു. അതുവരെ മകൻ വീടിനുള്ളിലുണ്ടെന്ന ധാരണയിലായിരുന്നു രക്ഷിതാക്കൾ.

മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതോടെ ലാലു കത്തിയുമായി എത്തുകയായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ, വാതിൽ ചവിട്ടി തകർത്തു. ലാലുവിനെ കണ്ടതോടെ അനീഷ് കുളിമുറിക്കുള്ളിൽ ഒളിച്ചു. അവിടെവച്ച് ലാലു യുവാവിനെ കുത്തിവീഴ്‌ത്തി.വീട്ടിൽ ഒരു പയ്യൻ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഉടൻ പൊലീസ് ലാലുവിന്റെ വീട്ടിലേക്ക് പോയി, അനീഷിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഉള്ളത്.പ്രവാസിയായ ലാലു ഒന്നരവർഷം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം പേട്ടയിലെ ചായക്കുടി ലെയ്നിൽ ഈഡൻ എന്ന വീട്ടിലായിരുന്നു താമസം.

കേസിലെ പ്രതിയായ ലാലുവിന്റെ മകളും കൊല്ലപ്പെട്ട അനീഷും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയും, അനീഷും, ഇയാളുടെ മാതാവും പള്ളിയിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു. പുലർച്ചെ മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ട്, കത്തിയുമായി ചെല്ലുകയായിരുന്നു. മുറിക്കുള്ളിൽ മറ്റാരോ ഉണ്ടെന്ന് സംശയം തോന്നി, വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. ഒടുവിൽ വാതിൽ തകർത്ത് ലാലു അകത്ത് കയറുകയായിരുന്നു.

ഇയാളുടെ കുടുംബത്തെ പൊലീസ് വീട്ടിൽ നിന്ന് മാറ്റി. വീട് സീൽ ചെയ്തു. ബഥനി കോളേജിൽ ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അനീഷ്. പിതാവ് ഒരു ഹോട്ടലിലെ സൂപ്പർവൈസറാണ്. ലാലിന്റെ അയൽവാസി കൂടിയായിരുന്നു അനീഷ്.