കാലുകൾ കൊണ്ട് രചിക്കപ്പെടുന്ന പെണ്ണുടലുകളുടെ പ്രതിഷേധത്തിനൊപ്പം നില്ക്കുമ്പോഴും തുങ്ങിയാടുന്ന നാലു കാലുകൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. കാരമുള്ളു പോലെ കുത്തിനോവിക്കുന്നു- വാളയാറിൽ തൂങ്ങി നിന്നാടിയ രണ്ടു ജോഡി കാലുകൾ. അതേ! വാളയാറിൽ തൂങ്ങിയാടിയ രണ്ടു കുരുന്നു പെൺശരീരങ്ങളുടെ കാലുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു എത്രമാത്രം പൊള്ളയാണ് നമ്മുടെ ഉള്ളുടലുകളെന്ന്, എത്രയേറെ പക്ഷഭേദത്വം പേറുന്നവരാണ് നമ്മളെന്ന്, പ്രിവിലേജുകളുടെ ഘോഷയാത്രയ്ക്ക് മാത്രം കൈയടി നല്കുന്നവരാണ് നമ്മളെന്ന്, അങ്ങനെ പലതും.

ശരിയാണ്! ഇന്ന് നഗ്‌നമായ തുടയഴകിന്റെ രാഷ്ട്രീയം വിളിച്ചുപ്പറയുന്ന കാലുകൾ ട്രെൻഡ് സെറ്റിങ്ങിന്റെ പാതയിലാണ്. സദാചാരത്തിന്റെ പൊട്ടിയൊലിക്കുന്ന കുരുക്കളെ ശമിപ്പിക്കാൻ അത് അനിവാര്യവുമാണ്. സമ്മതിക്കുന്നു.! പക്ഷേ അതിനർത്ഥം നിശബ്ദമാക്കപ്പെട്ട രണ്ടു കുരുന്നുശരീരങ്ങളുടെ നീതിക്കായുള്ള തേങ്ങലുകൾക്കു നേരെ ചെവിക്കൊട്ടിയടച്ചുകൊണ്ടാവണം കാലുകളുടെ രാഷ്ട്രീയം എന്നല്ല. ആബുലൻസിനുള്ളിൽ വച്ചുപ്പോലും കൊത്തിപ്പറിക്കപ്പെടുന്ന പെണ്ണുടലുകളെ കണ്ടില്ലെന്നു നടിച്ചാവണം കാലുകൾ കൊണ്ടുള്ള പ്രതിഷേധം എന്നുമല്ല. ഏത് പെണ്ണ് അവമതിക്കപ്പെട്ടാലും ഏത് പെണ്ണുടൽ തച്ചുടയ്ക്കപ്പെട്ടാലും ഏതൊരു പെണ്ണിനുമേലും അപമാനത്തിന്റെ കരി ഓയിൽ ഒഴിക്കപ്പെട്ടാലും പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും ജ്വാല പടർത്താൻ കഴിയുന്ന സെൻസാണ് വർഗ്ഗബോധം. അതിന്റെ പേരാണ് ഫെമിനിസം. അല്ലാതെ പ്രിവിലേജുകൾ മാത്രം നോക്കി സെലക്ടീവായി ചെയ്യേണ്ടുന്ന ഒന്നല്ല അത്. വിധേയത്വം പ്രകടിപ്പിക്കാൻ വേണ്ടി മാത്രം വായ തുറക്കുന്ന ഒരു വിഭാഗമാണ് ഇത്രയും കാലമായി കേരളത്തിലെ പരമ്പരാഗത ഫെമിനിസ്റ്റ് ഐക്കണുകൾ എന്ന തിരിച്ചറിവു കൊണ്ട് ചിലത് പറഞ്ഞേ പറ്റൂ.

