തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ബുധനാഴ്ച വിരമിക്കുമ്പോൾ അടുത്ത പൊലീസ് മേധാവിയെ കുറിച്ചുള്ള അഭ്യൂഹവും ശക്തം.. വൈകുന്നേരം നാലരയോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതിയ പൊലീസ് മേധാവി പൊലീസ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബെഹ്റയിൽനിന്ന് ചുമതല ഏറ്റെടുക്കും.

ബുധനാഴ്ച രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പുതിയ പൊലീസ് മേധാവിയെ തീരുമാനിക്കും. വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത്, അഗ്‌നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് പൊലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയിലുള്ളത്. സന്ധ്യയ്ക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം. എന്നാൽ അനിൽ കാന്തിന് വേണ്ടിയുള്ള ചരടു വലികൾ ശക്തമാണ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള രമൺ ശ്രീവാസ്തയാണ് അനിൽകാന്തിന് വേണ്ടി ചരടു വലിക്കുന്നത്.

വയനാട്ടിൽ എഎസ് പിയായി അനിൽ കാന്ത് എത്തുമ്പോൾ മുതൽ ശ്രീവാസ്തവയുമായി അടുത്ത ബന്ധമുണ്ട്. ഏഴു മാസമാണ് അനിൽ കാന്തിന് വിരമിക്കാനുള്ളത്. ഈ സമയം അനിൽ കാന്തിനെ ചുമതല ഏൽപ്പിക്കുക. അതിന് ശേഷം വീണ്ടും ടോമിൻ തച്ചങ്കരിയെ എത്തിക്കാൻ സർക്കാർ ശ്രമം നടത്തും. ബെഹ്‌റ വിരമിച്ചാൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ ഋഷിരാജ് സിംഗാണ്. ഋഷിരാജ് സിങ് അടുത്ത മാസം വിരമിക്കും. അതു കഴിഞ്ഞാൽ തച്ചങ്കരിയാണ് സീനിയർ.

രണ്ട് ദിവസം മുമ്പ് ബി സന്ധ്യയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി സൂചനകളുണ്ട്. അതുകൊണ്ട് തന്നെ സന്ധ്യയെ തന്നെ ഡിജിപിയാക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ഡിജിപിയായി സന്ധ്യ എത്തിയാൽ തച്ചങ്കരിയുടെ ഭാവി സാധ്യതകളും അടയും. സന്ധ്യയ്ക്ക് രണ്ട് കൊല്ലം കൂടി വിരമിക്കാൻ ഉള്ളതാണ് ഇതിന് കാരണം. ഈ സാഹചര്യവും അനിൽ കാന്തിന് അനുകൂലമായി മാറുമെന്നും സൂചനയുണ്ട്. സന്ധ്യ പൊലീസ് മേധാവിയായാൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി മാറും.

രണ്ട് ഘട്ടങ്ങളിലായി അഞ്ചുവർഷത്തെ സേവനത്തിനു ശേഷമാണ് പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്നത്. ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ലോക്നാഥ് ബെഹ്റ.

ഒഡിഷയിലെ ബെറാംപുർ സ്വദേശിയായ അദ്ദേഹം എൻ.ഐ.എ.യിൽ അഞ്ചുവർഷവും സിബിഐ.യിൽ 11 വർഷവും പ്രവർത്തിച്ചു. 1995 മുതൽ 2005 വരെ എസ്‌പി., ഡി.ഐ.ജി. റാങ്കുകളിലാണ് സിബിഐ.യിൽ ജോലിചെയ്തത്. സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവനുസരിച്ചാണ് അദ്ദേഹത്തിന് സിബിഐ.യിൽനിന്ന് വിടുതൽ നൽകിയത്. പുരുലിയ ആയുധവർഷക്കേസ്, മുംബൈ സ്ഫോടന പരമ്പര കേസ്, ഹരേൻ പാണ്ഡ്യ കൊലപാതക കേസ് തുടങ്ങിയവയുൾപ്പെടെ രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു.

ആലപ്പുഴ എ.എസ്‌പി.യായാണ് കേരള പൊലീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സ്തുത്യർഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ എട്ടിന് പേരൂർക്കട എസ്.എ.പി. മൈതാനത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് വിടവാങ്ങൽ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.