ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ക്ഷേത്രത്തിൽ മൃഗബലി നടത്തുന്നതിനിടെ അബദ്ധത്തിൽ ആടിനെ കൈയിൽ പിടിച്ചുനിന്ന ആളെ വെട്ടി കൊലപ്പെടുത്തി. മദ്യലഹരിയിൽ ആടിനെ വെട്ടുന്നതിന് പകരം മൃഗത്തെ കൈയിൽ പിടിച്ചുനിന്ന ആളെ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. മകരസംക്രാന്തി ഉത്സവത്തിനിടെ യെല്ലമ്മ ക്ഷേത്രത്തിലാണ് അബദ്ധം സംഭവിച്ചത്. ചലപ്പതിയാണ് ആടിന് പകരം മനുഷ്യനെ വെട്ടിയത്. ആടിന് ബലി കൊടുക്കുന്ന വഴിപാടിന് എത്തിയ സുരേഷാണ് വെട്ടേറ്റ് മരിച്ചത്. മദ്യലഹരിയിൽ ആടിനെ വെട്ടുന്നതിന് പകരം മൃഗത്തെ കൈയിൽ പിടിച്ചുനിന്ന സുരേഷിനെ ചലപ്പതി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴുത്തിന് ഗുരുതരമായി വെട്ടേറ്റ സുരേഷിന് രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചലപ്പതിയെ പൊലീസ് അറസ്റ്റ് ചെയ്തു.