കോഴിക്കോട്. ടി പി വധക്കേസിലെ ആറാം പ്രതി അണ്ണൻ സിജിത്ത് പരോളിൽ ഇറങ്ങി വിവാഹിതനായെന്ന് സൂചന. തലശ്ശേരിയിലെ രഹസ്യകേന്ദ്രത്തിൽവെച്ച് വിവാഹം നടന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കരിപ്പൂർ കടത്തിൽ അർജുൻ ആയങ്കി അറസ്റ്റിലായതോടെ ടിപി കേസ് പ്രതികളെ വെട്ടിലാക്കുന്ന പല വിവരങ്ങളും പുറത്തു വന്നിരുന്നു.

ഇതിനിടെയാണ് അണ്ണൻ സജിത്തിന്റെ കല്യാണ വാർത്തയും എത്തുന്നത്. ടിപി കേസിലെ തന്നെ കൂട്ടു പ്രതികളുടെ വിവാഹം നേരത്തെ നടന്നപ്പോൾ വിവാദമായ പശ്ചാത്തലത്തിൽ അടുത്ത സുഹൃത്തുക്കൾക്കും ചില വി ഐ പി കൾക്കും മാത്രമേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുള്ളു .വിവാഹ ചിത്രം ഫേസ്‌ബുക്കിലോ സോഷ്യൽ മീഡിയയിലോ പങ്കു വെയ്ക്കരുതെന്ന് അണ്ണൻ സിജിത്ത് തന്നെ കൂട്ടുകാർക്ക് നിർദ്ദേശവും നല്കിയിരുന്നു.

അതീവ രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ഫോട്ടോ മറുനാടൻ മലയാളിക്ക് ലഭിച്ചു. ജയിലിലെ ചില സുഹൃത്തുക്കൾക്ക് അണ്ണൻ സിജിത്ത് അയച്ചു കൊടുത്ത ഫോട്ടോയാണ് ഇത്. മെയ്‌ മാസത്തിൽ പരോളിൽ ഇറങ്ങിയ ശേഷമാണ് വിവാഹം നിശ്ചയിച്ചതും ജൂൺ അവസാനം വിവാഹം നടന്നതും. സിജിത്തിന് വിവാഹത്തിന് വേണ്ടി ചട്ട വിരുദ്ധമായാണ പരോൾ അനുവദിച്ചതെന്ന് ആക്ഷേപം ഉണ്ട്. ഒരു തടവുകാരന് വർഷത്തിൽ 60 ദിവസം സാദാ പരോൾ ഉണ്ട്.

ഇത് ആറുമാസം കൂടുമ്പോഴാണ് അനുവദിക്കാറ്. കൂടാതെ എമർജസി പരോളും അനുവദിക്കാറുണ്ട്. എന്നാൽ സിജിത്തിനും കൂട്ടാളികൾക്കും പരോൾ അനുവദിക്കുന്നത് ചട്ടങ്ങളും നിയമങ്ങളും നോക്കാതെയാണന്നാണ് ആക്ഷേപം. ടി പി കസിലെ രണ്ടാം പ്രതി കിർമാണി മനോജ് 2018 സെപ്റ്റംബറിൽ പരോളിൽ ഇറങ്ങി വിവാഹിതനായിരുന്നു. പുതുച്ചേരിയിലെ സിദ്ധാന്തൻകോവിലിൽ അടുത്ത ബന്ധുക്കളെ സാക്ഷി നിറുത്തിയാണ് വധുവിന് താലി ചാർത്തിയത്. വടകര സ്വദേശനിയെയാണ് കിർമ്മാണി താലി കെട്ടിയത്.

വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്ത്യം തടവുശിക്ഷ അനുഭവിച്ചുവരുന്ന മനോജ് പതിനൊന്ന് ദിവസത്തെ പരോളിനിറങ്ങിയാണ് അന്ന് കുടുംബജീവത്തിന് തുടക്കം കുറിച്ചത്. മതചാര ചടങ്ങുകളോടെയായിരുന്നു വിവാഹം. മാഹി പന്തക്കൽ സ്വദേശിയാണ് കിർമാണി മനോജ്. ആർഎസ്എസ്. പ്രവർത്തകനും അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ടി.പി.കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയും നാലു വർഷം മുൻപ് പരോളിലിറങ്ങി കല്യാണം കഴിച്ചിരുന്നു.

എ.എൻ.ഷംസീർ ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ ഈ ചടങ്ങിൽ പങ്കെടുത്തു എന്ന ആരോപണം വിവാദമാവുകയും ചെയ്തിരുന്നു. രണ്ടു കുട്ടികളുള്ള യുവതിയെ മുഹമ്മദ് ഷാഫി വിവാഹം ചെയ്തതോടെ, ഭർത്താവ് നിയമനടപടിയുമായെത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടെയാണ് ഷാഫിയുടെ വിവാഹ നൃത്തച്ചുവടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

കൊയിലാണ്ടിയിൽ നടന്ന വിവാഹത്തിൽ 2000ത്തോളം പേർ പങ്കെടുക്കുകയും ഷാഫിയെ തുറന്ന കാറിൽ ആനയിക്കുകയും ചെയ്തത് ഏറെ ചർച്ചയായിരുന്നു. ടിപിയുടെ കൊലപാതകത്തിൽ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് ആവർത്തിക്കുന്ന വേളയിൽ തന്നെയാണ് കൊലയാളികൾക്ക് വേണ്ടി പാർട്ടി സംവിധാനങ്ങളും സർക്കാറും അനുകൂലമായി പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. കൊടി സുനിയും പരോളിൽ ഇറങ്ങി വിവാഹിതനായതായി റിപ്പോർട്ടുകളുണ്ട്.

അണ്ണൻ സിജിത്തിനു ജയിൽ അധികൃതർ നേരത്തെയും വഴി വിട്ട് പരോൾ അനുവദിച്ചിരുന്നു. ടി പി കേസിലെ പ്രതികൾ പുറത്തിറങ്ങിയാൽ ഒരാഴ്‌ച്ചക്ക് ശേഷം ഐജിയുടെയും ഡിജിപിയുടെയും പ്രത്യേക അധികാരം ഉപയോഗിച്ച് പരോൾ നീട്ടിയെടുക്കലാണ ്പതിവ്. സർക്കാരിന്റെ പ്രത്യേക അധികാരത്തിൽ 40 ദിവസം വരെ സിജിത്തിന് ജയിലിന് പുറത്ത് നിൽക്കാനാവും. പരോൾ അനുവദിക്കുന്നതിനായി അധികൃതർ നിരത്തുന്ന വാദം അമ്മയ്ക്ക് സുഖമില്ലെന്നാണ്.