അനശ്വര രാജനെന്ന കൊച്ചു സെലിബ്രിട്ടി പെൺകുട്ടിയുടെ ഷോർട്‌സിട്ട ഒരു ഫോട്ടോ കണ്ട് സദാചാരക്കുരു പൊട്ടിയൊലിച്ച ആങ്ങളമാരുടെ വിവരമില്ലായ്മയിൽ നിന്നും തുടങ്ങിയ വിവാദകൊടുങ്കാറ്റ് ഇന്ന് മറ്റൊരു തരത്തിലെ PR വർക്കിന്റെ അകമ്പടിയോടെ കണ്ണിൽ പൊടിയിട്ട് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിനെ ചെറിയ കോപ്പയിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ചിലത് ചുണ്ടി കാണിക്കാതെ തരമില്ല. അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയ ചില യുവ സെലിബ്രിട്ടികൾ ( അഹാന, റിമ,കനി ,അനാർക്കലി , അന്നാബെല്ല,എസ്തർ തുടങ്ങിയവർ ) ഫോട്ടോകളിട്ട് ഭംഗിയുള്ള നഗ്‌നമായ കാലുകൾ അനാവൃതമാക്കിയതിനെ ചിയർ അപ്പ് ചെയ്തു സ്വീകരിക്കുകയും ചെയ്തു സെൻസുള്ള സമൂഹം. മോറൽ പൊലീസിങ്ങിനെതിരെയും സൈബർ ബുള്ളിയിങ്ങിനെതിരെയും യുവനടികൾ രംഗത്തിറങ്ങുന്നത് appreciation അർഹിക്കുന്നുണ്ട്. പക്ഷേ അവിടെ ഒരു ചോദ്യം പ്രസക്തമാകുന്നുണ്ട്. ഇവരിൽ എത്ര പേർ ഇവിടെ സാധാരണക്കാരായ സ്ത്രീകൾക്കെതിരെ നടക്കുന്ന, കൊച്ചുകുട്ടികൾക്കെതിരെ നടക്കുന്ന ക്രൂരമായ atrocities നെതിരെ , sexual abuse നെതിരെ ശക്തമായി പ്രതികരിക്കാറുണ്ട്? ഒന്നും വേണ്ട ചില സെലിബ്രിട്ടികളായ പെൺകുട്ടികൾക്കെതിരെ വെൽപ്ലാൻഡ് സൈബർ ബുള്ളിയിങ്ങ് നടന്നിട്ട് എത്രപേർ പിന്തുണയുമായി വന്നിട്ടുണ്ട്? അനശ്വര തന്റെ സ്വന്തം പേജിൽ അഥവാ ഇൻസ്റ്റയിൽ ഇട്ട ഫോട്ടോ ആ കുട്ടിയുടെ വൃക്തിസ്വാതന്ത്ര്യമായിരുന്നു. അതേ രീതിയിൽ നോക്കുമ്പോൾ സ്വന്തം അഭിപ്രായം ഒരു പോസ്റ്റായി ഇട്ട അഹാനയ്ക്കും ഉണ്ടായിരുന്നു അന്ന് അതേ വൃക്തിസ്വാതന്ത്ര്യം. എന്നിട്ടും ആ നടി നേരിട്ട സൈബർ ബുള്ളിയിങ്ങിനു എതിരെ എത്ര ഇടതുപക്ഷ സെലിബ്രിട്ടികൾ പ്രതിഷേധിച്ചു.? അന്ന് റിമയൊന്നും ആ വഴി വന്നതേയില്ല. വൈ? പിന്തുണയ്ക്ക് പകരം വിമർശനവുമായി ഭാഗ്യലക്ഷ്മി മുന്നിൽ നിന്നത് ഓർക്കുന്നു.

അന്ന് അഹാനയെ പല ഫെമിനിസ്റ്റുകൾ കണ്ടില്ലെന്നു നടിച്ചതും രാഷ്ട്രീയം നോക്കിയായിരുന്നുവെങ്കിൽ ഇന്ന് അനശ്വരയെ മുൻനിറുത്തി , സെലിബ്രിട്ടികളെ കരുവാക്കി, കാലുകളുടെ രാഷ്ട്രീയത്തെ ഇടതുപക്ഷ ഫെമിനിസ്റ്റുകൾ ജനകീയമാക്കുന്നതും അതേ രാഷ്ട്രീയമാണ്. അതാണ് double standard അഥവാ ഇരട്ടത്താപ്പ്. ഇത് ഇവിടുത്തെ പൊതുസമൂഹം ഒരുപാട് കണ്ടതാണ്. അതുപോലെ തന്നെ സെലക്ടീവ് പ്രതികരണശേഷിയുള്ള ചില സെലിബ്രിട്ടി കുഞ്ഞുങ്ങളോടും ഒന്നു തന്നെ പറയുന്നു.

വർഗ്ഗബോധമെന്നത് പ്രിവിലേജുകൾ നോക്കി ഇടപാടുകൾ നടത്തേണ്ടുന്ന ഒന്നല്ല. അധികമായാൽ അമ്യതും വിഷം. പൊതുസമൂഹത്തിന്റെ മുന്നിൽ വാളയാറിലെ തൂങ്ങിയാടിയ കാലുകൾ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം കാലം നിങ്ങളുടെ നഗ്‌നമായ കാലുകൾ , അത് മനോഹരമായ ശില്ലഭംഗിയുള്ളതാണെങ്കിൽ കൂടി രണ്ടു ദിവസങ്ങൾക്കപ്പുറം വലിയ വിപ്ലവം രചിക്കാൻ തക്ക ശേഷിയുള്ള ആയുധമല്ല. എന്നാൽ ഏതൊരു പെണ്ണുടലിന്റെ നോവും നീറ്റലും നിങ്ങളുടേതുമാണെന്ന തിരിച്ചറിവുകൾ കൊണ്ട് വാളയാറിൽ തുങ്ങിയാടിയ ആ കാലുകൾക്കുവേണ്ടിയും പണവും പദവിയും അധികാരവും മതവും രാഷ്ട്രീയവും കൊണ്ട് നിശബ്ദമാക്കപ്പെട്ട ഒരുപാട് പെണ്ണുടലുകൾക്കു വേണ്ടിയും പോരാടാൻ നിങ്ങളിറങ്ങിയാൽ അതുവഴി നിങ്ങൾ താരങ്ങൾ രചിക്കുന്ന വിപ്ലവമായിരിക്കും എന്നും പത്തരമാറ്റോടെ മിന്നുന്ന യഥാർത്ഥ revolution