തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ഡെബിറ്റ് കാർഡിന്റെ ഇടപാടുകൾ കണ്ടെത്താനുള്ള നീക്കം നിർണ്ണായക ഘട്ടത്തിലേക്ക്. ബിനീഷ് അറസ്റ്റിലായ ശേഷവും ഈ കാർഡ് ആരോ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ ബ്യൂട്ടി പാർലറിൽ കാർഡുമായി യുവതി എത്തിയത് ബിനീഷ് അറസ്റ്റിലായ ശേഷമാണെന്നും സൂചനകളുണ്ട്. എന്നാൽ ഇത്തരം വാർത്തകൾ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇഡി തയ്യാറല്ല. ഏതായാലും കാർഡ് ബിനീഷും ഉപയോഗിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. അനൂപ് മുഹമ്മദ് ഇല്ലാത്ത സ്ഥലങ്ങളിലും കാർഡുപയോഗിക്കുവെന്ന നിഗമനത്തിലേക്കാണ് സ്‌റ്റേറ്റ്‌മെന്റുകൾ വിരൽ ചൂണ്ടുന്നത്.

സമീപകാലത്ത് ഈ കാർഡുമായെത്തി പണം ഇടപാടുകൾ നടത്തിയത് യുവതിയാണെന്നാണ് പ്രാഥമിക നിഗമനം. ബ്യൂട്ടീ പാർലറിൽ അടക്കം ഈ കാർഡ് ഉപയോഗിച്ചിട്ടുണ്ട്. ബംഗളൂരുവിലുള്ള അനൂപ് മുഹമ്മദിന്റെ കാർഡ് എങ്ങനെ തിരുവനന്തപുരത്ത് ഉപയോഗിച്ചുവെന്നതാണ് കേസിൽ നിർണ്ണായകം. ഇതോടെ കാർഡുപയോഗിച്ചവരേയും കേസിൽ പ്രതിയാക്കാനുള്ള സാധ്യത കൂടുകയാണ്. കാർഡിന്റെ വിശദാംശങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച ആളെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തും. ഇതിനിടെയാണ് ബിനീഷിന്റെ അറസ്റ്റിന് ശേഷവും കാർഡ് ഉപയോഗിച്ചുവെന്ന സൂചന പുറത്തു വരുന്നത്.

ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് എങ്ങനെ ബിനീഷിന്റെ കൈയിൽ എത്തി എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥർ കാർഡ് കൊണ്ടുവന്നുെവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് അനൂപിന്റെ കാർഡ് ഉപയോഗിച്ച് കേരളത്തിൽ പലയിടത്തും ഇടപാടുകൾ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയത്. ഈ ദിവസങ്ങളിൽ കാർഡ് ഉപയോഗിച്ച ഇടങ്ങളിൽ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കിൽ കാർഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. ഇഡിയുടെ റെയ്ഡിനിടെ ബാലാവകാശ കമ്മീഷമനും പൊലീസും ഇടപെട്ടിരുന്നു. ബിനീഷിന്റെ ഭാര്യയുടെ നിലപാട് കാരണമായിരുന്നു ഇത്. ബോധപൂർവ്വമായ ശ്രമം ഇതിൽ നടന്നോ എന്ന് ഇഡി പരിശോധിക്കും. അങ്ങനെ എങ്കിൽ റെയ്ഡ് തടസ്സപ്പെടുത്തിയവരെല്ലാം വിചാരണ നേരിടേണ്ടി വരും.

ബിനീഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഹോട്ടലിന്റെ പേരിൽ അനൂപ് എടുത്ത കാർഡെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്. ഇൻഡസ് ഇൻഡ് ബാങ്ക് കാർഡ് ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ്. ഹോട്ടലിന് പണം മുടക്കിയത് ബിനീഷ് കോടിയേരിയെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ബിനീഷ് കമ്പനികൾ രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ ബംഗളുരു ലഹരിമരുന്നുകേസിൽ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടു. ബിനീഷ് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻ.സി.ബി കസ്റ്റഡി അപേക്ഷ നൽകിയത്. ബിനീഷിനെ വീണ്ടും ഇ.ഡി. കസ്റ്റഡിയിൽ വിട്ടതോടെ എൻ.സി.ബി അപേക്ഷ തൽക്കാലം പിൻവലിച്ചു.

അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എ.ടി.എം കാർഡ് കണ്ടെടുത്തുവെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. .ഇതിൽ ബിനീഷിന്റെ ഒപ്പുണ്ട്. പൂട്ടിപോയ മൂന്നു കമ്പനികളിലെ പങ്കാളിത്തവും കണ്ടെത്തി. ഇവരുണ്ടും സംബന്ധിച്ചു വിശദമായ അന്വേഷണം വേണം. കൂടുതൽ ചോദ്യം ചെയ്യണം.ഇതായിരുന്നു ഇ.ഡിയുടെ വാദം. എ.ടി.എം കാർഡ് സംബന്ധിച്ചു കുടുംബത്തിന്റെ ആരോപണം അഭിഭാഷകരും ആവർത്തിച്ചു. തുടർന്നാണ് നാലു ദിവസം കൂടി കസ്റ്റഡിയിൽ വിട്ടു സിറ്റി സെഷൻസ് കോടതി ഉത്തരവിട്ടത.

അനൂപ് മുഹമ്മദിനെ മുന്നിൽനിർത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെവരെ വിവരങ്ങൾ ശേഖരിച്ചത്. ഇത് തന്നെയാണ് കാർഡിലുമുള്ളത്. മറ്റുള്ളവരുടെ കാർഡ് ബിനീഷ് ഉപയോഗിച്ചത് എന്തെന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും. കള്ളപ്പണവും ബിനാമി സ്വത്തും പിടിക്കാതിരിക്കാനുള്ള തന്ത്രമാണ് കാർഡ് പൊളിച്ചത്. കാർഡിൽ ഗെയിം ഓഫ് ചെസ് തന്ത്രമാണ് ഇഡി പയറ്റിയത്. ഇതിൽ പലരും പെട്ടുവെന്നാണ് സൂചന.

കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും തിരിച്ചടിയായേക്കും എന്ന വിവരമാണ് വെളിയിൽ വരുന്നത്. ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ കാർഡ് ഇഡി സംഘം 'കോടിയേരി' വീട്ടിൽ വെച്ച ശേഷം വീട്ടിൽ നിന്ന് ലഭിച്ചു എന്ന സ്റ്റേറ്റ്‌മെന്റിൽ ഒപ്പിടാൻ നിർബന്ധിച്ചു എന്നാണ് ബിനീഷിന്റെ ഭാര്യയായ റെനീറ്റയും മാതാവ് മിനിയും ആരോപിച്ചത്. . വീട്ടിൽ നിന്ന് കിട്ടിയ കാർഡ് ആണ് ഇത് എന്ന വാദത്തിൽ ഇഡി തുടരവേ തന്നെയാണ് കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യ കുടുംബത്തിനു വിനയാകും എന്ന സൂചനകൾ ലഭിക്കുന്നത്. അന്വേഷണം ഭാര്യ ബന്ധുക്കളിലേക്ക് കൂടി നീണ്ടെക്കാനുള്ള സൂചനകൾ ആണ് വരുന്നത്. റെനീറ്റയുടെയും മാതാവിന്റെയും ഫോൺ പിടിച്ചെടുത്തത് ഇതിന്റെ സൂചനകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

ബിനീഷിന്റെ മുറിയിൽ നിന്നാണ് അനൂപിന്റെ കാർഡ് കിട്ടിയത് ഡ്രൈവറുടെ സാന്നിദ്ധ്യത്തിലാണ് കാർഡ് കണ്ടെടുത്തത്. ബാങ്ക് ട്രാൻസാക്ഷൻ തെളിവായി നിൽക്കുമ്പോൾ കാർഡ് തെളിവ് ഇഡിക്ക് കൃത്രിമമായി നിർമ്മിക്കേണ്ടതില്ലാ എന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുള്ള സൂചനകളായി ലഭിക്കുന്നത്. അനൂപിന്റെ കാർഡ് ആണെങ്കിൽ അത് തങ്ങൾ കത്തിച്ചു കളയില്ലേ എന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മിനിയുടെ മൊഴിയും ഈ കാർഡ് അവിടെ ഉണ്ടായിരുന്നതല്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്ന ഭാര്യ റെനീറ്റയുടെയും വാദങ്ങൾ ഇഡിക്ക് മുന്നിലുണ്ട്.