തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ഇക്കാര്യം ഉന്നയിച്ചു ബന്ധുക്കൾ കായംകുളം സ്റ്റേഷനിലെത്തി. കായംകുളം പൊലീസ് തിരുവനന്തപുരത്തേക്കു പുറപ്പെടും.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു തിരുവനന്തപുരത്തെ ആശുപത്രിയിൽ അനിൽ പനച്ചൂരാന്റെ അന്ത്യം. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് തിരുവനന്തരത്തെ കിംസ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്‌കാര സമയം തീരുമാനിക്കും.ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ അനിൽ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മാവേലിക്കര വി എസ് എം ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിൽ വൈകിട്ടോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കവിതാലാപനത്തിന്റെ ഭംഗിയാലും മൂർച്ചയുള്ള വാക്കുകളാലും മലയാളമനസിൽ ഇടംനേടിയ അനിൽ പനച്ചൂരാൻ 37 സിനിമകൾക്ക് ഗാനം രചിച്ചിട്ടുണ്ട്. പി യു അനിൽകുമാർ എന്നാണ് യഥാർഥപേര്. കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ് ജനിച്ചത്. പരേതനായ ഉദയഭാനുവിന്റെയും -ദ്രൗപതിയുടെയും മകനാണ്. നങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായിരുന്നു. ഭാര്യ: മായ. മക്കൾ: അരുൾ, മൈത്രേയി. സഹോദരങ്ങൾ: അനിത(സൗദി), അജിത(ബംഗളൂരു) എന്നിവർ.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ പ്രധാന കവിതകളാണ്. ജനപ്രിയ കവിതകളാണ് സൃഷ്ടികളിലേറെയും. അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, ലൗഡ് സ്പീക്കർ, പാസഞ്ചർ, ബോഡി ഗാർഡ്, അർജുനൻ സാക്ഷി, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങീ 140 സിനിമകൾക്ക് പാട്ടെഴുതി. ഏഷ്യാനെറ്റ് ഫിലിം ഫെയർ അവാർഡ്, കണ്ണൂർ കവിമണ്ഡലത്തിന്റെ പി ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം എന്നിവ നേടി.