കോഴിക്കോട്. ടി പി വധക്കേസിലെ ആറാം പ്രതി അണ്ണൻ സിജിത്തിന്റെ വിവാഹം നടന്നത് ഈ മാസം ഒന്നിന്. തിരുവനന്തപുരത്ത് തിരുമല സ്വദേശിയായ 33കാരിയാണ് വധു. എടന്നൂർ ശ്രീനാരായണ മഠത്തിലായിരുന്നു കല്ല്യാണം. തിരുമല-തൃക്കണ്ണാപുരത്തെ ആറമട സ്വദേശിയായ യുവതിയും കുടുംബവും കണ്ണൂരിലെ മൂർഖൻപറമ്പ് വിമാനത്താവളത്തിൽ ഇറങ്ങിയാണ് ന്യൂമാഹിക്ക് അടുത്ത വിവാഹ വേദിയിൽ എത്തിയത്. കണ്ണൂരിൽ നിന്നും ഇവർ വിവാഹ ശേഷം മടങ്ങിയെന്നും സൂചനയുണ്ട്.

കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകന്റെ മാധ്യമ പ്രവർത്തകയായ ഭാര്യയുടെ ബന്ധുവാണ് അണ്ണൻ സിജിത്തിന്റെ വധു. എന്നാൽ ഈ വിവാഹവുമായി മാധ്യമ പ്രവർത്തക കുടുംബത്തിന് യാതൊരു ബന്ധവുമില്ല. യുവതി കുറച്ചു നാളായി തിരുവനന്തപുരത്ത് ഇല്ല. കോട്ടയത്തോ കൊല്ലത്തോ ആണ് ഇവർ താമസിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവുടെ പിതാവിന് സർക്കാർ ജോലിയുണ്ടായിരുന്നതായും സൂചനകൾ പുറത്തു വരുന്നുണ്ട്. വിവാഹത്തിന് പിന്നിലെ വസ്തുതകൾ കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

കരിപ്പൂരിൽ പിടികൂടിയ സ്വർണ്ണ കടത്തിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ വിവാഹത്തിന്റെ വാർത്തയും പുറത്തായത്. കണ്ണൂർ ജയിലിലുള്ള അണ്ണൻ സിജിത്ത് മേയിലാണ് പരോളിൽ പുറത്തിറങ്ങിയത്. അതു കഴിഞ്ഞ് ഏതാണ്ട് 45 ദിവസത്തിന് ശേഷമാണ് വിവാഹം നടക്കുന്നത്. ഇത്രയും കാലം സിജിത്തിന് പരോൾ കിട്ടിയത് എങ്ങനെ എന്നും പരിശോധിക്കുന്നുണ്ട്. ന്യൂമാഹിയിലെ വിവാഹത്തിന് കൊടി സുനി കേസിലെ പ്രതികളെല്ലാം എത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. വിവാഹ ശേഷം കൂട്ടാളികൾക്ക് അണ്ണൻ സിജിത്ത് തന്നെ വിവാഹ ശേഷമുള്ള ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഈ ഫോട്ടോയാണ് മറുനാടൻ പുറത്തു വിട്ടത്. ഇതിന് ശേഷം റിപ്പോർട്ടർ ടിവിയും വിവാഹ ഫോട്ടോ കൊടുത്തിരുന്നു.

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കരിപ്പൂർ കടത്തിൽ അർജുൻ ആയങ്കി അറസ്റ്റിലായതോടെ ടിപി കേസ് പ്രതികളെ വെട്ടിലാക്കുന്ന പല വിവരങ്ങളും പുറത്തു വന്നിരുന്നു. ഇതിനിടെയാണ് അണ്ണൻ സജിത്തിന്റെ കല്യാണ വാർത്തയും എത്തുന്നത്. ടിപി കേസിലെ തന്നെ കൂട്ടു പ്രതികളുടെ വിവാഹം നേരത്തെ നടന്നപ്പോൾ വിവാദമായ പശ്ചാത്തലത്തിൽ അടുത്ത സുഹൃത്തുക്കൾക്കും ചില വി ഐ പി കൾക്കും മാത്രമേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുള്ളു .വിവാഹ ചിത്രം ഫേസ്‌ബുക്കിലോ സോഷ്യൽ മീഡിയയിലോ പങ്കു വെയ്ക്കരുതെന്ന് അണ്ണൻ സിജിത്ത് തന്നെ കൂട്ടുകാർക്ക് നിർദ്ദേശവും നല്കിയിരുന്നു.

മെയ് മാസത്തിൽ പരോളിൽ ഇറങ്ങിയ ശേഷമാണ് വിവാഹം നിശ്ചയിച്ചതും ജൂൺ അവസാനം വിവാഹം നടന്നതും. സിജിത്തിന് വിവാഹത്തിന് വേണ്ടി ചട്ട വിരുദ്ധമായാണ പരോൾ അനുവദിച്ചതെന്ന് ആക്ഷേപം ഉണ്ട്. ഒരു തടവുകാരന് വർഷത്തിൽ 60 ദിവസം സാദാ പരോൾ ഉണ്ട്. ഇത് ആറുമാസം കൂടുമ്പോഴാണ് അനുവദിക്കാറ്. കൂടാതെ എമർജസി പരോളും അനുവദിക്കാറുണ്ട്. കോവിഡിന്റെ മറവിലാണ് സിജിത്തിന് ഇപ്പോൾ പരോൾ കിട്ടിയത്.

ടി പി കസിലെ രണ്ടാം പ്രതി കിർമാണി മനോജ് 2018 സെപ്റ്റംബറിൽ പരോളിൽ ഇറങ്ങി വിവാഹിതനായിരുന്നു. പുതുച്ചേരിയിലെ സിദ്ധാന്തൻകോവിലിൽ അടുത്ത ബന്ധുക്കളെ സാക്ഷി നിറുത്തിയാണ് വധുവിന് താലി ചാർത്തിയത്. വടകര സ്വദേശനിയെയാണ് കിർമ്മാണി താലി കെട്ടിയത്. എ.എൻ.ഷംസീർ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ ഈ ചടങ്ങിൽ പങ്കെടുത്തു എന്ന ആരോപണം വിവാദമാവുകയും ചെയ്തിരുന്നു.



രണ്ടു കുട്ടികളുള്ള യുവതിയെ മുഹമ്മദ് ഷാഫി വിവാഹം ചെയ്തതോടെ, ഭർത്താവ് നിയമനടപടിയുമായെത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.  കൊടി സുനിയും പരോളിൽ ഇറങ്ങി വിവാഹിതനായതായി റിപ്പോർട്ടുകളുണ്ട്.